2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കൊവിഡ് 19: ജി 20 ഉച്ചകോടി നാളെ, സൽമാൻ രാജാവ് അധ്യക്ഷത വഹിക്കും

വിർച്വൽ കോൺഫറൻസിൽ മോദിയും പങ്കെടുക്കും

    റിയാദ്: കൊറോണ വ്യാപനം തടയുന്നതിനും ഇത് ആഗോള സാമ്പത്തിക മേഖലയിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് അധിക നടപടികൾ സ്വീകരിക്കാനും ലക്ഷ്യമിട്ട് ജി.20 രാജ്യങ്ങളുടെ ഓൺലൈൻ ഉച്ചകോടി നാളെ നടക്കും
അധ്യക്ഷ പദവി വഹിക്കുന്ന സഊദി അറേബ്യയുടെ നേതൃത്വത്തിൽ നടക്കുന്ന വിർച്വൽ ഓൺലൈൻ
ഉച്ചകോടിയിൽ സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് അധ്യക്ഷത വഹിക്കും.     

       വിവിധ രാഷ്ട്ര തലവന്മാർ ഉച്ചകോടിയിൽ പങ്കെടുക്കും ആഗോള പ്രതിസന്ധി ചർച്ച ചെയ്യുന്നതിൽ ജി 20 ഗ്രൂപ്പ് മന്ദഗതിയിലാണെന്ന വിമർശനത്തിനിടയിലാണ് അടുത്ത ദിവസം തന്നെ യോഗം ചേരാൻ തീരുമാനിച്ചതെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. കൊവിഡ് 19 വ്യാപനത്തിനെതിരെ “കർമപദ്ധതി” തയ്യാറാക്കുന്നതിനായി ജി 20 ധനമന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവർണർമാരും തിങ്കളാഴ്ച്ച പ്രത്യേക വീഡിയോ കോൺഫറൻസ് ചേർന്നിരുന്നു. ഇതിലാണ് വ്യാഴാഴ്ച അംഗ രാജ്യങ്ങളുടെ സംയുക്ത യോഗം ചേരാൻ ധാരണയായത്. സഊദി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ യോഗം ഉദ്ഘാടനം ചെയ്തു.

      ലോക ജനതക്കും ബിസിനസ് മേഖലക്കും പിന്തുണ നൽകുന്നതിനും ആഗോള സമ്പദ് വ്യവസ്ഥയുടെയും ലോക ഓഹരി വിപണികളുടെയും സ്ഥിരത കാത്തുസൂക്ഷിക്കുന്നതിനും വിശ്വാസം വീണ്ടെടുക്കുന്നതിനും അഗാധവും ദീർഘകാലം നിലനിൽക്കുന്നതുമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ സംഭവിക്കാതെ നോക്കുന്നതിനും പരസ്പര യോജിപ്പോടെ ശക്തമായ തീരുമാനങ്ങളെടുക്കണമെന്നും ഇക്കാര്യത്തിൽ സംയുക്ത ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കണമെന്നും ധനമന്ത്രി പറഞ്ഞു.

        എന്നാൽ, അംഗ രാജ്യങ്ങളായ റഷ്യ, സഊദി തമ്മിൽ നില നിൽക്കുന്ന എണ്ണ വില യുദ്ധവും കൊറോണ വൈറസ് ഉറവിടത്തെ ചൊല്ലി ചൈനയും അമേരിക്കയും തമ്മിൽ നില നിൽക്കുന്ന തർക്കവും ഉച്ചകോടി സങ്കീർണ്ണമാകുമെന്നാണ് റിപ്പോർട്ടുകൾ. കൊറോണ വൈറസ് സാമ്പത്തിക, മാനുഷിക മേഖലയില്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയുള്ള അസാധാരണ യോഗം ചേരുന്നതു സംബന്ധിച്ച അറിയിപ്പ് അംഗരാജ്യങ്ങള്‍ക്ക് നേരത്തെ നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ സഊദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ജി 20 കൂട്ടായ്മയിലെ വിവിധ രാജ്യ തലവന്മാരുമായി ടെലഫോണിൽ സംഭാഷണം നടത്തി സംഭവങ്ങൾ വിലയിരുത്തിയിരുന്നു. ഇതിനു ശേഷമാണു വീഡിയോ കോൺഫറൻസ് ഉച്ചകോടി ചേരാനുള്ള തീരുമാനത്തിൽ എത്തിയത്


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.