2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കടം കുന്നുകൂടി, സമ്പാദ്യമെല്ലാം പോയി, പിന്നീട് എല്ലാം തിരിച്ചുപിടിച്ച് പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ; മനസ്സ് തകരുമ്പോള്‍ ഓര്‍ക്കേണ്ട ജീവിതം

കടം കുന്നുകൂടി, സമ്പാദ്യമെല്ലാം പോയി, പിന്നീട് എല്ലാം തിരിച്ചുപിടിച്ച് പേടിഎം സ്ഥാപകന്‍ വിജയര്‍ ശേഖര്‍ ശര്‍മ്മ; മനസ്സ് തകരുമ്പോള്‍ ഓര്‍ക്കേണ്ട ജീവിതം


ഒരു സാധാരണ കുടുംബത്തില്‍ ജനനം. വലിയ സ്വപ്‌നങ്ങള്‍ കണ്ട മിക്ക ചെറുപ്പക്കാരെയും പോലെ അയാളും തുടങ്ങി ചെറിയ സംരംഭം. എന്നാല്‍ അത് പിന്നീട് പൊട്ടി. സംരംഭം തകര്‍ന്നെന്ന് മാത്രമല്ല ഉള്ളതെല്ലാം നഷ്ടമായി. ഒടുവില്‍ തന്റെ യോഗ്യതക്കനുസരിച്ചുള്ള ജോലിയില്‍ പ്രവേശിച്ച് പ്രതിമാസം 10,000 രൂപ ശമ്പളത്തിന് ജോലിചെയ്തു. നഷ്ടപ്പെട്ടതിന്റെ ലക്ഷക്കണക്കിന് ഇരട്ടി പിന്നീട് തിരിച്ചുപിടിച്ച അയാളുടെ പേര് വിജയ് ശേഖര്‍ ശര്‍മ്മയെന്നാണ്. ഇന്ത്യയിലെ പമുഖ പേയ്‌മെന്റ് ആപ്പായ പേടിഎം സ്ഥാപിച്ച അയാളുടെ ഇന്നത്തെ ആസ്തി 1.2 ബില്യണ്‍ ഡോളറാണ്. രാജ്യത്തെ വലിയ 100 കോടീശ്വരന്‍മാരില്‍ ഒരാളുമാണ്.

ഒരു അഞ്ചെട്ട് വര്‍ഷം മുമ്പിലേക്ക് പോകാം. പണം മറ്റൊരാളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ ബാങ്കില്‍ പോയി സ്ലിപ്പ് പൂരിപ്പിച്ച് വരിനില്‍ക്കേണ്ടിവരുന്ന കാലം. പക്ഷേ ഇന്നതിന്റെ ആവശ്യമില്ല. കിടക്കപ്പായയില്‍നിന്ന് ആരുടെ അക്കൗണ്ടിലേക്കും സ്വന്തം ഫോണ്‍ ഉപയോഗിച്ച് പണം അയക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് ഇന്ത്യയെ എത്തിച്ചതില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പായ പേടിഎമ്മിന്റെ പങ്ക് വളരെ വലുതാണ്. ആ വളര്‍ച്ചയിലേക്ക് പേടിഎമ്മിനെ എത്തിച്ചതില്‍ അതിന്റെ സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ ഒഴുക്കിയ വിയര്‍പ്പിന്റെയും നടത്തിയ അദ്വാനത്തിന്റെയും അളവ് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.

1978 ജൂലൈ 15ന് ഉത്തര്‍പ്രദേശിലെ അലിഗഡില്‍ സാധാരണ കുടുംബത്തിലാണ് വിജയ് ശേഖര്‍ ശര്‍മ്മയുടെ ജനനം. അച്ഛന്‍ സ്‌കൂള്‍ അധ്യാപകനും അമ്മ വീട്ടമ്മയുമായിരുന്നു. യു.പിയിലെ പ്രാഥമിക പഠനത്തിന് ശേഷം ബിരുദത്തിന് ഡല്‍ഹിയിലേക്കുള്ള യാത്രയാണ് പിന്നീട് വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ വിജയ് ശേഖറെ പഠിപ്പിച്ചത്. 1998ല്‍ ഡല്‍ഹി കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നിന്ന് ബിടെക് നേടി. കോളജ് പഠന കാലത്ത് തന്നെ സ്വന്തമായി വെബ്‌സൈറ്റ് തുടങ്ങിയിരുന്നു വിജയ് ശേഖര്‍. 1999ല്‍ അത് ദശലക്ഷം ഡോളറിന് വില്‍പ്പനനടത്തിയതോടെ വലിയ സംരംഭങ്ങളിലേക്ക് കാലെടുത്തുവയ്ക്കാന്‍ വിജയ് ശേഖറിന് ധൈര്യം ലഭിച്ചു. ഡല്‍ഹിയില്‍നിന്ന് എന്‍ജിനീയറിങ് പൂര്‍ത്തിയാക്കി അലിഗഡിലേക്ക് മടങ്ങുമ്പോള്‍ തന്റെ പ്രവര്‍ത്തനമേഖല ഇന്റര്‍നെറ്റിലായിരിക്കുമെന്ന് ആ വിദ്യാര്‍ഥി തീരുമാനിച്ചുകഴിഞ്ഞിരുന്നു. ഐ.ഐ.ടിയില്‍ ചേര്‍ന്ന് ഉപരിപഠനത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

