2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇനി വൈദ്യുതി നിരക്ക് മാസംതോറും കൂടും; സര്‍ചാര്‍ജ്ജിന് റെഗുലേറ്ററി ബോര്‍ഡിന്റെ അനുമതി

സംസ്ഥാനത്ത് ഇനി വൈദ്യുതി നിരക്ക് മാസംതോറും കൂടും; സര്‍ചാര്‍ജ്ജിന് റെഗുലേറ്ററി ബോര്‍ഡിന്റെ അനുമതി

തിരുവനന്തപുരം: വൈദ്യുതി സര്‍ചാര്‍ജ്ജ് മാസം തോറും പിരിക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അനുമതി. ഇതനുസരിച്ച് വൈദ്യുതി നിരക്ക് ഇനി മാസം തോറും കൂടും. വൈദ്യുതി ബോര്‍ഡിനു റഗുലേറ്ററി കമ്മിഷന്റെ മുന്‍കൂട്ടിയുള്ള അനുവാദം ഇല്ലാതെ പ്രതിമാസം സ്വമേധയാ സര്‍ചാര്‍ജ് ഈടാക്കുന്നതിനായി വൈദ്യുതി ബോര്‍ഡിന് റഗുലേറ്ററി ബോര്‍ഡ് അംഗീകാരം നല്‍കി.യൂണിറ്റിന് പരമാവധി 10 പൈസ ഈടാക്കുന്നതിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.

സര്‍ചാര്‍ജ് യൂണിറ്റിനു മാസം 10 പൈസയായി പരിമിതപ്പെടുത്തിയാണ് കമ്മിഷന്‍ ഉത്തരവിറക്കിയിരിക്കുന്നത്. വൈദ്യുതി താരിഫ് ചട്ടങ്ങളുടെ കരടില്‍ ഒരുമാസം പരമാവധി 20 പൈസവരെ പിരിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. തെളിവെടുപ്പിനുശേഷം കമ്മിഷന്‍ ഇന്നലെ ഇറക്കിയ അന്തിമചട്ടങ്ങളില്‍ ഇതു 10 പൈസയായി കുറച്ചത്. സര്‍ചാര്‍ജ് ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ഇതിന് പുറമേ ജൂണ്‍ പകുതിയോടെ വൈദ്യുതി നിരക്ക് കൂടും.

വൈദ്യുതി ഉല്‍പാദനത്തിനുള്ള ഇന്ധനത്തിന്റെ വിലകൂടുന്നത് കാരണമുണ്ടാകുന്ന അധിക ചെലവാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത്. നിലവില്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ ബോര്‍ഡ് നല്‍കുന്ന അപേക്ഷയില്‍ ഉപഭോക്താക്കളുടെ വാദം കേട്ടതിന് ശേഷമാണ് കമ്മീഷന്‍ സര്‍ചാര്‍ജ് തീരുമാനിച്ചിരിക്കുന്നത്.

ഏതെങ്കിലും മാസത്തില്‍ സര്‍ചാര്‍ജ് 10 പൈസയില്‍ കൂടുതല്‍ ആയാല്‍ 3 മാസം ആകുമ്പോള്‍ കുടിശികത്തുകയുടെ കണക്കു വ്യക്തമാക്കി കമ്മിഷനു പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ഈ തുക എങ്ങനെ പിരിച്ചെടുക്കണമെന്നു തെളിവെടുപ്പു നടത്തി കമ്മിഷന്‍ തീരുമാനിക്കും.

ഓരോ മാസവും സര്‍ചാര്‍ജില്‍ മാറ്റം വരുന്ന സാഹചര്യത്തില്‍ ഗാര്‍ഹിക ഉപയോക്താക്കളുടെയും മറ്റും ദ്വൈമാസ ബില്ലില്‍ 2 മാസത്തെ ശരാശരി സര്‍ചാര്‍ജ് നിരക്കാണ് ഈടാക്കേണ്ടതെന്നും ചട്ടങ്ങളില്‍ പറയുന്നു. ഓരോ മാസവും ബില്‍ ലഭിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇതു ബാധകമല്ല. സര്‍ചാര്‍ജ് ഈടാക്കുന്നതിനുള്ള വരവുചെലവു കണക്കുകള്‍ ബോര്‍ഡ് സ്വയം തയാറാക്കി പിരിച്ചെടുത്താല്‍ പോരെന്നും അത് ഓഡിറ്റര്‍ പരിശോധിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പാരമ്പര്യേതര ഊര്‍ജം മാത്രം ഉപയോഗിക്കുന്നവര്‍ക്കു (ഗ്രീന്‍ താരിഫ്) സര്‍ചാര്‍ജ് ഇല്ല. ഗ്രീന്‍ താരിഫ് എത്രയായിരിക്കുമെന്നു വ്യക്തമാക്കി പിന്നീടു കമ്മിഷന്‍ ഉത്തരവിറക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.