2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

വിധിയെ പഴിച്ചു കണ്ണുനീര്‍ പൊഴിക്കില്ല, അക്ഷയ് വലിയ പ്രതീക്ഷകള്‍ നെയ്തു കൂട്ടുന്ന തിരക്കിലാണ്

തരുവണ: പോരായ്മകളെ മുന്‍ നിര്‍ത്തി ആഗ്രഹങ്ങളെ മറച്ച് പിടിച്ച് നമ്മളിലേക്ക് തന്നെ ചുരുങ്ങി ജീവിക്കുന്നവരാണ് നമ്മളില്‍ പലരും. ജീവിതത്തിലെ നേട്ടങ്ങളെ എല്ലാം മറന്ന് പോരായ്മകളെ മാത്രം കുറ്റപ്പെടുത്തി ജീവിതം നിരാശകളുടെയും പോരായ്മകളും മാത്രം ചിന്തിച്ചും വിധിയെ പഴിച്ചും മുന്നോട്ട് പോകും.

എന്നാല്‍ കരിങ്ങാരി ഗവ.യു.പി.സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയും തരുവണ പാലിയാണ രതികാലയം വീട്ടില്‍ രമ്യയുടെ മകന്‍ അക്ഷയ്ക്ക് വിധിയെ പഴിച്ച്് കണ്ണുനീര്‍ പൊഴിച്ചിരിക്കാനൊന്നും നേരമില്ല. തന്റെ പരിമിധികളെ കൃത്യമായി തിരിച്ചറിഞ്ഞ് അതിനോട് പൊരുത്തപ്പെട്ട് അക്ഷയ് വലിയ പ്രതീക്ഷകള്‍ നെയ്തു കൂട്ടുന്ന തിരക്കിലാണവന്‍. ജനിക്കുമ്പോള്‍ അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ടു. പരസഹായമില്ലാതെ പ്രാഥമിക കാര്യങ്ങള്‍ വരെ ചെയ്യാന്‍ സാധ്യമല്ല. കമിഴ്ന്ന് കിടക്കാനല്ലാതെ മറ്റൊന്നിനും അക്ഷയ്ക്ക് കഴിയില്ല. വൈകല്യങ്ങളെ തോല്‍പിച്ചവര്‍ക്കെല്ലാമുള്ള ഗുണവിശേഷങ്ങ അക്ഷയിലും കാണാന്‍ സാധിക്കും. മനോഹരമായി കവിത ആലപിക്കും, പാട്ടു പാടും, നാടന്‍ പാട്ട് പാടും, ചിത്രം വരക്കും. മലയാളം, ഇംഗ്ലീഷ് ,ഹിന്ദി ഭാഷകള്‍ എഴുതും , വായിക്കും. അമ്മയാണ് അക്ഷയുടെ എല്ലാമെല്ലാം. തന്റെ ആദ്യ ഗുരു നാഥയും അമ്മ തന്നെയെന്ന് അക്ഷയ് അഭിമാനത്തോടെ പറയുന്നു.

മാനന്തവാടി എസ്.എസ്.കെയിലെ ട്രെയിനര്‍ മാരും, കരിങ്ങാരി സ്‌കൂളിലെ അധ്യാപകരും അക്ഷയിയെ വീട്ടിലെത്തി പഠനത്തിലും മറ്റും സഹായിക്കുന്നു. ഒന്നാം ക്ലാസ് മുതല്‍ ഹാജര്‍ പട്ടികയില്‍ പേരുള്ള തങ്ങളുടെ കൂട്ടുകാരനെ കാണാന്‍ എഴ് എ ക്ലാസിലെ സഹപാഠികള്‍ പലപ്പോഴും അക്ഷയിന്റെ വീട്ടിലെത്താറുണ്ട്. പലരും ആഗ്രഹിക്കുന്ന പോലെ കലക്ടറാവണമെന്ന് മോഹവുമായാണ് അക്ഷയ്‌യുടെ മുന്നോട്ടുള്ള യാത്ര.

