കൊല്ലം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്നതുമായി ബന്ധപ്പെടുത്തി ആർഎസ്എസിന്റെ പങ്ക് ആരോപിക്കുന്നവർക്കെതിരെ നിയമനടപടിയുമായി ബിജെപി. ഗാന്ധിവധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന് പറയുന്ന നേതാക്കൾക്ക് തുടക്കത്തിൽ വക്കീൽ നോട്ടിസ് അയക്കാനാണ് ബിജെപി തീരുമാനം. പ്രചാരണം തുടർന്നാൽ മാനനഷ്ടക്കേസ് നൽകും. ഇതുമായി ബന്ധപ്പെട്ട് കെ.ബി.ഗണേഷ്കുമാർ എംഎൽഎക്ക് വക്കീൽ നോട്ടിസ് അയച്ചു.
ഗാന്ധിജിയെ നിഷ്കരുണം വധിച്ചത് ആർഎസ്എസ് ആണെന്ന് കൊല്ലം പട്ടാഴി ഗ്രാമപ്പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പ്രസംഗത്തിൽ കെ.ബി ഗണേഷ്കുമാർ എംഎൽഎ പറഞ്ഞിരുന്നു. ഇടതുമുന്നണിയുടെ പൊതുയോഗത്തിനിടെയായിരുന്നു ഗണേഷ്‌കുമാറിന്റെ പ്രസംഗം. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇത്. പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചത്.
അഡ്വ. കല്ലൂർ കൈലാസ്നാഥ് മുഖേനയാണു നോട്ടിസ് അയച്ചത്. ബിജെപി പത്തനാപുരം മണ്ഡലം പ്രസിഡന്റ് എ.ആർ അരുൺ ആണ് പരാതിക്കാരൻ. പ്രസ്താവന പിൻവലിച്ചു മാപ്പു പറയണമെന്നാണു നോട്ടിസിലെ ആവശ്യം. ഗാന്ധിവധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന് പറയുന്ന നേതാക്കൾക്ക് എതിരെ നടപടിക്കൊരുങ്ങാനുള്ള ബിജെപിയുടെ തീരുമാനവുമായി ബന്ധപ്പെട്ട ആദ്യ നോട്ടിസ് ആണ് ഗണേഷ്കുമാറിന് അയച്ചത്.
ഈ നടപടി തുടരാനാണ് ബിജെപി തീരുമാനം. ഇതിന്റെ ഭാഗമായി രാഷ്ട്രീയസംഘടനകളിലെ പ്രസംഗകർ ഗാന്ധിവധത്തിൽ ആർഎസ്എസിനെതിരെ സംസാരിക്കുന്ന കാര്യം നിരീക്ഷിക്കാൻ പ്രാദേശിക നേതാക്കൾക്കു ബിജെപി നിർദേശം നൽകി.
Comments are closed for this post.