
ദേശീയ രാഷ്ട്രീയത്തിലെ ചെറുചലനങ്ങള്‍ പോലും സൂക്ഷ്മമായി വിലയിരുത്തിയാണ് രാജ്യത്തെ മതേതര ജനാധിപത്യവാദികള്‍ മുന്നോട്ടുപോകുന്നത്. അര വ്യാഴവട്ടക്കാലത്തെ ഇന്ത്യന്‍ രാഷ്ട്രീയം ന്യൂനപക്ഷ മനസുകളില്‍ വലിയ അസ്ഥിരത പടര്‍ത്തിയിട്ടുണ്ട്. സാധാരണ ഗതിയില്‍ ഒരു ഭരണകക്ഷിയെ അപ്രിയമാക്കാന്‍ വേണ്ടതിലധികം ദുരനുഭവങ്ങള്‍ ആവര്‍ത്തിച്ചു പോരുമ്പോഴും ബി.ജെ.പിയെ വിജയങ്ങള്‍ വിട്ടൊഴിയാത്തത് വലിയ ദുരൂഹതകള്‍ ഉയര്‍ത്തുന്നുണ്ട്. പരിക്ഷീണമായ ഒന്നര പതിറ്റാണ്ട് കാലത്തിനു ശേഷവും ബിഹാറുകാരെ സേവിക്കാന്‍ നിതീഷ് കുമാര്‍ ഇടറിയ ചുവടുകളോടെ കടന്നുവരികയാണ്. കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട വിജയം നല്കുന്ന നൈരാശ്യവും ആത്മപരിശോധനയും കാടുകയറുമ്പോള്‍ മതേതരചേരി കൂടുതല്‍ ദുര്‍ബലമാകുന്നത് ആശാസ്യകരമല്ല.
രാജ്യം വിഭജിക്കപ്പെടുന്ന കാലഘട്ടത്തില്‍ ഇന്ത്യയില്‍ അവശേഷിച്ചത് മൂന്നര കോടി മുസ്ലിംകളായിരുന്നു. ഇന്നു രാജ്യത്തെ 15 ശതമാനം വരുന്ന പ്രബല ന്യൂനപക്ഷത്തിന്റെ ജനസംഖ്യ 20 കോടിയിലെത്തിയിട്ടുണ്ട്. ഒരു കോടിയിലധികം മുസ്ലിം പ്രാതിനിധ്യമുള്ള അഞ്ചു സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്. അവ യു.പി, പശ്ചിമബംഗാള്‍, ബിഹാര്‍, മഹാരാഷ്ട്ര, അസം എന്നിവയാണ്. ഇന്ത്യയിലെ ഏറ്റവും പ്രബല നഗരകേന്ദ്രീകൃത സമൂഹം മുസ്ലിംകളാണ്. 40 ശതമാനം ഇസ്ലാം മതവിശ്വാസികളും പട്ടണപ്രാന്തങ്ങളില്‍ താമസിക്കുന്നവരാണ്. 20നും 55നും ഇടയില്‍ മുസ്ലിം വോട്ടിങ് ശതമാനമുള്ള 96 ലോക്സഭാ മണ്ഡലങ്ങളുണ്ട്. അവയില്‍ 29 എണ്ണത്തിലെ മുസ്ലിം അനുപാതം 40 ശതമാനത്തില്‍ കൂടുതലാണ്. 19 മണ്ഡലങ്ങളില്‍ 30 ശതമാനത്തില്‍ കൂടുതല്‍ മുസ്ലിം വോട്ടര്‍മാരുണ്ട്. 48 മണ്ഡലങ്ങളില്‍ 20 ശതമാനത്തിനും 30നുമിടയില്‍ മുസ്ലിം സമ്മതിദായകരുണ്ട്. പത്തിനും ഇരുപതിനുമിടയില്‍ ശതമാനം മുസ്ലിം വോട്ടുള്ള 165 മണ്ഡലങ്ങള്‍ വേറെയുമുണ്ട്. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ 55 ശതമാനത്തില്‍ താഴെ 20 ശതമാനത്തിനിടയില്‍ മുസ്ലിം പ്രാതിനിധ്യമുള്ള 96 മണ്ഡലങ്ങളില്‍ നാല്പത്തിയഞ്ചിലും വിജയിച്ചുവന്നത് ബി.ജെ.പി സ്ഥാനാര്‍ഥികളായിരുന്നു. ഇവരില്‍ ഒറ്റ മുസ്ലിം നാമധാരി പോലുമില്ല എന്നത് അമ്പരപ്പിക്കുന്ന വസ്തുതയാണ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് രീതികള്‍ ഗൗരവത്തിലെടുക്കേണ്ടതും ന്യൂനപക്ഷ രാഷ്ട്രീയദിശ പുനര്‍നിര്‍ണയിക്കേണ്ടതും ഇവിടെയാണ്.