തരുവണ സ്വദേശി കെ.മമ്മൂട്ടി നിസാമി അക്ഷയ്‌യെക്കുറിച്ച് ഫോസ്ബുക്കിലിട്ട പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം..

അക്ഷയ് മോന് ജില്ല കളക്ടറാകണം.
…………………………………………………………..
ഇത് തരുവണ പാലിയാണ രതികാലയം വീട്ടില്‍ രമ്യയുടെ മകന്‍ അക്ഷയ്. പതിമൂന്ന് വയസ്സുളള മിടുക്കന്‍. കരിങ്ങാരി ഗവ.യു.പി.സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി. ഏഴ് എയിലും ബിയിലുമായി അറുപത്തിമൂന്ന് വിദ്യാഥികള്‍ പഠിക്കുന്നു. ഇന്ന് അവരുടെ സെന്റോഫായിരുന്നു. അമ്മ രമ്യയുടെ തോളിലേറി അക്ഷയ് സ്‌കൂള്‍ ഹാളില്‍ പ്രത്യേകം സജ്ജമാക്കിയ സദസ്സിലേക്ക് എത്തിയപ്പോള്‍ സഹപാഠികള്‍ ഹര്‍ഷാരവം മുഴക്കി അവനെ വരവേറ്റു.
അറുപത്തി രണ്ട് കുട്ടികളും ബെഞ്ചില്‍ ഇരിക്കുന്നു. എഴുന്നേല്‍ക്കുകയും, നടക്കുകയും ഓടുകയുമെല്ലാം ചെയ്യുന്നു.
പക്ഷെ അക്ഷയ് മോന് അതിനൊന്നും കഴിയില്ല. ജനിക്കുമ്പോള്‍ തന്നെ അവന്റെ അരയ്ക്കു താഴെ ചലനശേഷിയുണ്ടായിരുന്നില്ല. പരസഹായമില്ലാതെ പ്രാഥമിക കാര്യങ്ങള്‍ വരെ ചെയ്യാന്‍ അവന് സാധ്യമല്ല.
കമിഴ്ന്ന് കിടക്കാനല്ലാതെ മറ്റൊന്നിനും അക്ഷയ്ക്ക് കഴിയില്ല.
പക്ഷെ അവന്റെ മുഖം എന്നും പ്രസന്നമാണ്. വിധിയെ പഴിച്ചു കൊണ്ട് കണ്ണുനീര്‍ പൊഴിച്ചിരിക്കാനൊന്നും അവന് നേരമില്ല. തന്റെ പരിമിധികളെ കൃത്യമായി തിരിച്ചറിഞ്ഞ് അതിനോട് പൊരുത്തപ്പെട്ട് അക്ഷയ് വലിയ പ്രതീക്ഷകള്‍ നെയ്തു കൂട്ടുന്ന തിരക്കിലാണ്. തനിക്ക് പതിമൂന്ന് വയസ്സായെങ്കിലും സഹപാഠികളെ പോലെ ഓടിച്ചാടി നടക്കാന്‍ പോയിട്ട് അവരുടെ കൂടെ ഒരു സെക്കന്റെങ്കിലുമിരുന്ന് ഒന്ന് ഫോട്ടോയെടുക്കാന്‍ പോലും തനിക്കാവില്ലെന്ന വന്നറിയാം. എന്നാലും അക്ഷയ് ചിരിക്കുകയാണ്. പരിഭവത്തിന്റെ ഒരു കുഞ്ഞു ലാഞ്ചന പോലും ആ മുഖത്ത് കാണാന്‍ കഴിയില്ല.
നിശ്ചലമായ അവന്റെ പാതി ശരീരം അമ്മ രമ്യ ഡസ്‌കില്‍ കമിഴ്ത്തിക്കിടത്തും. തല മെല്ലെയുയര്‍ത്തി അവന്‍ എല്ലാവരെയും നോക്കി പുഞ്ചിരിക്കും. നക്ഷത്രത്തിളക്കമുള്ള പാല്‍ പുഞ്ചിരി …
