കോഴിക്കോട്: കേരളത്തിന്റെ കാര്‍ഷിക ഉല്‍പന്നമായ കള്ളും നീരയും ശരിയായവിധം ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കള്ള് യഥാര്‍ഥത്തില്‍ മദ്യമല്ല. അത് നല്ലൊരു പോഷകാഹാര വസ്തുവാണ്. രാവിലെ എടുത്ത ഉടന്‍തന്നെ അത് കഴിക്കുന്നതില്‍ വലിയ കുറ്റംപറയാന്‍ പറ്റില്ല. അപ്പോഴത് വലിയ ലഹരിയായി മാറുന്നില്ല. കള്ളിന്റെയും നീരയുടെയും ഉത്പാദനം വര്‍ധിപ്പിച്ചാല്‍ വലിയ തൊഴില്‍സാധ്യത കേരളത്തിലുണ്ടാകും’,
അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇപ്പോള്‍ ആളുകള്‍ കള്ളുഷാപ്പില്‍ പോകുന്നത് ഒളിസങ്കേതത്തില്‍ പോകുന്നതുപോലെയാണ്. കള്ളുഷാപ്പുകള്‍ പ്രാകൃത കാലഘട്ടത്തില്‍നിന്ന് മാറി ആധുനിക കാലഘട്ടത്തിന്റെ പ്രത്യേകതകളോടുകൂടി കൊണ്ടുവരാന്‍ സാധിക്കും. ലഹരി ഇല്ലാത്ത ഒരു പാനീയമാക്കി ഉപയോഗിച്ചാല്‍ കള്ള് നല്ലതാണ്’, ജയരാജന്‍ വ്യക്തമാക്കി.
അതിരാവിലെ കളള് ചെത്തിയ ഉടനെ ഉപയോഗിച്ചാല്‍ അത് ലഹരിയാകില്ല. കളളിന് നല്ല വിപണിയും കള്ള് ചെത്തിന് വലിയ തൊഴില്‍ സാദ്ധ്യതയുമുണ്ട്. രാവിലെ ബംഗാളിലൊക്കെ പനങ്കള്ള് കുടിക്കുന്നുണ്ട്. കള്ള് കുടിച്ചാല്‍ മനുഷ്യന് ഉണര്‍വും ഉന്മേഷവും ഉണ്ടാവും. എന്നാല്‍ കൃത്രിമക്കള്ള് ഒഴിവാക്കണം. എല്ലാ സംഘടനകളും ഇതിനോട് യോജിക്കും. നിയമം കൊണ്ട് മദ്യപാനത്തെ ഇല്ലാതാക്കാനാകില്ല. ഇല്ലാതാകാനുളള ഏകവഴി ബോധവത്ക്കരണമാണ് ഏക വഴി. എല്ലാ സംഘടനകള്‍ക്കും വിഷയത്തില്‍ അഭിപ്രായം പറയാമെന്നും എല്ലാം പരിശോധിക്കുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
മദ്യനയത്തെ വിമര്‍ശിച്ച് ഇടതുമുന്നണിയില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ബാറുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും കളള് ചെത്തി വില്‍പ്പന നടത്താന്‍ അനുമതി നല്‍കിയതിന് എതിരെയാണ് സി പി ഐയുടെ തൊഴിലാളി സംഘടനയായ എ ഐ ടി യു സി പരസ്യമായി രംഗത്ത് വന്നത്.
Comments are closed for this post.