അടുത്തവര്‍ഷം വാര്‍ത്തകള്‍, ക്രിക്കറ്റ് സ്‌കോറുകള്‍, റിങ്‌ടോണുകള്‍, ജോക്‌സുകള്‍, പരീക്ഷാഫലങ്ങള്‍ തുടങ്ങിയ ഉള്‍പ്പെടുന്ന ‘വണ്‍ 97 കമ്മ്യൂണിക്കേഷന്‍’ തുടങ്ങി. എന്നാല്‍ ഇത് പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. ഈ സംരംഭം വിജയിച്ചില്ലെന്ന് മാത്രമല്ല വിജയ് ശേഖറിന് വന്‍ബാധ്യതയുമായി. പിന്നീട് കമ്പനിയെ നിലനിര്‍ത്താന്‍ പ്രതിമാസം 10,000 രൂപ ശമ്പളത്തില്‍ ജോലി ചെയ്‌തെങ്കിലും കടം കുന്നുകൂടി. താന്‍ സമ്പാദിച്ചതെല്ലാം അദ്ദേഹത്തിന് നഷ്ടമായി. എന്നാല്‍, വിധിക്ക് മുന്നില്‍ കീഴടങ്ങി എല്ലാം നിര്‍ത്തിവയ്ക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. ഈ പരാജയം ഊര്‍ജ്ജമാക്കി മറ്റിയ വിജയ് ശേഖര്‍ പരാജയത്തില്‍നിന്ന് പാഠങ്ങള്‍ പഠിച്ചു. ഏതെല്ലാം വഴിയിലൂടെ പോയാലാണ് പരാജയമെന്ന ആദ്യപാഠം അനുഭവത്തില്‍നിന്നറിഞ്ഞു. അതിനാല്‍ കരുതലോടെയായിരുന്നു അടുത്ത കാല്‍വയ്പ്പ്.

2004ല്‍ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ 40 ശതമാനം ഓഹരികള്‍ എട്ട് ലക്ഷം രൂപയ്ക്ക് വിജയ് ശേഖറിന്റെ സുഹൃത്ത് വാങ്ങി. ഇത് കൂടുതല്‍ നിക്ഷേപം നടത്താന്‍ വിജയ് ശേഖറെ പ്രേരിപ്പിച്ചു. നാലഞ്ചുവര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 3ജി നെറ്റ്‌വര്‍ക്ക് പ്രചാരം ലഭിച്ചതോടെ അവസരം മനസിലാക്കിയ അദ്ദേഹം ഭാവിമുന്നില്‍ക്കണ്ടാണ് ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പിനെ കുറിച്ച് ആലോചിച്ചത്. 2011 ല്‍ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന് കീഴില്‍ പേടിഎം തുടങ്ങി. ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും പേയ്‌മെന്റ് സേവനങ്ങള്‍ നല്‍കുന്ന പേയ്‌മെന്റ് ഗേറ്റ് വേ എന്ന നിലയ്ക്കാണ് പേടിഎം സ്ഥാപിച്ചത്.

2016 ലെ നോട്ട് അസാധുവാക്കല്‍ ഒരര്‍ത്ഥത്തില്‍ പേടിഎമ്മിന് അനുഗ്രഹമായി. സാധാരണക്കാര്‍ക്കിടയിലേക്ക് വരെ പേടിഎം എത്താന്‍ നോട്ട് നിരോധനം കാരണമായി. നോട്ട് നിരോധനത്തിന്റെ വാര്‍ത്ത മാധ്യമങ്ങളില്‍ വന്ന 2016 നവംബര്‍ 9ലെ പത്രത്തിലെ ഒന്നാം പേജ് മുഴുവനായി പേടിഎമ്മിന്റെ പരസ്യം വന്നത് തെല്ല് അദ്ഭുതത്തോടെയാണ് വ്യവസായലോകം നോക്കിക്കണ്ടത്. പേടിഎം ഇടപാടുകളില്‍ 700 ശതമാനം കുതിച്ചുചാട്ടം ഉണ്ടായി. പ്രതിദിനം 400 ദശലക്ഷം ഉപഭോക്താക്കളും 25 ദശലക്ഷം ഇടപാടുകളും എന്ന നിലയിലേക്ക് പേടിഎം വളര്‍ന്നു. നോട്ട് നിരോധിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ 10 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണ്ണയം നേടാന്‍ പേടിഎമ്മിനെ സഹായിച്ചു. ഇപ്പോള്‍ പ്രതിമാസം 90 ദശലക്ഷം പേര്‍ പേടിഎം ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ഒരു ബില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനം നേടിയ ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് കമ്പനിയാണ് പേടിഎം. 2017ല്‍ ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറ് ആളുകളുടെ പട്ടികയില്‍ വിജയ് ശേഖര്‍ ഇടംപിടിച്ചു.

How This School Teacher’s Son Built A Billion-Worth Empire. A look at how Paytm’s billionaire founder Vijay Shekhar Sharma built his net worth


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.