2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഗത്യന്തരമില്ലാതെ ജോര്‍ജ്.എം.തോമസിനെതിരേ നടപടി; പരസ്യശാസനയിലൊതുക്കി തടിയൂരി സി.പി.എം

   

കോഴിക്കോട്: ഒടുവില്‍ ഗത്യന്തരമില്ലാതെ ജോര്‍ജ്.എം. തോമസിനെതിരേ നടപടി സ്വീകരിച്ച് സി.പി.എം. തിരുവമ്പാടിയിലെ മിശ്രവിവാഹത്തെ ചൊല്ലിയുള്ള ലൗ ജിഹാദ് പരാമര്‍ശത്തിലാണ് സി.പി.എം ജില്ലാ സെക്രട്ടേറയറ്റ് അംഗം ജോര്‍ജ് എം തോമസിനെതിരേ നടപടിയെടുത്തത്. മുന്‍ എം.എല്‍.എ കൂടിയായ ജോര്‍ജ് എം. തോമസിനെ പരസ്യമായി ശാസിക്കാനാണ് പാര്‍ട്ടി തീരുമാനമെടുത്തത്. അതേ സമയം തരംതാഴ്ത്തലിനോ മറ്റോ പാര്‍ട്ടി തയാറായിട്ടില്ല. വിഷയം കൂടുതല്‍ സങ്കീര്‍ണമായതോടെ സി.പി.എം പ്രതിരോധത്തിലായതോടെയാണ് പരസ്യ ശാസനയെങ്കിലും നല്‍കി സി.പി.എം മുഖം രക്ഷിക്കാന്‍ ശ്രമിച്ചിരിക്കുന്നത്.

ജോര്‍ജ് എം.തോമസ് വിഷയത്തില്‍ ജാഗ്രത പാലിക്കേണ്ടതായിരുന്നു. അദ്ദേഹം പറഞ്ഞത് പാര്‍ട്ടി നിലപാടിന് വിരുദ്ധമായ തീരുമാനമാണെന്നും കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. നടപടി ജില്ലാകമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലൗജിഹാദ് പരാമര്‍ശം പാര്‍ട്ടി രേഖകളിലുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇത്തരം വിഷയങ്ങളില്‍ ഇനി ജാഗ്രത പാലിക്കണമെന്നും യോഗത്തില്‍ നേതൃത്വം അദ്ദേഹത്തെ താക്കീത് ചെയ്തു. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി സംസാരിക്കുകയും പാര്‍ട്ടി രേഖകളെ തെറ്റായി ഉദ്ധരിക്കുകയും ചെയ്തത് ജോര്‍ജ് എം.തോമസിന് പറ്റിയ വീഴ്ചയാണ് എന്നാണ് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തല്‍.

ലൗ ജിഹാദ് പ്രസ്താവന വിവാദമായപ്പോള്‍ തന്നെ പാര്‍ട്ടി നേതൃത്വത്തോട് തെറ്റ് ഏറ്റു പറഞ്ഞ അദ്ദേഹം ഇന്നത്തെ യോഗത്തിലും പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചു. തുടര്‍ന്നാണ് പരസ്യശാസന നല്‍കി വിഷയം അവസാനിപ്പിക്കാന്‍ സി.പി.എം ജില്ലാ നേതൃത്വം തീരുമാനിച്ചത്. പാര്‍ട്ടിയുടെ പരസ്യശാസന അംഗീകരിക്കുന്നതായി ജോര്‍ജ് എം. തോമസും വ്യക്തമാക്കി. യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാതെ അദ്ദേഹം മടങ്ങി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.