ന്യൂഡൽഹി: ഇന്ത്യയെ നിർമിച്ചിരിക്കുന്നത് സ്നേഹം, വിശ്വസ്തത, സമാധാനം എന്നിവ കൊണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഭാരത് ജോഡോയുടെ അവസാന ഘട്ട യാത്രക്കിടെയാണ് പ്രിയങ്ക ഗാന്ധി അഭിപ്രായം പങ്കുവെച്ചത്. രാഹുൽ ഗാന്ധി നയിച്ച യാത്ര ആളുകൾ സ്വീകരിച്ചെന്നും അവർ അഭിപ്രായപ്പെട്ടു.
“4-5 മാസങ്ങളായി എന്റെ സഹോദരൻ നടക്കുകയാണ്. ആളുകൾ സ്വീകരിച്ചാലും ഇല്ലെങ്കിലും ഇത്രയും ദീർഘമായ യാത്ര എങ്ങനെ സാധിക്കുമെന്ന് യാത്രയുടെ ആദ്യ നാളുകളിൽ ഞാൻ അതിശയിച്ചിരുന്നു. എന്നാൽ എവിടെയാണോ രാഹുൽ ഗാന്ധിയുടെ യാത്ര, അവിടെയൊക്കെയും ആളുകൾ അദ്ദേഹത്തെ സ്നേഹപൂർവ്വം സ്വീകരിച്ചു” -പ്രിയങ്ക പറഞ്ഞു.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ തിങ്കളാഴ്ച ശ്രീനഗറിലെ പാർട്ടി ഓഫീസിൽ ദേശീയ പതാക ഉയർത്തി. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സാന്നിധ്യത്തിലായിരുന്നു പതാക ഉയർത്തിയത്.
സെപ്റ്റംബർ 7ന് കന്യാകുമാരിയിൽ നിന്നാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും താണ്ടിയ യാത്ര 3,970 കിലോമീറ്റർ സഞ്ചരിച്ചു. ഇന്ന് കാശ്മീർ താഴ്വരയിലാണ് യാത്ര അവസാനിച്ചത്. യാത്രക്കുടനീളം വലിയ ജനപിന്തുണയാണ് ലഭിച്ചത്.
Comments are closed for this post.