കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ ഫുഡ് ടെക്നോളജി ബിരുദ വിദ്യാർഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്തതിനെ തുടർന്നുണ്ടായ സമരം അവസാനിപ്പിക്കുന്നതിനായി മന്ത്രിതല സമിതിയുടെ ചര്‍ച്ച ഇന്ന്. കോളേജിൽ രാവിലെ പത്തു മണിയോടെയാകും ചര്‍ച്ച. മന്ത്രിമാരായ ആര്‍.ബിന്ദുവും വിഎൻ വാസവനും മാനേജ്മെന്‍റ് അധികൃതരും വിദ്യാർഥികളുമായി ചർച്ച നടത്തും. സാങ്കേതിക സർവകലാശാലയുടെ അന്വേഷണവും ഇന്ന് തുടങ്ങും.
ആരോപണ വിധേയരായ അധ്യാപകർക്കെതിരെ നടപടി വേണമെന്ന നിലപാടിലാണ് വിദ്യാർഥികൾ. മാനേജ്മെന്റിനെതിരെ വിദ്യാർഥികൾ സമരം കടുപ്പിച്ചതോടെയാണ് പ്രശ്നപരിഹാരത്തിന് സർക്കാർ നേരിട്ടിടപെടുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ കോളജിൽ നേരിട്ടെത്താനായിരുന്നു ആദ്യ തീരുമാനം. രാത്രിയോടെയാണ് ചർച്ച കാഞ്ഞിരപ്പള്ളി സർക്കാർ അതിഥിമന്ദിരത്തിലേക്ക് മാറ്റിയത്.
എന്നാൽ, കോളജിലെ വിദ്യാർഥി സമരത്തിനു പിന്നിൽ തത്പര കക്ഷികളുടെ അജണ്ടയാണെന്നും ക്രിസ്ത്യൻ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണതയുടെ ഭാഗമാണ് ഇതെന്നും വിമർശിച്ച് കാഞ്ഞിരപ്പള്ളി അതിരൂപത വികാരി ജനറൽ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, കാഞ്ഞിരപ്പള്ളി രൂപതയുടെ മേൽനോട്ടത്തിലുള്ള സ്ഥാപനത്തിലെ പ്രശ്ന പരിഹാരത്തിന് മന്ത്രിമാരുടെ സംഘം കാഞ്ഞിരപ്പള്ളിയിലേക്ക് നേരിട്ടെത്തുന്നത് വിവാദമായിട്ടുണ്ട്.
രാഷ്ട്രീയത്തിനതീതമായി വിദ്യാർഥികൾ ഒറ്റക്കെട്ടായി നടത്തുന്ന സമരത്തെ തുടർന്ന് ചർച്ചക്ക് തയ്യാറായ മാനേജ്മെന്റ് വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങൾ നിരാകരിച്ചു. ഇതോടെയാണ് സമരം വീണ്ടും ശക്തമായത്. ഇതിനിടെ സർക്കാർ ചീഫ് വിപ്പും സ്ഥലം എംഎൽഎയുമായ എൻ. ജയരാജിന്റെ നേതൃത്വത്തിൽ നടന്ന ചർച്ച പരാജയമായിരുന്നു.
Comments are closed for this post.