ദുബൈ: 2023-ലെ ആദ്യ ആറ് മാസങ്ങളിൽ 8.5 ദശലക്ഷത്തിലധികം (85 ലക്ഷത്തിലധികം) അന്താരാഷ്ട്ര സന്ദർശകരെ സ്വീകരിച്ച് ദുബൈ നഗരം. ഇതേ കാലയളവിൽ എമിറേറ്റിന്റെ ഓഹരിയായ ദുബൈ ഫിനാൻഷ്യൽ മാർക്കറ്റ് 14 ശതമാനം ഉയർന്ന് 71 ബില്യൺ ദിർഹം നേട്ടം രേഖപ്പെടുത്തി. റിയൽ എസ്റ്റേറ്റ് മേഖലയിലും ഡിമാൻഡ് ഗണ്യമായി വർധിച്ചു. ഇക്കലയളവിൽ രാജ്യത്തിന്റെ ആകെ ഇടപാടുകൾ 285 ബില്യൺ ദിർഹത്തിലെത്തി.
2023 ന്റെ ആദ്യ പകുതിയിലെ ദുബൈയുടെ സാമ്പത്തിക പുരോഗതിയെക്കുറിച്ചുള്ള റിപ്പോർട്ടിന്റെ സംഗ്രഹം ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവലോകനം ചെയ്തു.
“ഞങ്ങളുടെ സാമ്പത്തിക നേട്ടങ്ങളും ഭാവി ലക്ഷ്യങ്ങളും രൂപപ്പെടുത്തിയിരിക്കുന്നത്, കർശനവും തന്ത്രപരവുമായ ആസൂത്രണം, മാതൃകാപരമായ പരിശ്രമങ്ങൾ, വൈദഗ്ധ്യം എന്നിവ മൂലമാണ്. ആഗോള വെല്ലുവിളികളെയും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക അന്തരീക്ഷത്തെയും ഞങ്ങൾക്ക് കൃത്യമായി മനസിലാക്കാനും ആവശ്യമായ പ്രതിരോധം ഒരുക്കാനും സാധിക്കുന്നുണ്ട്”- ഷെയ്ഖ് ഹംദാൻ പറഞ്ഞു.
ദുബൈയിലെ പ്രമുഖ നിക്ഷേപകരും അന്താരാഷ്‌ട്ര സ്ഥാപനങ്ങളും വ്യവസായ പ്രമുഖരും അർപ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവാണ് ഞങ്ങളുടെ നേട്ടങ്ങളെന്നും ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.
വിനോദസഞ്ചാരത്തിനും ബിസിനസിനുമുള്ള ലോകത്തിലെ മൂന്ന് മികച്ച ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നായി ദുബൈയെ മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. D33 എന്ന് പേരിട്ടിരിക്കുന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ സംഭാവന നൽകാനുള്ള ശ്രമത്തിലാണ് യു.എ.ഇ.
Comments are closed for this post.