2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ബി.ജെ.പിക്ക് കൈകഴുകാനാവില്ല: വി.മുരളീധരന്‍ സംശയത്തിന്റെ നിഴലിലെന്ന് സി.പി.എം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ബി.ജെ.പിക്കെതിരേ ആഞ്ഞടിച്ച് സി.പി.എം. ബി.ജെ.പി അനുകൂല ചാനലായ ജനം ടിവിയുടെ കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതുസംബന്ധിച്ച് പുറത്തുവരുന്ന കാര്യങ്ങള്‍ അതീവഗൗരവമുള്ളതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കള്ളക്കടത്ത് നടന്നത് നയതന്ത്ര ബാഗേജല്ലെന്ന് പറയാന്‍ അനില്‍ നമ്പ്യാര്‍ നിര്‍ദ്ദേശിച്ചതായി മാധ്യമങ്ങള്‍ പുറത്തുവിട്ട പ്രതികളുടെ മൊഴിപകര്‍പ്പുകള്‍ വ്യക്തമാക്കുന്നു. ഈ കേസിന്റെ തുടക്കം മുതല്‍ ഇതേ നിലപാട് സ്വീകരിച്ചിട്ടുള്ളത് കേന്ദ്രവിദേശ സഹമന്ത്രി വി.മുരളിധരനാണ്. നയതന്ത്ര ബാഗേജാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എന്‍.ഐ.എയും വ്യക്തമാക്കിയിട്ടും നിലപാട് മാറ്റാന്‍ മുരളീധരന്‍ തയ്യാറാകത്തതും ശ്രദ്ധേയം. പ്രതികള്‍ക്ക് പരോക്ഷ നിര്‍ദ്ദേശം നല്‍കുകയാണോ മുരളീധരന്‍ ചെയ്യുന്നതെന്ന സംശയം ശക്തിപ്പെടുത്തുന്നതാണ് പുറത്തു വന്ന മൊഴിപകര്‍പ്പുകള്‍ ചെയ്യുന്നത്.

ശരിയായ അന്വേഷണം നടന്നാല്‍ പലരുടെയു നെഞ്ചിടിപ്പ് കൂടുമെന്ന കാര്യം ഇപ്പോള്‍ കൂടുതല്‍ ശരിയായിരിക്കുന്നു. ഈ കേസിലെ പ്രധാന പ്രതിയായ സന്ദീപ് നായര്‍ ബി.ജെ.പി പ്രവര്‍ത്തകനാണ്. ജനം ടി.വി കോ ഓര്‍ഡിനേറ്റിംഗ് എഡിറ്ററുടെ ബന്ധം കുടി പുറത്തു വന്നതോടെ ഇതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കാതെ ബി.ജെ.പി നേതൃത്വത്തിന് കൈകഴുകാനാവില്ല.

ജനം ടി.വിക്ക് ബി.ജെ.പിയുമായി ബന്ധമില്ലെന്ന നുണ പ്രചാരണം വഴി ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം വിലപ്പോവില്ല. ചോദ്യം ചെയ്യല്‍ കഴിഞ്ഞയുടന്‍ തന്നെ അനില്‍ നമ്പ്യാരെ തള്ളിപ്പറഞ്ഞതോടെ ബി.ജെ.പിക്ക് എന്തോ മറച്ചു വെയ്ക്കാനുണ്ടെന്ന് വ്യക്തം. രാജ്യദ്രോഹകുറ്റം ചുമത്തിയ കേസില്‍ പുറത്തു വന്ന ബി.ജെ.പി ബന്ധത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ആ പാര്‍ടിയുടെ നേതൃത്വം തയ്യാറാകണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

 സ്വര്‍ണം വന്നത് നയതന്ത്രബാഗേജ് വഴിയല്ല, സ്വകാര്യ ബാഗേജ് വഴിയാണെന്ന് കോണ്‍സുല്‍ ജനറലിനെക്കൊണ്ട് വാര്‍ത്താകുറിപ്പിറക്കാന്‍ സ്വപ്നയെ അനില്‍ നമ്പ്യാര്‍ ഉപദേശിച്ചിരുന്നു. തുടര്‍ന്ന് അനില്‍ നമ്പ്യാര്‍ പറഞ്ഞ വിവരം കോണ്‍സുലേറ്റ് ജനറലിനെ അറിയിച്ചു.

തുടര്‍ന്ന് പ്രസ്താവന എഴുതി തയ്യാറാക്കി നല്‍കാന്‍ അനില്‍ നമ്പ്യാരോട് ആവശ്യപ്പെടാന്‍ കോണ്‍ലുലേറ്റ് ജനറല്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം അനിലിനെ അറിയിക്കുകയും അദ്ദേഹം ഇക്കാര്യം എഴുതി മെയില്‍ അയക്കുകയും ചെയ്തു. എന്നാല്‍ സ്വന്തം സുരക്ഷയെ കരുതി ഇക്കാര്യത്തിന് പിന്നാലെ പോയതുമില്ലെന്നും സ്വപ്‌ന പറയുന്നു. അനില്‍ നമ്പ്യാര്‍ ദുബൈയില്‍ ഒരു വഞ്ചനാകേസില്‍ പെട്ടപ്പോള്‍ താന്‍ സഹായിച്ചിരുന്നുവെന്നും അങ്ങനെയാണ് അദ്ദേഹവുമായുള്ള ബന്ധമെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു. ഇന്നലെ അഞ്ചു മണിക്കൂറാണ് കസ്റ്റംസ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത്. വേണ്ടിവന്നാല്‍ അനിലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.