2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഫീസ് നിര്‍ണയം: സിബിഎസ്ഇ നിലപാടില്‍ അതൃപ്തി,സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി

എറണാകുളം: സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസ് നിര്‍ണയത്തിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി.സ്‌കൂളുകളുടെ വരവ് ചെലവ് കണക്ക് പരിശോധിക്കണം. സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ലാഭമുണ്ടാക്കുന്ന തരത്തില്‍ ഫീസ് വാങ്ങാന്‍ പാടില്ലെന്നാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്

സിബിഎസ്ഇ സകൂളുകളിലെ ഫീസ് നിര്‍ണയിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സ്‌കൂളുകളുടെ വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കണം. ഇക്കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം.വിഷയത്തില്‍ ഇടപെടാനാകില്ലെന്ന സി.ബി.എസ്.ഇ നിലപാടില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

ഒരു മാനേജ്മെന്റും ഈ അധ്യയന വര്‍ഷം സ്‌കൂള്‍ നടത്തിക്കൊണ്ട് പോകാന്‍ ചെലവാകുന്ന യഥാര്‍ത്ഥ തുകയേക്കാള്‍ അധികം തുക ഫീസായി വാങ്ങരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. കൊവിഡ് എല്ലാ വിഭാഗം ജനങ്ങളേയും ബാധിച്ചിട്ടുണ്ട്. അതിനാല്‍ നേരിട്ടോ അല്ലാതെയോ ലാഭമുണ്ടാക്കുന്ന തരത്തില്‍ ഫീസ് ഈടാക്കാന്‍ അനുവദിക്കില്ല. കൊവിഡ്സാഹചര്യത്തില്‍ ഓരോ സ്‌കൂളും വിദ്യാര്‍ത്ഥിക്ക് നല്‍കുന്ന സൗകര്യങ്ങള്‍ അനുസരിച്ചാകണം ഫീസ് നിശ്ചയിക്കേണ്ടതെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. തുടര്‍ന്നാണ് ഇന്ന് ഹൈക്കോടതി ഫീസ് നിര്‍ണയിക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.