ന്യൂഡൽഹി: യു.എസ് ഓഹരി സൂചികയായ എസ് ആന്റ് പി ഡൗ ജോൺസിൽ നിന്ന് അദാനി എന്റർപ്രൈസസ് പുറത്ത്. ഫെബ്രുവരി ഏഴു മുതൽ പട്ടികയിൽ നിന്ന് അദാനി എന്റർപ്രൈസസിനെ നീക്കാനാണ് തീരുമാനം. സ്റ്റോക്ക് വില പെരുപ്പിച്ച് കാട്ടി കൃത്രിമം നടത്തിയതെന്ന ആരോപണത്തെ തുടർന്നാണിത്.
അദാനി ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയാണ് അദാനി എന്റർപ്രൈസസ്. എസ് ആന്റ് പി ഡൗ ജോൺസ് ഓഹരിവിപണിയുടെ ലോക ഇന്റക്സ് വെബ്സൈറ്റാണ്. അതിനിടെ, ഇന്നലെയും അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ ഇടിവ് തുടർന്നു. രാവിലെ 20 ശതമാനം ഇടിവ് രേഖപ്പെടുത്തിയത് വൈകിട്ട് 35 ശതമാനമായി കൂടി. 15 ശതമാനം ലോവർ സർക്യൂട്ടിലാണ് ആദാനി എന്റർപ്രൈസസിന്റെ വ്യാപാരം നടന്നത്. അദാനി പോർട്സ് ആന്റ് സ്പെഷൽ എക്ണോമിക് സോൺ, അംബുജ സിമന്റ് എന്നിവയുടെ ഓഹരികളും ഇടിഞ്ഞു. ഹിൻഡെൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിനു മുൻപ് 217 ബില്യൺ ഡോളറിന്റെ ഓഹരിയായിരുന്നു അദാനി ഗ്രൂപ്പുകൾക്കുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ വിപണി മൂല്യം 102 ബില്യൺ ഡോളറായി കുറഞ്ഞിട്ടുണ്ട്.
അതേസമയം, അദാനി ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർെ്രപെസിന്റെ ഓഹരി മൂല്യത്തിൽ 76 ശതമാനം ഇടിവ്. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വെറും 31 വ്യാപാര സെഷനുകളിലാണ് കമ്പനിയുടെ മൂല്യം ഇത്രയും താഴ്ന്നത്. ആകെ വിപണിമൂല്യത്തിൽനിന്ന് മൂന്നു ലക്ഷം കോടി രൂപയാണ് കമ്പനിക്ക് നഷ്ടമായത്.
ഡിസംബർ 21ന് 4,189.55 രൂപയുണ്ടായിരുന്ന ഓഹരിവില ഇന്ന് ഒരു ഘട്ടത്തിൽ 1017.10 രൂപയിലേക്ക് താഴ്ന്നു. പിന്നീട് മെച്ചപ്പെടുത്തിയ ഓഹരി 1,533 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നേരത്തെ 4.45 ലക്ഷം കോടിയുണ്ടായിരുന്ന എൻറർെ്രപെസസിന്റെ വിപണിമൂല്യം 2.88 ലക്ഷമായി ചുരുങ്ങി.
അതിനിടെ ഓഹരി മൂല്യത്തിൽ വൻ ഇടിവ് തുടരുന്നതിനു പിന്നാലെ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ആഗോള കോടീശ്വരപ്പട്ടികയിൽ മൂക്കുകുത്തി വീണു. ബ്ലൂംബർഗിന്റെ ആഗോള കോടീശ്വരപ്പട്ടികയിൽ നേരത്തെ മൂന്നാമതായിരുന്ന അദാനി ഇപ്പോൾ 21ാം സ്ഥാനത്താണ്. ഓരോ ദിവസം പിന്നിടുന്തോറും റാങ്ക് താഴേക്ക് പോയിക്കൊണ്ടിരിക്കുന്ന അദാനിക്ക് ഹിൻഡൻബർഗിന്റെ ഓഹരി തട്ടിപ്പ് റിപ്പോർട്ടിന് പിന്നാലെയാണ് തിരിച്ചടി തുടങ്ങിയത്.
തുടർച്ചയായ തിരിച്ചടിക്ക് പിന്നാലെ ബ്ലൂംബർഗിന്റെ ഇന്ത്യൻ കോടീശ്വര സൂചികയിൽ ഗൗതം അദാനിയെ മറികടന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാമതെത്തി.
Comments are closed for this post.