മക്ക: മദീനയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹജ്ജ് തീർഥാടകരെ പുണ്യ സ്ഥലങ്ങളിലെക്ക് മാറ്റി. ഹജ്ജിനെത്തിയ ഇവർക്ക് ഹജ്ജ് കർമ്മം നഷപ്പെടാതിരിക്കാൻ വേണ്ടിയാണ് ഹജ്ജ് കർമ്മങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെക്ക് മാറ്റിയത്. ആശുപത്രിയിൽ ചികിത്‌സകളിൽ കഴിയുന്ന ഹാജിമാരെയും വഹിച്ചുകൊണ്ട് ആരോഗ്യ മന്ത്രാലയത്തിന്റെ വാഹനവ്യൂഹം വിശുദ്ധ സ്ഥലങ്ങളിലേക്ക് പുറപ്പെട്ടു.
ഈ സീസണിലെ ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കുമ്പോൾ തന്നെ അവരുടെ ചികിത്സാ നടപടികൾ പൂർത്തിയാക്കുന്നതിനായി ഹജ്ജ് തീർത്ഥാടകരെ വിശുദ്ധ അറഫാത്തിലെ ജബൽ അൽ റഹ്മ ആശുപത്രിയിലാണ് പ്രവേശിപ്പിക്കുന്നത്. ഹജ്ജിന്റെ പരമ പ്രധാന ചടങ്ങായ അറഫ സംഗമത്തിൽ പങ്കെടുത്തില്ലെങ്കിൽ ഹജ്ജ് ലഭിക്കില്ല. അതിനാലാണ് ഹജ്ജിനായി എത്തിയവരെ പ്രയാസപ്പെട്ടിട്ടാണെങ്കിലും മുഴുവൻ സജ്ജീകരണങ്ങളുമായി ഇവിടെ എത്തിക്കുന്നത്.
മുഴുവൻ മെഡിക്കൽ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുള്ള 16 ആംബുലൻസുകളിലായാണ് ആംബുലൻസ് വാഹനവ്യൂഹവും മദീനയിൽ നിന്ന് പുറപ്പെട്ടത്. മദീനയ്ക്കും മക്കയ്ക്കും ഇടയിലുള്ള ഇമിഗ്രേഷൻ റോഡിൽ സ്ഥാപിച്ചിട്ടുള്ള 4 ആംബുലൻസുകൾ, കൂടാതെ 2 തീവ്രപരിചരണ ആംബുലൻസുകൾ, 5 സപ്പോർട്ടീവ് ആംബുലൻസുകൾ, സംയോജിത ഓക്സിജൻ ക്യാബിൻ, ഒരു മൊബൈൽ പ്രഥമശുശ്രൂഷാ യൂണിറ്റിന് പുറമേ, രോഗികളെ കൊണ്ടുപോകുന്നതിനുള്ള ഒരു ബസ് എന്നിവയും വാഹനവ്യൂഹത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കുകൾ എന്നിവരടങ്ങുന്ന 83 മെഡിക്കൽ ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക മെഡിക്കൽ സംഘവും വാഹനവ്യൂഹത്തിൽ ഉൾപ്പെടുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. ആരോഗ്യത്തോടും സമാധാനത്തോടും കൂടി അവരുടെ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കാനാണ് മദീനയിലെ ആശുപത്രികളിലുള്ള ഹജ്ജ് തീർഥാടകരെ വിശുദ്ധ സ്ഥലങ്ങളിലേക്ക് ഹാജിമാരെ നേരത്തെ എത്തിക്കുന്നത്.
Comments are closed for this post.