2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ചുറ്റിലും വിറയ്ക്കുന്ന ഉപകരണങ്ങള്‍, ഇരുട്ട്; ഭൂകമ്പത്തിനിടയിലും വിറയ്ക്കാതെ സിസേറിയന്‍ നടത്തി ഡോക്ടര്‍മാര്‍

ശ്രീനഗര്‍: ഭൂകമ്പത്തില്‍ ചുറ്റും വിറയ്ക്കുമ്പോള്‍ തന്റെ ആത്മധൈര്യം കൈവിടാതെ ഒരു അമ്മയുടേയും കുഞ്ഞിനെയും രക്ഷിക്കാനുള്ള തത്രപ്പാടിലായിരുന്നു ആ ഡോക്ടറും സംഘവും. ഭയചകിതരായി ആളുകള്‍ കെട്ടിടം വിട്ട് തുറസ്സായ ഇടങ്ങളിലേക്ക് രക്ഷ തേടി ഓടുമ്പോഴും അവരുടെ മനസ് പതറിയില്ല. ആ കുഞ്ഞിനെ പൊക്കിള്‍ക്കൊടിയില്‍ നിന്നും വേര്‍പെടുത്തി അമ്മയുടെ മാറിലേക്ക് അടുപ്പിക്കാനുള്ള ശസ്ത്രക്രിയയിലായിരുന്നു അവര്‍.

അനന്ദ്‌നാഗ് ജില്ലയിലെ സബ് ജില്ലാ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അനന്തനാഗ് ജില്ലാ ഭരണകൂടമാണ് ഓപ്പറേഷന്‍ തിയേറ്ററില്‍നിന്നുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. കെട്ടിടം പ്രകമ്പനം കൊള്ളുന്നതിനിടെ ഡോക്ടര്‍മാരും സംഘാംഗങ്ങളും തിരക്കിട്ട് ശസ്ത്രക്രിയ നടത്തിക്കൊണ്ടിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്കിടെ ഭൂകമ്പമൂലം വൈദ്യുതി തടസം നേരിടുന്നതും വീഡിയോയില്‍ കാണാം.

ഭൂകമ്പത്തിനിടയിലും ആത്മാര്‍ഥമായി ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരോടുള്ള നന്ദിയറിയിച്ചുകൊണ്ടാണ് ജില്ലാ ആരോഗ്യവകുപ്പ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ചൊവ്വാഴ്ച്ച രാത്രിയാണ് ഉത്തരേന്ത്യയെ പിടിച്ചുകുലുക്കിയ ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.