
ഇന്‍ഡോര്‍: മൂന്നാം ഏകദിനത്തിൽ ന്യൂസിലന്‍ഡിനെ 90 റണ്‍സിന് തകര്‍ത്ത് ഇന്ത്യക്ക് പരമ്പരയും ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനവും. ഇതോടെ പരമ്പരയിലെ മൂന്ന് മത്സരവും ഇന്ത്യ തൂത്തുവാരി. 386 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ ഓപ്പണര്‍ ദേവോണ്‍ കോണ്‍വേയുടെ മിന്നും സെഞ്ചുറിക്കിടയിലും 41.2 ഓവറില്‍ 295 റണ്‍സില്‍ പുറത്തായി. കോണ്‍വേ 100 പന്തില്‍ 138 റണ്‍സ് നേടി.
ഇന്ത്യ മുന്നോട്ടുവെച്ച 386 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലന്‍ഡിന് രണ്ടാം പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ ആദ്യ തിരിച്ചടി നല്കി. ടീം അക്കൗണ്ട് തുറക്കും മുമ്പ് ഫിന് അലനെ(2 പന്തില്‍ 0) ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ഡാക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ദേവോണ്‍ കോണ്‍വേയും ഹെന്റി നിക്കോള്‍സും ന്യൂസിലന്‍ഡിനെ 100 കടത്തി. 15-ാം ഓവറിലെ അഞ്ചാം പന്തില്‍ കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 40 പന്തില്‍ 42 റണ്‍സെടുത്ത നിക്കോള്‍സ് എല്‍ബിയില്‍ പുറത്താവുകയായിരുന്നു. കോണ്‍വേ-നിക്കോള്‍സ് സഖ്യം രണ്ടാം വിക്കറ്റില്‍ 106 റണ്‍സെടുത്തു.
ദേവോണ്‍ കോണ്‍വേ, 71 പന്തില്‍ മൂന്നാം ഏകദിന സെഞ്ചുറി കണ്ടെത്തി. മൂന്നാമനായി, 31 പന്തില്‍ 24 റണ്‍സെടുത്ത മിച്ചലിനെ 26-ാം ഓവറിലെ ആദ്യ പന്തില്‍ ഷാര്‍ദുല്‍ ഠാക്കൂര്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്റെ കിഷന്റെ കൈകളില്‍ എത്തിച്ചു. തൊട്ടടുത്ത ബോളില്‍ ക്യാപ്റ്റന്‍ ടോം ലാഥം ഗോള്‍ഡന്‍ ഡക്കായി. എന്നാല്‍ ഹാട്രിക് തികയ്ക്കാന്‍ ഠാക്കൂറിനായില്ല. തന്റെ അടുത്ത ഓവറില്‍ ഗ്ലെന്‍ ഫിലിപ്സിനെ ഠാക്കൂര്‍ പുറത്താക്കി. 7 പന്തില്‍ 5 റൺസാണ് ഫിലിപ്സിന്റെ സമ്പാദ്യം.
32-ാം ഓവറില്‍ കോണ്‍വേയുടെ പോരാട്ടം ഉമ്രാന് മാലിക് അവസാനിപ്പിച്ചു. 100 പന്തില്‍ 12 ഫോറും 8 സിക്സും പറത്തി 138 റണ്‍സെടുത്ത കോണ്‍വേ രോഹിത്തിന്റെ കൈകളില്‍ എത്തുകയായിരുന്നു.
22 പന്തില്‍ 26 റണ്‍സെടുത്ത മൈക്കല്‍ ബ്രേസ്വെലിനെ കുല്‍ദീപിന്റെ പന്തില്‍ ഇഷാന് സ്റ്റംപ് ചെയ്തതോടെ കളി ഇന്ത്യയുടെ കയ്യിലായി. ലോക്കീ ഫെര്‍ഗ്യൂസനെ കുല്‍ദീപും ജേക്കബ് ഡഫിയെയും മിച്ചല്‍ സാന്റ്നറിനേയും ചാഹലും പുറത്താക്കിയതോടെ കിവീസ് പരാജയം സമ്പൂര്‍ണമായി. ബ്ലെയര്‍ ടിക്നര്‍ റൺസൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.
നേരത്തെ ഇന്ത്യക്ക് വേണ്ടി, സെഞ്ചുറികളുമായി രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും തിളങ്ങിയിരുന്നു. ഇതാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. ബൗളിംഗില്‍ മൂന്ന് വിക്കറ്റ് വീതവുമായി ഷര്‍ദ്ദുല്‍ ഠാക്കൂറും കുല്‍ദീപ് യാദവും രണ്ടാളെ പുറത്താക്കി യുസ്വേന്ദ്ര ചാഹലും തിളങ്ങി.
Comments are closed for this post.