2023 November 30 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒസിറിസ് റെക്‌സ് ദൗത്യം വിജയം; ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് ഭൂമിയിലെത്തിച്ചു

   

ഒസിറിസ് റെക്‌സ് ദൗത്യം വിജയം; ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് ഭൂമിയിലെത്തിച്ചു

വാഷിങ്ടണ്‍: ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കാനുള്ള നാസയുടെ ആദ്യ ദൗത്യം വിജയിച്ചു.
ബെന്നു എന്ന ഛിന്നഗ്രഹത്തില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭൂമിയിലെത്തിച്ചത്. ഇതോടെ നാസയുടെ ഒസൈറിസ് റെക്‌സ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. ഞായറാഴ്ച രാത്രി 8.12ന് ആണ് സാമ്പിള്‍ റിട്ടേണ്‍ കാപ്‌സ്യൂള്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. അതിവേഗം ഭൂമിയിലേക്ക് വീണുകൊണ്ടിരുന്ന പേടകത്തിന്റെ വേഗം ഡ്രോഗ് പാരച്യൂട്ട് വിന്യസിച്ച് നിയന്ത്രിച്ചു. 8.18ന് വലിയ പ്രധാന പാരച്യൂട്ട് ഉയരുകയും 8.23ന് കാപ്‌സ്യൂള്‍ സുരക്ഷിതമായി യൂട്ടാ മരുഭൂമിയില്‍ വന്നിറങ്ങുകയും ചെയ്തു. ബെന്നുവില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് ശേഖരിച്ച പാറകളും മണ്ണും അടങ്ങുന്ന സാമ്പിളുകളാണ് കാപ്‌സ്യൂളിലുള്ളത്.

2016 സെപ്റ്റംബര്‍ എട്ടിനാണ് ഒസൈറിസ് റെക്‌സ് ബഹിരാകാശ പേടകം വിക്ഷേപിച്ചത്. അറ്റ്‌ലസ് വി റോക്കറ്റിലായിരുന്നു വിക്ഷേപണം. 2018 ലാണ് ഒസൈറിസ് റെക്‌സ് ബെന്നുവിനെ ചുറ്റുന്ന ഭ്രമണ പഥത്തിലെത്തിയത്. ബെന്നുവിനെ ചുറ്റിക്കറങ്ങിയ പേടകം ഒരുമാസം കൊണ്ട് ബെന്നുവിന്റെ ആകൃതിയും പിണ്ഡവും സംബന്ധിച്ച അളവുകളെടുത്തു. ഒരു ബഹിരാകാശ പേടകം ചുറ്റിനിരീക്ഷിച്ച ഏറ്റവും ചെറിയ ബഹിരാകാശ വസ്തുവാണ് ഒസൈറിസ് റെക്‌സ്. 2020ലാണ് ഒക്ടോബറിലാണ് ഒസൈറിസ് റെക്‌സ് ബെന്നുവിനെ തൊട്ടത്. ഛിന്നഗ്രഹത്തെ സ്പര്‍ശിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പറന്നുയരുന്ന ‘ടച്ച് ആന്‍ഡ് ഗോ’ ശൈലിയിലാണ് ദൗത്യം രൂപകല്‍പ ചെയ്ത്.

ഒസിറിസ് റെക്‌സിന്റെ യാത്ര

ബെന്നുവിനെ തേടിയുള്ള നാസയുടെ യാത്ര ആരംഭിക്കുന്നത് ഏഴുവര്‍ഷംമുമ്പാണ്. ആറ് അത്യാധുനിക പരീക്ഷണ ഉപകരണങ്ങളുമായി 2016 സെപ്തംബര്‍ എട്ടിനായിരുന്നു ഒസിറിസ് റെക്‌സ് വിക്ഷേപണം. 32.19 കോടി കിലോമീറ്റര്‍ പിന്നിട്ട് 2020 ഒക്ടോബര്‍ 20ന് പേടകം ബെന്നുവിലേക്ക് പാഞ്ഞടുത്ത് സാമ്പിള്‍ ശേഖരിച്ച് കുതിച്ചുയര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ പാറക്കഷണങ്ങളും പൊടിപടലങ്ങളും ചിതറിത്തെറിച്ചു. എട്ട് മീറ്ററിലധികമുള്ള ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു.

പ്രത്യേക യന്ത്രക്കൈ ഉപയോഗിച്ചുള്ള സാമ്പിള്‍ ശേഖരണത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ കൗതുകത്തോടെയാണ് അന്ന് ലോകം കണ്ടത്. ബെന്നുവില്‍ ഇറങ്ങാതെയുള്ള ഈ സാങ്കേതിക വിദ്യക്ക് ‘ടച്ച് ആന്‍ഡ് ഗോ’ എന്നായിരുന്നു പേര്. പരുന്തുകളും മറ്റും ഇരകളെ റാഞ്ചുന്നതുപോലെ യന്ത്രക്കൈയിലുള്ള ചെപ്പിലാണ് ബെന്നുവില്‍നിന്നുള്ള പാറകളും ധൂളിയും ശേഖരിച്ചത്. പ്രതീക്ഷിച്ചതിനേക്കാള്‍ സാമ്പിള്‍ ശേഖരിക്കാനായി എന്നതും പ്രത്യേകത. സാമ്പിളടങ്ങിയ ക്യാപ്‌സ്യൂളുമായി ഒസിറിസ് റെക്‌സ് 2021 മെയ് 10നാണ് മടക്കയാത്ര ആരംഭിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.