ശരാശരി കണക്കുകള്‍ മുന്‍നിര്‍ത്തുമ്പോള്‍ ഉറപ്പായും തോല്ക്കേണ്ട മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലേക്ക് വിജയപാലം തീര്‍ക്കുന്ന ബി.ജെ.പിയുടെ പൊളിറ്റിക്കല്‍ എന്‍ജിനീയറിങ് തീര്‍ത്തും പഠനമര്‍ഹിക്കുന്നു. മുസ്ലിം സാന്നിധ്യം ചൂണ്ടിക്കാട്ടി വലിയ ധ്രുവീകരണമാണ് ബി.ജെ.പി ഇത്തരം മണ്ഡലങ്ങളില്‍ ആദ്യം പയറ്റുന്നത്. ഗോവധവും മുത്വലാഖും പൗരത്വനിയമ ഭേദഗതിയും കശ്മിരും 370ാം വകുപ്പും ലൗ ജിഹാദും കപട ദേശീയതയും ആവോളം പ്രയോഗിക്കുകയും വിവിധ ശ്രേണികളിലുള്ള ഹിന്ദു സമൂഹത്തെ ഒറ്റ കുടക്കീഴില് നിര്‍ത്തുകയും ചെയ്യുന്നു. ഇതര പാര്‍ട്ടികളില്‍നിന്ന് പ്രബല ഹിന്ദുസ്ഥാനാര്ഥികള് വരുന്ന സാഹചര്യം പരമാവധി ഒഴിവാക്കുന്നു. കോണ്‍ഗ്രസിതര മതേതര പാര്‍ട്ടികളുടെ മുസ്ലിം സ്ഥാനാര്‍ഥികളെ ഉറപ്പുവരുത്തുന്നതും തന്ത്രത്തിന്റെ ഭാഗമാണ്. ബി.എസ്.പി സ്ഥിരമായി യു.പിക്കകത്തും പുറത്തും ഈ കളിയില്‍ ബി.ജെ.പിയുടെ മികച്ച സഹകാരിയാണ്. മുസ്ലിം വോട്ടുകേന്ദ്രങ്ങള്‍ സ്വന്തമായുള്ള എസ്.പിയും എ.യു.ഡി.എഫും ടി.എം.സിയുമൊക്കെ സ്വാഭാവികമായും കോണ്‍ഗ്രസിനു പുറമെ മത്സര രംഗത്തുള്ളത് ബി.ജെ.പിക്ക് വലിയ അനുഗ്രഹമായി മാറുന്നു. മുസ്ലിം കേന്ദ്രീകൃത മണ്ഡലങ്ങളില്‍ മുസ്ലിമേതര നേതാക്കളെ മത്സരിപ്പിക്കാത്ത മതേതര പാര്‍ട്ടികളുടെ നയവും ഫലത്തില്‍ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ‘ഉര്‍വ്വശി ശാപം ഉപകാരം’ എന്ന നില കൈവരുത്തുന്നു.
അടവുകളുടെ ആവര്‍ത്തന സ്വഭാവവും തങ്ങള്‍ നിരന്തരം കബളിപ്പിക്കപ്പെടുന്നതും ഇവിടങ്ങളിലെ മുസ്ലിം വോട്ടര്‍മാരില്‍ രാഷ്ട്രീയ ജാഗ്രതക്ക് കാരണമാവാറുണ്ട്. അതുകൊണ്ടുതന്നെ നൂതനമായ കളിരീതികള്‍ കൊണ്ട് മാത്രമേ വിജയം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്ന് ബി.ജെ.പി തിരിച്ചറിഞ്ഞിട്ടുണ്ട്. അവിടെയാണ് അസദുദ്ദീന്‍ ഉവൈസി കടന്നുവരുന്നത്. ഉത്തരേന്ത്യന്‍ മുസ്ലിമിന്റെ ഹൃദയഭാഷയായ ഉറുദുവിന്റെ സംരക്ഷണം പ്രഖ്യാപിത ലക്ഷ്യമാക്കിയ പാര്‍ട്ടി കൂടിയാണ് ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്. ഉവൈസിയുടെ വാഗ്വിലാസവും ആകാരവും അധികാരവും വിഭവശേഷിയും സ്വത്വരാഷ്ട്രീയവും ന്യൂനപക്ഷ വോട്ടര്‍മാരെ സ്വാധീനിക്കുന്നുണ്ട്. തങ്ങള്‍ അബദ്ധവശാല്‍ സംഘ്പരിവാറിന്റെ ഇരകളായി മാറുകയാണ് എന്ന യാഥാര്‍ഥ്യം വോട്ടര്‍മാര്‍ ആത്യന്തികമായി തിരിച്ചറിയപ്പെട്ടേക്കാമെങ്കിലും ആ കാലഗണനയ്ക്ക് രാജ്യത്തെ മതേതരസമൂഹം വലിയ വില നല്‍കേണ്ടി വരും.
