2019 ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏറ്റത് കനത്ത തിരിച്ചടി. ബി.ജെ.പിക്കെതിരെ രൂപപ്പെട്ട പ്രതിപക്ഷ ഐക്യത്തിന്റെ കൂടി പരീക്ഷണമാണ് വിജയം കണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ കൈരാനയില്‍ 2014 ല്‍ 50 ശതമാനം വോട്ടുനേടി വിജയിച്ച ബി.ജെ.പിക്ക് ആര്‍.എല്‍.ഡി സ്ഥാനാര്‍ഥിക്കു മുന്നില്‍ കീഴടങ്ങേണ്ടി വന്നു.
കോണ്‍ഗ്രസ്, ബി.എസ്.പി, എസ്.പി എന്നീ പാര്‍ട്ടികള്‍ ഇവിടെ ആര്‍.എല്‍.ഡിയെ പിന്തുണച്ചതാണ് വന്‍ ഭൂരിപക്ഷത്തിലെത്തിച്ചത്. 55,000 ത്തില്‍ അധികം ഭൂരിപക്ഷത്തോടെയാണ് തപസ്സും ഹസന്റെ വിജയം.
കൈരാനയില്‍ വിജയിച്ച തപസ്സും ഹസന്‍
വികസനം പറയാതെ, കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ കൊണ്ടു മാത്രമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ കൈരായില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നടന്നത്. അഭിമാന പോരാട്ടമായതിനാല്‍ ദേശീയനേതൃത്വത്തിനും ഇത് വലിയ തിരിച്ചടിയായി. വന്‍ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ, ഉപതെരഞ്ഞെടുപ്പ് ബി.ജെ.പിയുടെ ജനകീതയോ ശക്തിയോ പരീക്ഷിക്കുന്നതല്ലെന്ന പ്രസ്താവനയുമായി ദേശീയ അധ്യക്ഷന്‍ അമിത്ഷാ രംഗത്തെത്തി. നേരത്തെ, ബി.ജെ.പിയുടെ കൈവശമുണ്ടായിരുന്ന ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്കു ഈ വര്‍ഷം ആദ്യം നടന്ന ഉപതെരഞ്ഞെടുപ്പില്‍ സഖ്യസ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു.
കൂറുമാറി ബി.ജെ.പിക്കൊപ്പം കൂടിയ ബിഹാറിലെ ജെ.ഡി.യുവിനും കനത്ത തിരിച്ചടി നേരിട്ടു. ജോകിഹാത്ത് നിയമസഭാ മണ്ഡലത്തില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി സ്ഥാനാര്‍ഥി 40,000 ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പഞ്ചാബ്, ഉത്തരാഖണ്ഡ്, കര്‍ണാടക, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനാണ് നേട്ടം.
Comments are closed for this post.