2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബിനോയ് കോടിയേരിക്കെതിരേ ബീഹാര്‍ യുവതി; മകന്റെ ഡി.എന്‍.എ ഫലം പുറത്തുവിടണമെന്ന് ബോംബെ ഹൈകോടതിയില്‍

മുംബൈ: കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തിയ ദിവസം തന്നെ മകന്‍ ബിനോയ് പ്രതിയായ കേസില്‍ ബിിനോയിക്കെതിരെ ബിഹാര്‍ യുവതി ബോംബെ ഹൈക്കോടതിയിലെത്തി. മകന്റെ പിതൃത്വത്തെ മുന്‍നിര്‍ത്തിയുള്ള ഡി.എന്‍.എ ഫലം പുറത്തുവിടണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ ഹൈക്കോടതിയിലെത്തിയിരിക്കുന്നത്. ഡി.എന്‍.എ. ഫലം പോലിസ് മുദ്രവെച്ച കവറില്‍ കഴിഞ്ഞ വര്‍ഷം തന്നെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതാണ്. കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് കേസുകള്‍ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെക്കുകയായിരുന്നു.

വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി കേസ് ജനുവരി നാലിലേക്ക് മാറ്റി. ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് സാരംഗ് കോട്ട്വാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
2020 ഡിസംബര്‍ ഒന്‍പതിനാണ് ഓഷിവാര പോലിസ് ഫലം സമര്‍പ്പിച്ചത്. ഇപ്പോള്‍ കേസുകള്‍ പരിഗണിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് ഡി.എന്‍.എ. ഫലം തുറക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്. തനിക്കെതിരേ ബിഹാര്‍ യുവതി ഓഷിവാര പോലിസ് സ്റ്റേഷനില്‍ നല്‍കിയ ബലാത്സംഗക്കേസ് തള്ളണമെന്നാവശ്യപ്പെട്ട് 2019 ജൂലായ് മാസത്തിലാണ് ബിനോയ് ഹൈക്കോടതിയെ സമീപിച്ചത്.

ജൂലായ് 29-ന് കേസ് പരിഗണിച്ച കോടതി ഡി.എന്‍.എ. പരിശോധന നടത്താന്‍ ബിനോയിയോട് നിര്‍ദേശിക്കുകയായിരുന്നു. ബിനോയ് തൊട്ടടുത്ത ദിവസമായ ജൂലായ് 30-ന് ജെ.ജെ.ആശുപത്രിയില്‍ രക്തസാംപിളുകള്‍ നല്‍കുകയും ചെയ്തിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.