2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പിണറായി പൊലിസിനെതിരേ ഡി.വൈ.എഫ്.ഐ: വടകരയില്‍ സംഘര്‍ഷം

കോഴിക്കോട്: വടകരയില്‍ പൊലിസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ പൊലിസിനെതിരേ ഡി.വൈ.എഫ്.ഐ. ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തില്‍ സി.പി.എമ്മിന്റെ യുവജനവിഭാഗം പൊലിസിനെതിരേ തിരഞ്ഞത് ശ്രദ്ധേയമാണ്. സംഭവത്തില്‍ പൊലിസിനെതിരേ ഗുരുതരമായ ആരോപണമാണ് മരിച്ച യുവാവിന്റെ സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. വടകര കല്ലേരി സ്വദേശി സജീവനാണ് (42)മരിച്ചത്.
പൊലിസ് മര്‍ദ്ദന പരാതി ഉയര്‍ന്നതോടെസംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഉത്തരവിട്ടെങ്കിലും ഇതില്‍ തൃപ്തരാകാതെയാണ് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പൊലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് അക്രമാസക്തമായിരിക്കുകയാണ്. കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പി ഹരിദാസ് ആണ് അന്വേഷിക്കുക.
സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നായിരുന്നു ഇവരെ കസ്റ്റഡിയില്‍ എടുത്തത്. വാഹനാപകട കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിച്ച സജീവനെയും സുഹൃത്തുക്കളെയും വടകര എസ്.ഐ മര്‍ദ്ദിച്ചതായാണ് ആരോപണം. കുഴഞ്ഞു വീണപ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല എന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. മരിച്ച സജീവന്റെ പോസ്റ്റ്‌മോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തും. ആര്‍ഡിഒയുടെ സാന്നിധ്യത്തിലാകും പോസ്റ്റ്‌മോര്‍ട്ടം. കസ്റ്റഡി മര്‍ദ്ദനമെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്.
കോഴിക്കോട് വടകരയില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത യുവാവ് ഇന്നലെ രാത്രിയാണ് സ്റ്റേഷന് മുന്നില്‍ കുഴഞ്ഞുവീണ് മരിച്ചത്. എന്നാല്‍ മദ്യപിച്ചെന്ന പേരില്‍ സജീവനെ എസ്‌ഐ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.