2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എടിഎം മെഷീനില്‍ പേപ്പര്‍ തിരുകിക്കയറ്റി ബ്ലോക്കാക്കും, പിന്നീട് സഹായിക്കാനെത്തി പണം തട്ടും.. ഒടുവില്‍ യുവാവ് അറസ്റ്റില്‍

എടിഎം മെഷീനില്‍ പേപ്പര്‍ തിരുകിക്കയറ്റി ബ്ലോക്കാക്കും, പിന്നീട് സഹായിക്കാനെത്തി പണം തട്ടും

തിരുവനന്തപുരം:കേരളം, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ എ.ടി.എം തട്ടിപ്പ് നടത്തിവന്ന ആളെ കട്ടപ്പന പൊലിസ് അറസ്റ്റുചെയ്തു. കട്ടപ്പനയിലെ എ.ടി.എമ്മില്‍ പണമെടുക്കാനെത്തിയ ഉപഭോക്താവിനെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ തമിഴ്‌നാട് ബോഡി കുറുപ്പ്‌സ്വാമി കോവില്‍ സ്ട്രീറ്റ് തമ്പിരാജ് (46)നെയാണ് കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ്‌മോന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

എ.ടി.എം കൗണ്ടറുകളിലെ കാര്‍ഡ് ഇടുന്ന സ്ലോട്ടുകളില്‍ പേപ്പര്‍ തിരുകി വെക്കുന്ന പ്രതി, പണം പിന്‍വലിക്കാന്‍ കഴിയാതെ ആശയക്കുഴപ്പത്തിലാകുന്ന ഉപഭോക്താക്കളോട് സഹായിക്കാമെന്ന് പറഞ്ഞ് അടുത്തുകൂടി കാര്‍ഡും പിന്‍നമ്പരും കൈക്കലാക്കിയാണ് പണം തട്ടുന്നത്. ജൂലായ് രണ്ടിന് കട്ടപ്പന സ്വദേശി ശ്രീജിത്ത് എസ്.നായരുടെ എ.ടി.എം. കാര്‍ഡ് തട്ടിയെടുത്ത് പണം തട്ടിയെടുക്കുകയായിരുന്നു. ശ്രീജിത്ത് കട്ടപ്പനയിലെ ഒട്ടേറെ എ.ടി.എം. കൗണ്ടറുകളില്‍ എത്തിയെങ്കിലും പണം പിന്‍വലിക്കുന്നതില്‍ തടസ്സം നേരിട്ടു. തുടര്‍ന്ന് ഒന്നിലേറെ കൗണ്ടറുകളുള്ള എസ്.ബി.ഐ.യുടെ എ.ടി.എമ്മില്‍ എത്തിയപ്പോഴും പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. ഇതേസമയം, അടുത്തുള്ള കൗണ്ടറില്‍ പണം പിന്‍വലിച്ചുകൊണ്ടിരുന്ന തമ്പിരാജിനെ സഹായത്തിനായി സമീപിച്ചു. ശ്രീജിത്തിന്റെ കൈയില്‍നിന്ന് കാര്‍ഡ് വാങ്ങിയ തമ്പിരാജ് തന്ത്രത്തില്‍ മറ്റൊരു കാര്‍ഡ് എ.ടി.എം കൗണ്ടറിലിട്ട ശേഷം ശ്രീജിത്തിനോട് പിന്‍ ടൈപ്പ് ചെയ്യാന്‍ പറഞ്ഞു. ടൈപ്പ് ചെയ്ത പിന്‍ തെറ്റാണെന്ന് കാണിച്ചതോടെ ശ്രീജിത്തിനെ മറ്റൊരു എ.ടി.എം. കാര്‍ഡ് നല്‍കി തമ്പിരാജ് മടക്കി. അടുത്ത ദിവസം രാവിലെ മുതല്‍ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നതായുള്ള സന്ദേശം വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ടതെന്ന് മനസിലാക്കിയത്.

ബാങ്കിനെ സമീപിച്ചപ്പോള്‍ കൈയിലിരിക്കുന്നത് മറ്റാരുടെയോ പണമില്ലാത്ത എ.ടി.എം കാര്‍ഡ് ആണെന്ന് ബോധ്യമായി. തുടര്‍ന്നു പൊലിസിനെ സമീപിക്കുകയായിരുന്നു.തമിഴ്‌നാട് പൊലിസിന്റെ സഹായത്തോടെ കട്ടപ്പന ഇന്‍സ്‌പെക്ടര്‍ ടി.സി മുരുകന്‍, എസ്.ഐ സജിമോന്‍ ജോസഫ്, വി.കെ അനീഷ് തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും അടക്കം സമാന രീതിയില്‍ തട്ടിപ്പ് നടത്തി വന്‍ തുക കൈക്കലാക്കിയ കാമരാജ് ഒരു മാസം മുമ്പാണ് ചൈന്നെ ജയിലില്‍നിന്നും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. വിവിധ സംസ്ഥാനങ്ങളിലായി മുപ്പതോളം സമാന കുറ്റക്യത്യങ്ങളില്‍ പ്രതിയാണ് കാമരാജ്. തമിഴ്‌നാട്ടില്‍ 27 കേസുകളില്‍ വിചാരണ നേരിടുന്നുണ്ട്. പീരുമേട്, കുമളി, പാമ്പനാര്‍, വണ്ടിപ്പെരിയാര്‍, ഏലപ്പാറ എന്നിവിടങ്ങളിലും ഇതേ രീതിയില്‍ പണം തട്ടിയതായി പ്രതി സമ്മതിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.