
റിയാദ്: കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതം കുറക്കാനും ഭൂമി സംരക്ഷിക്കാനും വേണ്ട നടപടികൾ കൈകൊള്ളണമെന്ന ആഹ്വാനത്തോടെ പതിനഞ്ചാമത് ദ്വിദിന ജി-20 ഉച്ചകോടിക്ക് സമാപനമായി. “ഭൂമിക്ക് സുരക്ഷയൊരുക്കുക” എന്ന പ്രമേയത്തില്‍ ശനി, ഞായർ ദിവസങ്ങളിലായി നടന്ന ജി-20 ഉച്ചകോടിയുടെ സമാപന സെഷനില്‍ അധ്യക്ഷ സ്ഥാനം വഹിച്ച സഊദി അറേബ്യയാണ് ഇക്കാര്യം ലോക നേതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രത്യാഘാതം കുറക്കാന്‍ സര്‍ക്കുലര്‍ കാര്‍ബണ്‍ എക്കണോമി (സി.സി.ഇ) അവലംബിക്കണമെന്നും ഇതിനായി ലോക രാഷ്ടങ്ങൾ തയ്യാറാകണമെന്നും അധ്യക്ഷ പ്രസംഗത്തിൽ സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ലോക രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു.
ജി-20 ഉച്ചകോടിക്കായി ലോക നേതാക്കൾക്ക് റിയാദിൽ എത്താൻ സാധിക്കാത്ത സാഹചര്യത്തിൽ റിയാദിൽ അണിയിച്ചൊരുക്കിയ ഗ്രൂപ്പ് വിർച്വൽ ഫോട്ടോ
പുനരുപയോഗ കാര്‍ബണ്‍ സാമ്പത്തിക പദ്ധതിയിലൂടെ ലോകമെമ്പാടുമുള്ള വ്യവസായ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്ന ഉച്ചകോടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും രാജാവ് രാഷ്ട്ര തലവന്മാരെ അറിയിച്ചു. സഊദി അറേബ്യ ഒരു സര്‍ക്കുലര്‍ കാര്‍ബണ്‍ എക്കണോമി ദേശീയ പദ്ധതി പ്രഖ്യാപിക്കുകയാണെന്ന് സല്മാന് രാജാവ് ജി 20 ഉച്ചകോടിയെ അറിയിച്ചു. നിര്‍ദോഷമായി ഊര്‍ജ ഉല്പാദനം സാധ്യമാക്കുന്നതിനും എനര്‍ജി മാര്‍ക്കറ്റിനെ കൂടുതല്‍ സ്ഥായിയും സുരക്ഷിതമാക്കുന്നതിനും ഈ സംവിധാനം സഹായിക്കുമെന്നും രാജാവ് പറഞ്ഞു.
അതേസമയം, അടുത്ത വര്‍ഷം മുതല്‍ വിവിധ പദ്ധതികള്ള്ക്കായി പ്രത്യേക സാമ്പത്തിക മേഖല ആരംഭിക്കുമെന്ന് സഊദി നിക്ഷേപ വകുപ്പ് മന്ത്രി മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. രാജ്യത്തിന്റെ സമ്പദ് ഘടന വൈവിധ്യത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ജി20 ഉച്ചകോടിയില്‍ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുകയാണ് അടിസ്ഥാന ലക്ഷ്യം. ഇത് സഊദി അറേബ്യ പ്രഖ്യാപിച്ച വിഷന്‍ 2030ന്റെ അടിസ്ഥാന ശിലയാണ്. ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ഇതുവഴി വൈവിധ്യവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഫലപ്രദമായ നയങ്ങളും നിക്ഷേപത്തിനുള്ള സുരക്ഷിത താവളവും എന്നാണ് സൗദിയെ മന്ത്രി വിശേഷിപ്പിച്ചത്. രാജ്യത്തിന് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിപണിയുണ്ട്, ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമല്ല, ആഫ്രിക്കയിലും സഊദിയിലെ സംരംഭകര്‍ക്ക് അവസരമുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments are closed for this post.