കൊച്ചി: ദുബൈയില്‍ മരിച്ച ഏറ്റുമാനൂര്‍ സ്വദേശിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ തയാറാകാതെ കുടുംബം. മൃതദേഹം നെടുമ്പോശ്ശേരിയില്‍ എത്തിയിട്ടും കുടുംബാംഗങ്ങളാരും ഏറ്റെടുക്കാന്‍ തയാറായില്ല. മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം അറിയിച്ചു. ആംബുലന്‍സില്‍ സൂക്ഷിച്ച മൃതദേഹം ആലുവ പൊലിസ് സ്റ്റേഷന് മുന്നിലാണ് ഇപ്പോഴുള്ളത്. ഇന്ന് പുലര്‍ച്ചെയാണ് നെടുമ്പോശ്ശേരി വിമാനത്താവളത്തില്‍ മൃതദേഹം എത്തിയത്.
ഏഴ് ദിവസം മുമ്പാണ് ഏറ്റുമാനൂര്‍ സ്വദേശി ദുബൈയില്‍ ആത്മഹത്യ ചെയ്തത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ സന്നദ്ധ സംഘടനകള്‍ ശ്രമം തുടങ്ങിയപ്പോള്‍ തന്നെ ഏറ്റെടുക്കില്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിരുന്നു. മരണ സര്‍ട്ടിഫിക്കറ്റും അദ്ദേഹത്തിന്റെ മറ്റ് സര്‍ട്ടിഫിക്കറ്റുകളും മാത്രം നല്‍കിയാല്‍ മതിയെന്നായിരുന്നു കുടുംബാംഗങ്ങള്‍ അറിയിച്ചത്.
പിന്നീട് അധിക ദിവസം മൃതദേഹം ദുബൈയില്‍ സൂക്ഷിക്കാനാകില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തുകയും അതിന്റെ ഫലമായി നാട്ടിലെത്തിച്ചശേഷം വിളിച്ചാല്‍ മതിയെന്ന് കുടുംബാംഗങ്ങള്‍ അറിയിക്കുകയുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. സബിയ എന്ന ഒരു പെണ്‍കുട്ടിയാണ് നെുമ്പാശ്ശേരിയില്‍ മൃതദേഹം ഏറ്റുവാങ്ങിയത്. മരിച്ചയാളുടെ സുഹൃത്താണ് സബിയ. മൃതദേഹം ഏറ്റുവാങ്ങാന്‍ സബിയയുടെ പേരാണ് വെച്ചിരുന്നത്
മരിച്ചയാൾ ഭാര്യയിൽ നിന്ന് വിവാഹമോചനത്തിനായി കേസ് നൽകിയിട്ടുണ്ട്. മൂന്നു വർഷമായി കേസ് നടന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ ഇയാൾ സുഹൃത്തായ യുവതിക്കൊപ്പമായിരുന്നു കഴിഞ്ഞത്. അതിനിടെയാണ് വീണ്ടും ദുബൈയിലേക്ക് പോയത്. എന്നാൽ മൃതദേഹം ഏറ്റെടുക്കണമെങ്കിൽ രക്തബന്ധത്തിലുള്ളവരോ ഭാര്യയോ വേണം. അല്ലെങ്കിൽ അവർക്ക് പ്രശ്‌നമില്ലെന്നുള്ള എൻ.ഒ.സി ലഭിക്കണം. കുടുംബാംഗങ്ങളെ വിളിച്ചിട്ട് അവർ ഫോണെടുക്കുന്നില്ലെന്നാണ് യുവതി പറയുന്നത്. ഇനി പൊലിസ് അനുമതിയുണ്ടെങ്കിൽ മാത്രമേ യുവതിക്ക് മൃതദേഹം സംസ്‌കരിക്കാനാകൂ. എന്നാൽ മരിച്ചത് ഏറ്റുമാനൂർ സ്വദേശിയായതിനാൽ ആലുവ പൊലിസിന് അനുമതി നൽകാനാകില്ലെന്നാണ് പൊലിസ് പറയുന്നത്. അനുമതിക്കായി കാത്തിരിക്കുകയാണ് യുവതി.
family-members-not-willing-to-accept-the-body-of-the-deceased-in-dubai
Comments are closed for this post.