ആ ഒരൊറ്റച്ചിരി മതി സര്‍വ്വരും അവനെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തും.
പിറന്നു വീണതു മുതല്‍ അക്ഷയ് കിടപ്പിലാണ്. ഒരേ കിടപ്പ്. ചെരിഞ്ഞോ, മലര്‍ന്നോ അവന്‍ ഇതുവരെ കിടന്നിട്ടില്ല. എല്ലു നുറുങ്ങുന്ന വേദനയായിരിക്കും. വൈദ്യശാസ്ത്രം പരാജയം സമ്മതിച്ച അപൂര്‍വ്വം ചിലരില്‍ ഒരാളാണ് അക്ഷയ്.
‘അക്ഷയ് മോനേ…
മോന് ഭാവിയില്‍ ആരാകാനാ ആഗ്രഹം?…
സ്‌കൂള്‍ അങ്കണത്തിലെ മാവിന്‍ ചുവട്ടില്‍ പെട ഗോജിപാര്‍ക്കില്‍ വെച്ച് വെറുതെ ചോദിച്ചതായിരുന്നു.
ഉടന്‍ വന്നു മറുപടി.
‘എനിക്ക് കളക്ടറാകാനാണാഗ്രഹം..’
Nothing is impossible…
ഇതിന്റെ അര്‍ഥം മോനറിയുമോ..
‘അസാധ്യമായിട്ട് ഒന്നും തന്നെയില്ല..’
അക്ഷയ് മറുപടി പറഞ്ഞു.
ശരിയാണ് കണ്ണ് കാണുകയോ ചെവി കേള്‍ക്കുകയോ ചെയ്യാത്ത ഹെലന്‍ കെല്ലര്‍ക്ക് സാഹിത്യകാരിയും, അധ്യാപികയും, രാഷ്ട്രീയ പ്രവര്‍ത്തകയും ആകാന്‍ കഴിഞ്ഞെങ്കില്‍,
ഞരമ്പുകളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് ബാധിച്ച് ശരീരം മുഴുവന്‍ തളര്‍ന്നു പോയ സ്റ്റീഫന്‍ ഹോക്കിങ്ങിന് ലോക പ്രശസ്ത ശാസ്ത്രജ്ഞനാകുവാനും മാനവരാശിക്ക് പ്രയോജനകരമായ നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തി ബഹിരാകാശ യാത്ര നടത്തുവാനും കഴിഞ്ഞെങ്കില്‍ , കവര്‍ച്ചാ സംഘം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിനെ തുടര്‍ന്ന് ഒരു കാല്‍ മുട്ടിനു താഴെ മുറിച്ചു മാറ്റേണ്ടി വന്ന മുന്‍ ഇന്ത്യന്‍ ദേശീയ വോളി ബോള്‍ ചാമ്പ്യന്‍ അരുണിമ സിംഹയ്ക്ക് കാലില്ലാതെ എവറസ്റ്റ് കൊടുമുടി കീഴടക്കുവാനും അതു വഴി പത്മശ്രീ പുരസ്‌കാരം കരസ്ഥമാക്കുവാനും കഴിഞ്ഞെങ്കില്‍, അരയ്ക്കു താഴെ തളര്‍ന്നു പോയ ഗാനിം മുഫ്താമിന് നീന്താനും വിവിധ ഗെയിമുകള്‍ കളിക്കാനും ഖത്തറില്‍ നടന്ന ഫിഫ വേള്‍ഡ് കപ് ഉദ്ഘാടന ചടങ്ങില്‍ വിശ്വപ്രസിദ്ധ താരമായ മോര്‍ഗന്‍ഫ്രീയാനുമായി ചേര്‍ന്ന് സംവദിച്ച് ജനകോടികളുടെ ഹൃദയം കീഴടക്കുവാനും കഴിഞ്ഞെങ്കില്‍…
ഉറപ്പാണ് അക്ഷയ് മോന്റെ സ്വപ്നം സഫലമാവുക തന്നെ ചെയ്യും.
