ജിദ്ദ: സഊദിയിൽ പലയിടത്തായി പൊടിക്കാറ്റും ഇടിമിന്നലും തുടരുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ദൂരക്കാഴ്ചയെ മറക്കുന്ന വിധത്തിൽ പൊടിക്കാറ്റ് ആഞ്ഞടിക്കും. ഇതോടൊപ്പം നേരിയ പേമാരിയും ഇടിമിന്നലും പ്രതീക്ഷിക്കുന്നതായും കേന്ദ്രം വ്യക്തമാക്കി. നജ്‌റാൻ, ജീസാൻ, അസീർ, അബഹ എന്നീ പ്രദേശങ്ങളിലായിരിക്കും പൊടിക്കാറ്റിന് കൂടുതൽ സാധ്യത. മക്കയിലും റിയാദിലും പൊടിക്കാറ്റിന് സാധ്യത കാണുന്നുണ്ട്.
മക്ക, റിയാദ് നഗരങ്ങളുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിലാണ് പൊടിക്കാറ്റും ഇടിമിന്നലും ഉണ്ടാകുവാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.ചില ഭാഗങ്ങളിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അടിച്ചുവീശാൻ സാധ്യതയുള്ളതായും കേന്ദ്രം പ്രവചിച്ചു.
ചെങ്കടലിലെ തിരമാലകളുടെ ഉയരം ഒന്ന് മുതൽ രണ്ട് മീറ്റർ വരെ ആയിരിക്കുമെന്നും അതിനാൽ കടലിൽ ഇറങ്ങുന്നവർ കൂടുതൽ ജാഗ്രത കൈക്കൊള്ളാനും അധികൃതർ മുന്നറിയിപ്പ് നൽകി. ചെങ്കടലിന്റെ ഉപരിതല കാറ്റിന്റെ വേഗത വടക്ക് -പടിഞ്ഞാറ് ദിശകളിൽ 15 മുതൽ 35 കിലോമീറ്റർ വേഗതയിലും തെക്ക് – പടിഞ്ഞാറ് ഭാഗങ്ങളിൽ 15 മുതൽ 30 കിലോമീറ്റർ വേഗതയിലും ആയിരിക്കും. അതിനാൽ തീരദേശങ്ങളിൽ പോകുന്നവർ ജാഗ്രത പുലർത്തേണ്ടതുണ്ട്.
Comments are closed for this post.