ഉവൈസി ഉത്തരേന്ത്യന്‍ മുസ്ലിം രാഷ്ട്രീയ ഭൂമികയെ ലക്ഷ്യംവയ്ക്കാന്‍ തുടങ്ങിയിട്ട് ഒരു ദശകം പിന്നിടുന്നുണ്ട്. 2014ല്‍ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഔറംഗബാദ് സെന്‍ട്രലും ബൈക്കുളയും പിടിച്ചു. വോട്ടിങ് നിരക്കില്‍ നന്ദേഡ് സൗത്തിലും ഭീവണ്ടി വെസ്റ്റിലും മതേതര സഖ്യത്തിന്റെ തോല്‍വിക്ക് കാരണമായി. 2019ല്‍ സിറ്റിങ് സീറ്റുകളില്‍ ദയനീയമായി പരാജയപ്പെട്ടു. ധൂലെയും മല്‍ഗോണ്‍ സെന്‍ട്രലും ജയിച്ചു. അതോടൊപ്പം ഏഴു സീറ്റുകളില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ പരാജയത്തിനു കാരണമായ വോട്ടുകള്‍ പിടിച്ചു. യു.പിയില്‍ 2017ല്‍ മത്സരിച്ചു എല്ലാ സീറ്റിലും പരാജയമടഞ്ഞെങ്കിലും കാന്റ്, താഡ, ശ്രാവസ്തി, ഗെയ്ന്സരി തുടങ്ങി നാലു സീറ്റുകളില്‍ യോഗിക്ക് വിജയമുറപ്പുവരുത്താന് സാന്നിധ്യം സഹായകമായി. 2019ല്‍ ജാര്‍ഖണ്ഡിലും സമ്പൂര്‍ണ പരാജയം നേരിട്ടെങ്കിലും ബിഷനപുര, മണ്ടു സീറ്റുകളില്‍ ബി.ജെ.പി സഖ്യത്തിനു ജയിക്കാനാവശ്യമായ വോട്ട് വിഭജനം സാധ്യമാക്കി. 2015ലെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സംപൂജ്യനായെങ്കിലും 2019ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ഉവൈസി സീമാഞ്ചല്‍ മേഖലയില്‍ തന്റെ വരവറിയിച്ചിരുന്നു. നിലവില്‍ നിയമസഭയില്‍ അഞ്ചു സീറ്റുകള്‍ നേടിയതോടെ വലിയ രാഷ്ട്രീയ ശ്രദ്ധയും ചര്‍ച്ചകളുടെ ദിശയും ഉവൈസിയില്‍ കേന്ദ്രീകരിച്ചിട്ടുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. പശ്ചിമബംഗാളിനെയും യു.പിയെയും ലക്ഷ്യംവയ്ക്കുന്നുവെന്ന പ്രഖ്യാപനം രാഷ്ട്രീയവൃത്തങ്ങള്‍ ഗൗരവത്തിലെടുക്കാന്‍ തുടങ്ങിയേക്കാം.
