2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇനി ശ്രദ്ധിച്ചില്ലെങ്കില്‍ കീശ കാലിയാകും; എഐ ക്യാമറകള്‍ പണി തുടങ്ങാന്‍ രണ്ട് നാള്‍ മാത്രം

എഐ ക്യാമറകള്‍ പണി തുടങ്ങാന്‍ രണ്ട് നാള്‍ മാത്രം

ഇനിയും നിരത്തില്‍ ഗതാഗത നിയമം പാലിച്ചില്ലെങ്കില്‍ എട്ടിന്റെ പണി കിട്ടും.ജൂണ്‍ 5 മുതല്‍ ഇതുവരെ നല്‍കിയ ഇളവുകള്‍ അവസാനിപ്പിച്ച് നിയമലംഘനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഫൈന്‍ ഈടാക്കും.726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. വ്യത്യസ്ത നിയമലംഘനങ്ങള്‍ക്ക് വ്യത്യസ്തമായ പിഴയാണ് ഈടാക്കുക.

പദ്ധതി പ്രഖ്യാപിച്ച സമയത്ത് പ്രതിദിനം നാലരലക്ഷം നിയമലംഘനങ്ങള്‍ ആയിരുന്നു. നിലവില്‍ ശരാശരി രണ്ടര ലക്ഷത്തിന് താഴെയാണ് നിയമലംഘനങ്ങള്‍. പിഴ ഈടാക്കി തുടങ്ങി ഒരു മാസം കൊണ്ട് ഇത് ഒരു ലക്ഷത്തോളമായി കുറയുമെന്നാണ് ഗതാഗത വകുപ്പ് പ്രതീക്ഷിക്കുന്നത് പ്രതീക്ഷിക്കുന്നത്.

ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്!താല്‍ 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ, അനധികൃത പാര്‍ക്കിംഗ് 250 രൂപ, അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ. ജംഗ്ഷനുകളില്‍ ചുവപ്പു സിഗ്‌നല്‍ ലംഘനം കോടതിക്കു കൈമാറും. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും. അനധികൃത പാര്‍ക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക.

കുട്ടികളെ ക്യാമറ തിരിച്ചറിയുമോ?

ഇരുചക്ര വാഹനങ്ങളിലെ മൂന്നാം യാത്രക്കാരന് 12 വയസില്‍ താഴെയാണെങ്കില്‍ പിഴ ഈടാക്കില്ലെന്ന് എംവിഡി തീരുമാനിച്ചിരുന്നു. എഐ ക്യാമറകള്‍ക്ക് കുട്ടികളുടെ പ്രായം കണ്ടെത്താന്‍ കഴിയുമെന്ന് മന്ത്രി ആന്റണി രാജു അടുത്തിടെ വ്യക്തമാക്കി. 12 വയസ്സിന് താഴെയുള്ള കുട്ടികളെ തിരിച്ചറിയാന്‍ എ ഐ ക്യാമറകള്‍ക്ക് കഴിയുമെന്നും അതിനുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്. ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി സഞ്ചരിക്കുമ്പോള്‍ എഐ ക്യാമറ പിഴ ഈടാക്കുമെന്ന ആശങ്ക ജനങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് 12 വയസില്‍ താഴെയുള്ള കുട്ടിയാണ് യാത്ര ചെയ്യുന്നതെങ്കില്‍ തല്‍കാലം പിഴ ഇടാക്കേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് തീരുമാനമെടുത്തത്.

വിഐപികള്‍ രക്ഷപ്പെടുമോ?

എമര്‍ജന്‍സി വാഹനങ്ങളെ പിഴകളില്‍ നിന്ന് ഒഴിവാക്കാന്‍ ചട്ടമുണ്ട്. പൊലീസും, ഫയര്‍ഫോഴ്‌സും, ആംബുലന്‍സും കൂടാതെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാഹനങ്ങളുമാണ് ഈ വിഭാഗത്തില്‍ വരുന്നത് . ആ ചട്ടം ദുര്‍വ്യാഖ്യാനിച്ച് പ്രമുഖരുടെയെല്ലാം നിയമലംഘനം കണ്ടില്ലന്ന് നടിക്കാന്‍ നീക്കം നടക്കുന്നതായും ആരോപണം ഉയരുന്നുണ്ട്. മുഖ്യമന്ത്രി മന്ത്രിമാര്‍ പ്രതിപക്ഷനേതാവ് എംഎല്‍എമാര്‍ മേയര്‍മാര്‍ തുടങ്ങി ഭൂരിഭാഗം ജനപ്രതിനിധികളും നിയമം ലംഘിച്ചാലും നോട്ടീസ് അയക്കാതെ പിഴയില്‍ നിന്നും ഒഴിവാക്കും എന്നാണ് ചില കേന്ദ്രങ്ങള്‍ ആരോപണം ഉന്നയിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.