2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കോളജ് താമസ സൗകര്യം നല്‍കിയില്ല; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം; ഒടുവില്‍ സര്‍ക്കാര്‍ ഇടപെടല്‍

കോളജ് താമസ സൗകര്യം നല്‍കിയില്ല; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം; ഒടുവില്‍ സര്‍ക്കാര്‍ ഇടപെടല്‍

വിദേശ കുടിയേറ്റം ലക്ഷ്യം വെക്കുന്ന മലയാളികളുടെ സ്വപ്‌ന ഭൂമികയാണ് കാനഡ. ഇതിനോടകം ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് പഠനത്തിനും ജോലിക്കുമെല്ലാമായി കാനഡയിലേക്ക് കുടിയേറിയിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി പ്രവാസികള്‍ക്ക് ആശ്വസമാകുന്ന വാര്‍ത്തയല്ല കാനഡയില്‍ നിന്ന് കേള്‍ക്കുന്നത്. വിദ്യാര്‍ഥി കുടിയേറ്റം കാനഡയിലെ താമസ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചെന്നും വീട്ടുവാടക കുത്തനെ ഉയര്‍ത്തിയെന്നുമെന്നാണ് ആരോപണം. ഇതോടെ കാനഡയിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മതിയായ താമസ സൗകര്യം ലഭിക്കാതെ പലരും ബുദ്ധിമുട്ടിലാവുകയും ചെയ്തു.

നേരത്തെ വാഗ്ദാനം ചെയ്ത പാര്‍പ്പിട സൗകര്യങ്ങള്‍ പോലും നല്‍കാന്‍ സര്‍വകലാശാലകള്‍ തയ്യാറാവുന്നില്ലെന്നാണ് ആരോപണം. തുടര്‍ന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഇന്ത്യക്കാരടക്കമുള്ള വിദ്യാര്‍ഥികളില്‍ നിന്നും ഉയരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ട് വരുന്നതായാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പരിഹാരം കാണണമെന്നുമായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം.

ഈ മാസം സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ ഇത്തരത്തിലൊരു പ്രതിഷേധം കാനഡയിലെ ഒന്റാറിയോയില്‍ നടന്നിരുന്നു. ഒന്റാറിയോയിലെ നോര്‍ത്ത് ബേയിലുള്ള കാനഡോര്‍ കോളജിലായിരുന്നു സംഭവം. പ്രവേശനം നേടിയ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത് നടപ്പിലായില്ല. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിക്കുകയും സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ കോളജ് ഗ്രൗണ്ടിന് സീപത്ത് ടെന്റ് കെട്ടി താമസിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതിഷേധം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുകയും പ്രതിനിധികള്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. തുടര്‍ന്ന് കോളജ് അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് വിദ്യാര്‍ഥികളും കോളജും തമ്മില്‍ ധാരണയിലെത്തിയത്. താങ്ങാനാവുന്ന താമസ സൗകര്യം എന്ന ആവശ്യം അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് കോളജ് അധികൃതര്‍ നേരിട്ട് വിഷയത്തില്‍ പ്രസ്താവന നടത്തുകയും ചെയ്തു.
‘അനുയോജ്യമായ താമസസൗകര്യം കണ്ടെത്താന്‍ കാനഡോര്‍ എല്ലാ വിദ്യാര്‍ത്ഥികളുമായും പ്രവര്‍ത്തിക്കുന്നത് തുടരുന്നു. അടുത്തയാഴ്ച ഞങ്ങള്‍ കൂടുതല്‍ സമഗ്രമായ അപ്‌ഡേറ്റ് നല്‍കും. ‘ കോളേജ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ‘താങ്ങാവുന്ന നിരക്കില്‍ അവര്‍ക്ക് താമസസൗകര്യം ഒരുക്കും, വിദ്യാര്‍ത്ഥികള്‍ മറ്റെവിടേക്കെങ്കിലും മാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മുഴുവന്‍ ഫീസും തിരികെ നല്‍കും, കൂടാതെ ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ നിയമങ്ങള്‍ അനുസരിച്ച് ക്ലാസുകള്‍ക്ക് ഓണ്‍ലൈന്‍ ഓപ്ഷന്‍ ഉണ്ടായിരിക്കുമെന്നും കോളജ് അധികൃതര്‍ അറിയിച്ചു.

താരതമ്യേന ചെറുതും ജനസാന്ദ്രത കുറഞ്ഞതുമായ പ്രദേശമാണ് കാനഡോര്‍ കോളജ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബേ പ്രദേശം. ഇത്തവണത്തെ അധ്യായന വര്‍ഷാരംഭത്തില്‍ 3500 ലധികം വിദേശ വിദ്യാര്‍ഥികളാണ് ഈ പ്രദേശത്തേക്ക് മാത്രം എത്തിയത്. ഇവിടെ ഗണ്യമായ പണപ്പെരുപ്പം മൂലമുണ്ടാകുന്ന വര്‍ധിപ്പിച്ച വാടക കാരണം വിദ്യാര്‍ഥികള്‍ക്ക് വീട് കിട്ടാത്ത സ്ഥിതി വരികയായിരുന്നു. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

ദുരിതം നേരിട്ട ഭൂരിഭാഗം കുട്ടികളും പഞ്ചാബില്‍ നിന്നുള്ളവരായിരുന്നു. ഇതില്‍ ചില മലയാളികളുമുണ്ടായിരുന്നു. പ്രദേശത്ത് മതിയായ താമസ സൗകര്യം ലഭ്യമാകാത്തുകൊണ്ടാണ് തങ്ങള്‍ ടെന്റുകളിലേക്ക് താമസം മാറിയതെന്നാണ് വിദ്യാര്‍ഥികളുടെ വിശദീകരണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.