2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

അരിസോണയിലും വിജയം നേടി ബൈഡന്‍; തിരുത്തിയത് 24 വര്‍ഷത്തെ ചരിത്രം

വാഷിംഗ്ടണ്‍: നിയുക്ത പ്രസിഡന്റായ ജോ ബൈഡന്റെ മുന്നേറ്റം തുടരുന്നു. അരിസോണ സംസ്ഥാനത്തും ഒടുവില്‍ പ്രഖ്യാപിച്ച ഫലവും ബൈഡന് അനുകൂലമായിരിക്കുകയാണ്. ഇതോടെ,ബൈഡന് ട്രംപിനെതിരെ 290 ഇലക്ടറല്‍ വോട്ടുകളുടെ മുന്‍തൂക്കമായി. 530 അംഗ ഇലക്ടറല്‍ കോളേജില്‍ വിജയിക്കാന്‍ 270 വോട്ടിന്റെ ഭൂരിപക്ഷമാണ് വേണ്ടത്.

പ്രധാന വാര്‍ത്താചാനലുകള്‍ ശനിയാഴ്ച തന്നെ ബൈഡന്റെ വിജയം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരാജയം സമ്മതിക്കാന്‍ വിസമ്മതിച്ചിരുന്നു. വോട്ടെടുപ്പില്‍ വ്യാപക തിരിമറി നടന്നിട്ടുണ്ടെന്നായിരുന്നു ട്രംപിന്റെ പരാതി.

ഏറെക്കാലമായി റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രമായിരുന്ന അരിസോണ കൈവിട്ടത് ട്രംപിന് നിരാശ സമ്മാനിച്ചിരിക്കുകയാണ്. 1996ല്‍ ബില്‍ ക്ലിന്റണ്‍ അരിസോണയില്‍ ജയിച്ചശേഷം 0.3 ശതമാനം വോട്ടുകള്‍ നേടി ഇതാദ്യമായാണ് ഒരു ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി അരിസോണ പിടിക്കുന്നത്. 11000 വോട്ടുകളാണ് ബൈഡന്‍ നേടിയത്.

അതേസമയം, അധികാരകൈമാറ്റം അംഗീകരിക്കുന്ന ജനറല്‍ സര്‍വീസസ് അഡ്മിനിസ്ട്രേഷന്‍ വിഭാഗം (ജിഎസ്എ) ബൈഡന്‍ – കമല ഹാരിസ് ടീമിനു അധികാരം കൈമാറണമെന്ന അപേക്ഷയെ എതിര്‍ക്കുകയും വിജയിയെ ഒദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ കാത്തിരിക്കുകയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

നിയമവിധേയമായി മാത്രമേ അഡ്മിനിസ്ട്രേഷന്‍ നടപടികള്‍ കൈകൊള്ളാനാകൂ എന്നാണ് ഔദ്യോഗിക വക്താവ് പ്രതികരിച്ചത്. ഭരണഘടനാപരമായി വിജയി ആരെന്നു പ്രഖ്യാപിച്ചതിനുശേഷം അധികാര കൈമാറ്റത്തിനുള്ള പ്രോസസ് ആരംഭിക്കുമെന്ന് ജിഎസ്എ അഡ്മിനിസ്ട്രേറ്റര്‍ എമിലി മര്‍ഫി അറിയിച്ചു.

ജി.എസ്.എ ഗവണ്‍മെന്റില്‍ നിന്നും തിരഞ്ഞെടുപ്പിന്റെ പൂര്‍ണ്ണവിവരങ്ങള്‍ ലഭിച്ചശേഷമേ അധികാര കൈമാറ്റത്തെക്കുറിച്ചു നടപടികള്‍ ആരംഭിക്കുകയുള്ളൂവെന്ന് അഡ്മിനിസ്ട്രേറ്റര്‍ എമിലി പറഞ്ഞു.

ജി.എസ്.എ അധികാര കൈമാറ്റം നിഷേധിച്ചതോടെ ബൈഡന്റെ ട്രാന്‍സിഷ്യല്‍ അംഗങ്ങള്‍ക്ക് ശമ്പളവും, യാത്രാ ബത്തയും ലഭിക്കുന്നതിനും നിയമ തടസമുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.