2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കാര്‍ഷിക ബില്ലുകള്‍ക്കെതിരേ പ്രതിഷേധം കത്തുന്നു: 25ന് ഭാരത് ബന്ദ്

  • 24 മുതല്‍ 26 വരെ പഞ്ചാബില്‍ ട്രെയിന്‍ തടയും

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ഉയര്‍ത്താന്‍ കര്‍ഷകര്‍. മൂന്ന് ഓര്‍ഡിനന്‍സുകളില്‍ ഒന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ പാസ്സാക്കിയതോടെ സമരം കൂടുതല്‍ ശക്തമാകുകയാണ്. വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ഓര്‍ഡിനന്‍സിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഈ മാസം 25ന് കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചു. 24 മുതല്‍ 26 വരെ പഞ്ചാബിലെ കര്‍ഷകര്‍ ട്രെയിന്‍ തടയും. ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു.

പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ സമര രംഗത്താണ്. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ശിരോമണി അകാലിദള്‍ പിന്‍വാങ്ങിയതിന് പിന്നാലെ ജെ.ജെ. പിയും എന്‍.ഡി.എ വിടാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും സമരം ശക്തമാകുകയാണ്.

കഴിഞ്ഞ ജൂണ്‍ അഞ്ച് മുതല്‍ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ഹരിയാനയിലെയും പഞ്ചാബിലെയും കര്‍ഷകര്‍ സമരത്തിലാണ്. അതേസമയം, സമരത്തിന് ഇപ്പോഴും കൃത്യമായ നേതൃത്വമില്ല.

   

കര്‍ഷക രോഷം തണുപ്പിക്കുന്നതിന് വേണ്ടിയാണ് ആകാലിദള്‍ മന്ത്രി ഹര്‍സിമ്രത്ത് കൌര്‍ കേന്ദ്ര മന്ത്രി സഭയില്‍ നിന്ന് രാജി വെച്ചത്. സമാനമായ ആവശ്യമാണ് ഹരിയാന ഉപമുഖ്യമന്ത്രിയും ജെ.ജെ.പി നേതാവുമായ ദുഷ്യന്ത് ചൌട്ടാലയും നേരിടുന്നത്. പാര്‍ട്ടിയിലെ പത്ത് എം.എല്‍.എമാരില്‍ രണ്ട് പേര്‍ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത് വന്നു. കര്‍ഷകര്‍ക്കിടയില്‍ സ്വാധീനമുള്ള പാര്‍ട്ടി എന്ന നിലയില്‍ ജെ ജെ പിക്ക് പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാവില്ല. കര്‍ഷക സമരം അടിച്ചമര്‍ത്തുകയാണ് ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാര്‍. ഇത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി.

അവശ്യവസ്തു നിയമത്തില്‍ ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ച് സൂക്ഷിക്കുന്നതില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതാണ് ഓര്‍ഡിനന്‍സുകളില്‍ ഒന്നാമത്തേത്. കാര്‍ഷികോല്‍പന്ന വിപണന സമിതികള്‍ക്ക് (അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി- എപിഎംസി) ഉണ്ടായിരുന്ന കുത്തക അവസാനിപ്പിക്കുന്നതു സംബന്ധിച്ചാണ് രണ്ടാമത്തെ ഓര്‍ഡിനന്‍സ്.

അതുവഴി ആര്‍ക്കും കാര്‍ഷിക ഉല്‍പന്നങ്ങള്‍ യഥേഷ്ടം വാങ്ങുകയും വില്‍ക്കുകയും ചെയ്യാനുള്ള സ്വാതന്ത്ര്യം ലഭിക്കും. മൂന്നാമത്തെ ഓര്‍ഡിനന്‍സ് വന്‍കിട കമ്പനികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും കരാര്‍കൃഷിക്ക് നിയമസാധുത നല്കുന്നു. അതുവഴി വിശാലമായ കൃഷിയിടങ്ങള്‍ സ്വന്തമാക്കാന്‍ കമ്പനികള്‍ക്ക് കഴിയും.

കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് മേല്‍പറഞ്ഞ മൂന്ന് ഓര്‍ഡിനന്‍സുകളും നിലവില്‍ വന്നത്. കൊവിഡ് പാക്കേജിന്റെ പേരില്‍ കൊണ്ടുവന്ന ആ ഓര്‍ഡിനന്‍സുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ മഹാമാരിയുമായി യാതൊരു ബന്ധവുമില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.