ഭൂരിപക്ഷ ധ്രുവീകരണം നിര്‍ലജ്ജം പരസ്യമായി ബി.ജെ.പി ദീര്‍ഘനാളായി പ്രയോഗിച്ചു പോരുന്നുണ്ട്. എന്നാല്‍ അടിമുടി ജനവിരുദ്ധവും കര്‍ഷകരെയും ദരിദ്രരെയും സമ്പൂര്‍ണമായി നിരാകരിക്കുകയും ചെയ്യുന്ന നയങ്ങള്‍ ഏതു നിമിഷവും തങ്ങളുടെ മുഖംമൂടി പിച്ചിച്ചീന്തുമെന്ന യാഥാര്‍ഥ്യബോധം സംഘ്പരിവാറിനെ ബാധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പൈതൃകവുമായി അഭേദ്യബന്ധമുള്ള ഏക പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഏതു നിമിഷവും തിരിച്ചുവരാന്‍ കെല്‍പ്പുള്ള എതിരാളിയാണെന്ന തികഞ്ഞ ഭയം ബി.ജെ.പിക്കുണ്ട്. തൂണിലും തുരുമ്പിലും കോണ്‍ഗ്രസിനെതിരേ സാമ ഭേദ ദാന ദണ്ഡങ്ങള്‍ പ്രയോഗിക്കാന്‍ നരേന്ദ്ര മോദി നേരിട്ട് നേതൃത്വം നല്‍കുന്നത് ഇതിനു തെളിവാണ്. രാഷ്ട്രീയത്തിന്റെ ദശാസന്ധികളില്‍ ന്യൂനപക്ഷങ്ങള്‍ പ്രകടമായി തീവ്ര സ്വത്വരാഷ്ട്രീയ ഭാവങ്ങള്‍ അണിയേണ്ടത് സംഘ്പരിവാറിന്റെ കൂടി ആവശ്യമായി മാറുന്നതവിടെയാണ്. ഭൂരിപക്ഷ ധ്രുവീകരണത്തിന് ആയുധം തേടുന്ന ബി.ജെ.പി ഉവൈസിമാരെ പ്രതീക്ഷാപൂര്‍വമാണ് നോക്കിക്കാണുന്നത്. ഇനി ഉദ്ദിഷ്ട ഫലപ്രാപ്തി അന്യം നിന്നാലും താല്‍ക്കാലിക ലാഭങ്ങള്‍ പോലും വലിയ നേട്ടമാകുന്ന കളികള്‍ ബി.ജെ.പിയെ സംബന്ധിച്ച് ഇവിടെ വലിയ അനുഗ്രഹമാണ്.
അരക്കോടി മുസ്ലിംകള് അധിവസിക്കുന്ന തെലങ്കാന രാഷ്ട്രീയത്തില്‍ നാളിതുവരെ ശക്തിയാകാന്‍ സാധിക്കാത്ത വണ്‍ മാന്‍ ഷോ മാത്രമാണ് മജ്ലിസ്. വൈകാരികതയില്‍ അഭിരമിപ്പിക്കുന്നതിനു പകരം തെലങ്കാനയിലെ ന്യൂനപക്ഷങ്ങള്‍ക്ക് സക്രിയമായ മാറ്റങ്ങള്‍ വരുത്താന്‍ മജ്ലിസിന്റെ രാഷ്ട്രീയത്തിനു സാധിച്ചിട്ടില്ല. നൈസാം ഭരണത്തിന്റെ അടിത്തറക്കപ്പുറത്തേക്ക് ന്യൂനപക്ഷ ശാക്തീകരണം അവിടെ സാധ്യമായിട്ടില്ല. 80 ലക്ഷം മുസ്ലിം ജനസംഖ്യയുള്ള കേരളത്തെ വിവാദ പ്രഭാഷകര്പോലും അഭയസ്ഥാനമായി വിലയിരുത്തുന്നുണ്ട്. ന്യൂനപക്ഷ രാഷ്ട്രീയവും മുഖ്യധാരാ രാഷ്ട്രീയവും പക്വമായി കൈകോര്‍ത്തതിന്റെ ഗുണഫലങ്ങള്‍ ഒരു സംസ്ഥാനത്തിന്റെ സാമൂഹ്യ ആരോഗ്യത്തെ എത്രമാത്രം പുഷ്ടിപ്പെടുത്തി എന്നതിന്റെ ഉദാഹരണങ്ങള്‍ നിരവധിയാണ്. ധ്രുവീകരണ രാഷ്ട്രീയത്തെ പടികടത്തി നിര്‍ത്തുന്ന കേരളത്തിലെ മാതൃകാ വാര്പ്പുരീതികളുടെ പരീക്ഷണ ശാലയായി രാജ്യത്തെ മാറ്റാന്‍ ന്യൂനപക്ഷങ്ങള്‍ ജാഗ്രത കൈവരിക്കുന്നപക്ഷം മതേതര ജനാധിപത്യ ഇന്ത്യ പുഷ്ക്കലമാകാന് അധികം കാത്തിരിക്കേണ്ടിവരില്ല.
(കെ.പി.സി.സി സെക്രട്ടറിയാണ് ലേഖകന്‍)