2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഓസ്‌ട്രേലിയ-ഇന്ത്യ ഏകദിനം; പതറാതെ രാഹുലും രവീന്ദ്ര ജഡേജയും; ഇന്ത്യയ്ക്കു 5 വിക്കറ്റ് ജയം

വാംഖഡെ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 35.4 ഓവറില്‍ 188 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. ഇന്ത്യ 39.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്താണ് വിജയം പിടിച്ചത്.

ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട ഇന്ത്യയെ ആറാം വിക്കറ്റില്‍ ഒന്നിച്ച കെഎല്‍ രാഹുല്‍ രവീന്ദ്ര ജഡേജ സഖ്യമാണ് വിജയത്തിലേക്ക് നയിച്ചത്. 39 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ ക്ഷമയോടെ ക്രീസില്‍ നിന്ന് രാഹുലും ഏഴാമനായി എത്തിയ ജഡേജയും ചേര്‍ന്ന് ജയത്തിലേക്ക് കൈപിടിച്ചു കയറ്റുകയായിരുന്നു. രാഹുല്‍ 91 പന്തുകള്‍ നേരിട്ട് ഏഴ് ഫോറും ഒരു സിക്‌സും സഹിതം 75 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ജഡേജ 69 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 45 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് പിരിയാത്ത ആറാം വിക്കറ്റില്‍ 108 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഇഷാന്‍ കിഷന്‍ മൂന്ന് റണ്‍സുമായി മടങ്ങി. പിന്നാലെ എത്തിയ വിരാട് കോഹ്‌ലിയും മടങ്ങി. നാല് റണ്‍സാണ് നേടിയത്. തൊട്ടടുത്ത പന്തില്‍ സൂര്യകുമാര്‍ യാദവും പുറത്ത്. താരത്തേയും സ്റ്റാര്‍ക്ക് എല്‍ബിയില്‍ കുടുക്കി. മൂന്നിന് 16 റണ്‍സ് എന്ന നിലയിലായി ഇന്ത്യ. അല്‍പ്പ നേരം പിടിച്ചു നിന്ന സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും മടങ്ങിയതോടെ ഇന്ത്യ നാലിന് 39 റണ്‍സ് എന്ന നിലയില്‍ പരുങ്ങി. ഗില്‍ 20 റണ്‍സെടുത്തു. പിന്നീട് രാഹുലും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് ഇന്നിങ്‌സ് നേരെയാക്കാനുള്ള ശ്രമം നടത്തി. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 44 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ഇന്നിങ്‌സ് കരുപ്പിടിപ്പിക്കുന്നതിനിടെ ഹര്‍ദികിനെ മടക്കി മാര്‍ക്കസ് സ്റ്റോയിനിസ് ഇന്ത്യയെ വീണ്ടും വെട്ടിലാക്കി.

ഹര്‍ദിക് 31 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 25 റണ്‍സെടുത്തു. പിന്നീടാണ് രാഹുല്‍ ജഡേജ സഖ്യം ഇന്ത്യയെ ജയത്തിലേക്ക് നയിച്ച കൂട്ടുകെട്ടുമായി കളം നിറഞ്ഞത്. ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകളെടുത്തു. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ സ്‌റ്റോയിനിസും നേടി. നേരത്തെ ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മിച്ചല്‍ മാര്‍ഷിന്റെ വെടിക്കെട്ടില്‍ കത്തിക്കയറിയ ഓസീസ് ബാറ്റിങ് നിര താരം പുറത്തായതിന് പിന്നാലെ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞി. പിന്നീട് ഒരു കൂട്ടുകെട്ട് പോലും സൃഷ്ടിക്കാന്‍ സാധിക്കാതെ അവര്‍ ആയുധം വച്ച് കീഴടങ്ങി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.