വൈകല്യങ്ങളെ തോല്‍പിച്ചവര്‍ക്കെല്ലാമുള്ള ഗുണവിശേഷങ്ങ അക്ഷയിലും കാണാന്‍ സാധിക്കും.
അക്ഷയ് മനോഹരമായി കവിത ആലപിക്കും, പാട്ടു പാടും, നാടന്‍ പാട്ട് പാടും, ചിത്രം വരക്കും…
മലയാളം, ഇംഗ്ലീഷ് ,ഹിന്ദി ഭാഷകള്‍ എഴുതും , വായിക്കും. മലയാളത്തോടൊപ്പം അല്‍പാല്‍പം ഹിന്ദി സംസാരിക്കും.
കലാഭവന്‍ മണിയുടെ പാട്ടുകളാണ് അക്ഷയ്ക്ക് ഏറെയിഷ്ടം.
അമ്മയാണ് അക്ഷയുടെ എല്ലാമെല്ലാം. തന്റെ ആദ്യ ഗുരു നാഥയും അമ്മ തന്നെയെന്ന് അക്ഷയ് അഭിമാനത്തോടെ പറയുന്നു. മാനന്തവാടി എസ്.എസ്.കെയിലെ ട്രെയിനര്‍ മാരും, കരിങ്ങാരി സ്‌കൂളിലെ അധ്യാപകരും അക്ഷയിയെ വീട്ടിലെത്തി പഠനത്തിലും മറ്റും സഹായിക്കുന്നു.
ഒന്നാം ക്ലാസ് മുതല്‍ ഹാജര്‍ പട്ടികയില്‍ പേരുള്ള തങ്ങളുടെ കൂട്ടുകാരനെ കാണാന്‍ എഴ് എ ക്ലാസിലെ സഹപാഠികള്‍ പലപ്പോഴും അക്ഷയിന്റെ വീട്ടിലെത്താറുണ്ട്. കഥ പറഞ്ഞും, പാട്ടു പാടിയും അവര്‍ അവന്റെ കൂടെ സന്തോഷം പങ്കു വെക്കും. ഇടയ്‌ക്കൊക്കെ അമ്മ രമ്യ അവനെ സ്‌കൂളില്‍ കൊണ്ട് വരും. കുട്ടികളെ കാണുന്നതും അവരോടൊത്തു ചേര്‍ന്ന് പാട്ടു പാടുന്നതും വിശേഷങ്ങള്‍ പങ്കു വെക്കുന്നതുമാണ് അക്ഷയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.
വല്ലപോഴുമാണെങ്കിലും ഇനിയെനിക്ക് കരിങ്ങാരി സ്‌കൂളിലേക്ക് വരാന്‍ കഴിയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ അക്ഷയുടെ കണ്ണ് നിറയും. അവന്‍ അത്രയേറെ ഇഷ്ടപ്പെടുന്നു , ഇവിടുത്തെ കൂട്ടുകാരെയും , സ്‌നേഹം മാത്രം സമ്മാനിക്കുന്ന പ്രിയപ്പെട്ട അധ്യാപകരെയും , അതിലേറെ പ്രകൃതി കനിഞ്ഞു നല്‍കിയ സുന്ദരമായ ക്യാമ്പസിനെയും…
എട്ടാം ക്ലാസില്‍ പ്രവേശിക്കാന്‍ തയ്യാറെടുക്കുകയാണ് അക്ഷയ് . തരുവണ ഗവ.ഹൈസ്‌കൂളില്‍ പഠിക്കാനാണവനാഗ്രഹം. കാരണം തന്റെ കൂട്ടുകാരെ ഇനിയും കാണാമല്ലോ…
നമുക്ക് പ്രാര്‍ത്ഥിക്കാം..
അക്ഷയ് മോന്റെ സ്വപ്നം സഫലമാകട്ടെ…
കെ.മമ്മൂട്ടി നിസാമി തരുവണ


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.