വിശാഖപട്ടണം: ഹൈന്ദവ വിശ്വാസം പ്രോത്സാഹിപ്പിക്കാൻ ആന്ധ്രാപ്രദേശ് സർക്കാർ മൂവായിരത്തോളം ക്ഷേത്രങ്ങൾ പണിയും. മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർദ്ദേശപ്രകാരം ഹൈന്ദവ വിശ്വാസം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി ആരംഭിച്ചതെന്ന് ഉപമുഖ്യമന്ത്രി കോട്ടു സത്യനാരായണ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു ക്ഷേത്രം ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനാണ് സർക്കാർ നടപടി.
ഹിന്ദു മതം പ്രചാരം കുറവുള്ള പ്രദേശങ്ങളിൽ ഹിന്ദുമതത്തെ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ക്ഷേത്രങ്ങളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. സർക്കാർ തന്നെയാണ് പൊതുഖജനാവിൽ നിന്ന് ഇതിനായി പണം ചെലവഴിക്കുന്നത്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ശ്രീ വാണി ട്രസ്റ്റിന്റെ പേരിൽ ഓരോ ക്ഷേത്രത്തിന്റെയും നിർമാണത്തിനായി 10 ലക്ഷം രൂപ വീതം ചെലവഴിക്കും.
സംസ്ഥാനത്ത് 1,330 ക്ഷേത്രങ്ങൾ നിർമ്മിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇപ്പോൾ ഈ പട്ടികയിലേക്ക് 1,465 ക്ഷേത്രങ്ങൾ കൂടി ചേർത്തിട്ടുണ്ട്. ഇതിന് പുറമെ ചില എംഎൽഎമാരുടെ ആവശ്യപ്രകാരം 200 ക്ഷേത്രങ്ങൾ കൂടി നിർമിക്കുമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രി സത്യനാരായണ പറയുന്നു.
സർക്കാർ ഫണ്ടിന് പുറമെ വരുന്ന ക്ഷേത്രങ്ങളുടെ നിർമാണം മറ്റ് സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് നിർമിക്കുക. നിലവിൽ സംസ്ഥാനത്താകെ 978 ക്ഷേത്രങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും ഓരോ 25 ക്ഷേത്രങ്ങളുടെയും നിർമാണച്ചുമതല ഒരു എൻജിനീയറെ ഏൽപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
gtag('config', 'G-C53ZSC49C4');
Comments are closed for this post.