ന്യൂഡല്‍ഹി: ഒമിക്രോണ്‍ ആശങ്കയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളിലും റെയല്‍വേ സ്റ്റേഷനുകളും പരിശോധന കടുപ്പിക്കുന്നു. അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കായി പുതിയ ചട്ടങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വരുന്നവരെ വിമാനത്താവളത്തില്‍ ആര്‍.ടി.പി.സി.ആര്‍
പരിശോധന നടത്തും. ഫലം വരാതെ വിമാനത്താവളം വിടാന്‍ അനുവദിക്കില്ല.
ദക്ഷിണാഫ്രിക്കയില്‍ നവംബര്‍ 9ന് ശേഖരിച്ച സാമ്പിള്‍ നവംബര്‍ 24 ന് ഒമിക്രോണാണെന്ന് തിരിച്ചറിഞ്ഞതോടെ കേന്ദ്രവും സംസ്ഥാനവും വിമാനത്താവളങ്ങളില്‍ പാലിക്കേണ്ട പ്രോട്ടോകോളുകള്‍ സംബന്ധിച്ച മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ഇതിന്റെ മാര്‍ഗരേഖ നാളെ മുതലാണ് പ്രാബല്യത്തില്‍ വരിക. കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഹൈ റിസ്‌ക് രാജ്യത്തു നിന്നും വരുന്നവരെ നിരീക്ഷിക്കാന്‍ കൃത്യമായ സംവിധാനങ്ങള്‍ ഇനിയും തയ്യാറായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഹൈ റിസ്‌ക് രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന യു.കെ, സിംഗപൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സര്‍വ്വിസുകളുണ്ട്. എന്നാല്‍, വരുന്ന യാത്രക്കാരെ എവിടെ ക്വാറന്റയിനില്‍ താമസിപ്പിക്കും എന്നതില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല.
നിലവിലെ മാര്‍ഗരേഖ പ്രകാരം ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. 5 വയസിനു മുകളിലുള്ള എല്ലാവരും കേരളത്തിലേക്കുള്ള യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ഒരു പരിശോധന കൂടി നടത്തണം. നെഗറ്റീവാണെങ്കില്‍ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റയിനില്‍ കഴിയണം. 8 ദിവസത്തിനു ശേഷം ഒരു ആര്‍.ടി.പി.സി.ആര്‍ പരിശോധനകൂടി നടത്തണം. ഈ പരിശോധനയിലും ഫലം നെഗറ്റീവാണെങ്കില്‍ വീണ്ടും ഏഴ് ദിവസം കൂടി സ്വയം നിരീക്ഷണത്തില്‍ കഴിയണം. വിമാനത്താവളത്തിലെ പരിശോധനയില്‍ പോസിറ്റീവാകുന്ന ആളിനെ വീണ്ടും പരിശോധിക്കും. വൈറസ് ഏത് തരത്തിലുള്ളതാണ് എന്നറിയാനായിട്ടാണ് ഈ രണ്ടാമത്തെ പരിശോധന. നിലനിലെ മാര്‍ഗരേഖ ഇതാണ്.
വിമാനത്താവളത്തിലെ പരിശോധനയില്‍ പോസിറ്റീവാകുന്നവരെ പാര്‍പ്പിക്കാന്‍ താത്ക്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്. എന്നാല്‍, പരിശോധനയില്‍ നെഗറ്റീവാകുന്നവര്‍ക്ക് നിലവില്‍ പറഞ്ഞിരിക്കുന്നത് ഹോം ക്വാറന്റയിനാണ്. ഇത് ഭാവിയില്‍ അപകട സാധ്യത വിളിച്ചു വരുത്തുമോ എന്നാണ് ആശങ്ക. യാത്രക്കാരെ ഹോം ക്വാറന്റയിനില്‍ വിടാതെ, നിരീക്ഷണത്തിനായി മാറ്റി പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ സംവിധാനം ഒരുക്കണമെന്നാണ് വിമാനത്താവള അധികൃതരുടെ ആവശ്യം. കൊച്ചി വിമാനത്താവളത്തിലെ കോവിഡ് സെന്ററില്‍ 325 പേര്‍ക്ക് ഒരു സമയം പരിശോധന നടത്താനുള്ള സംവിധാനമുണ്ട്. സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ആളുകള്‍ക്ക് മാത്രമേ വിമാന ടിക്കറ്റുകള്‍ ലഭിക്കൂ എന്നതിനാല്‍, യാത്രക്കാരുടെ 14 ദിവസത്തെ ട്രാവല്‍ ഹിസ്റ്ററി ഇവരുടെ പക്കല്‍ ഉണ്ടാകും.
Comments are closed for this post.