കണ്ണൂര്‍: സി.പി.എം നേതാവ് ഇ.പി ജയരാജന്റെ കുടുംബത്തിന് പങ്കാളിത്വമുള്ള വൈദേകം റിസോര്‍ട്ടില്‍ റെയ്ഡ് നടത്തും മുമ്പ് മുന്‍കൂട്ടി നോട്ടിസ് നല്‍കിയിരുന്നില്ലെന്ന് സി.ഇ.ഒ തോമസ് ജോസഫ്.
അതേ സമയം ഇവിടെ കള്ളപ്പണം ഉണ്ടെന്ന ആക്ഷേപം തെറ്റാണെന്നും ബാങ്ക് വഴിയുള്ള ഇടപാട് മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആദായനികുതി സര്‍വേ ആണ് നടക്കുന്നതെന്നും സ്ഥാപനവുമായി ബന്ധപ്പെട്ട ധന ഇടപാടാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടി.ഡി.എസുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടക്കുന്നത്.
അതേ സമയം സി.പി.എം നേതൃത്വവുമായി അകല്‍ച്ചയിലുള്ള ഇ.പി ജയരാജന്റെ ഭാര്യ ഇന്ദിര ചെയര്‍പേഴ്‌സണായ സ്ഥാപനത്തിലുണ്ടായ റെയ്ഡിനെക്കുറിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. കുടുംബത്തിന് പങ്കാളിത്തമുള്ള റിസോര്‍ട്ടിനായി മുന്‍ വ്യവസായ മന്ത്രിയെന്ന നിലയില്‍ ഇ.പി ജയരാജന്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയെന്നും, അഴിമതിയും ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവും അന്വേഷിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.
ഗള്‍ഫ് മലയാളി വഴി ആയുര്‍വേദ റിസോര്‍ട്ടില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന പരാതി ഉയര്‍ന്നിരുന്നു. റിസോര്‍ട്ടില്‍ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയില്‍ നല്‍കിയിട്ടുണ്ട്. ഒന്നര കോടി രൂപ നിക്ഷേപിച്ചവര്‍ വരെ ഈ പട്ടികയിലുണ്ട്. ഇ.പി ജയരാജന്റെ കുടുംബം ഉള്‍പ്പെട്ട വൈദേകം റിസോര്‍ട്ടിനെതിരായ പരാതിയില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടി വിജിലന്‍സ് നേരത്തേ കത്ത് നല്‍കുകയും ചെയ്തതോടെയാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
അതേ സമയം എല്ലാ ആരോപണത്തെയും നിഷേധിക്കുകയാണ് ഇ.പി ജയരാജന്‍. മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു.
Comments are closed for this post.