2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

എ.ഡി.ജി.പി മനോജ് എബ്രഹാം വിജിലന്‍സ് മേധാവി; അഴിച്ചുപണിയും കൂട്ട സ്ഥലം മാറ്റവും സര്‍ക്കാരിന്റെ മുഖം നന്നാക്കുമോ ?

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിലെ പ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ തുടരുമ്പോള്‍ വീണ്ടും പൊലിസ് തലപ്പത്ത് ഇളക്കി പ്രതിഷ്ഠ. വന്‍ അഴിച്ചുപണിയിലൂടെയും കൂട്ടസ്ഥലംമാറ്റത്തിലൂടെയും സര്‍ക്കാരിനുണ്ടായ പരുക്കുകള്‍ കുറക്കാനാകുമെന്നാണ് പ്രതീക്ഷ. അടുത്ത കാലത്ത് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിലൂടെ ഏറെ പഴികേട്ട വിജിലന്‍സിലാണ് സര്‍ക്കാറിന്റെ വിശ്വസ്ഥനായ ഒരാളെ നിയമിച്ചത്.
എ.ഡി.ജി.പി മനോജ് എബ്രഹാമിനെയാണ് വിജിലന്‍സ് മേധാവിയായി നിയമിച്ചത്. പൊലിസ് ആസ്ഥാനത്തെ അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് വിജിലന്‍സ് എ.ഡി.ജിപിയായുള്ള നിയമനം. കെ.പത്മകുമാറാണ് പൊലിസ് ആസ്ഥാനത്തെ പുതിയ എ.ഡി.ജിപി. എം.ആര്‍ അജിത് കുമാറിനെ പൊലിസ് ബറ്റാലിയന്റെ എ.ഡി.ജി.പിയായി മാറ്റി നിയമിച്ചു.

ഉത്തരമേഖലാ ഐ.ജിയായി ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ ടി.വിക്രമിന് ചുമതല നല്‍കി. എ.ഡി.ജി.പി യോഗേഷ് ഗുപ്തയെ ബെവ്കോ എം.ഡിയായി നിയമിച്ചു. ഐ.ജി അശോക് യാദവിനാണ് സെക്യൂരിറ്റി ഐ.ജിയുടെ ചുമതല. റൂറല്‍ എസ്പിമാര്‍ക്കും സ്ഥലം മാറ്റമുണ്ട്. കോഴിക്കോട് റൂറല്‍ എസ്.പി ശ്രീനിവാസനെ ഇന്റലിജന്‍സ് വിഭാഗത്തിലേക്കും എറണാകുളം റൂറല്‍ എസ്.പി കാര്‍ത്തികിനെ കോട്ടയത്തേക്കും മാറ്റി. വിവേക് കുമാറാണ് പുതിയ എറണാകുളം റൂറല്‍ എസ്.പി. കറുപ്പസ്വാമി കോഴിക്കോട് റൂറല്‍ എസ്.പിയാകും. വയനാട് എസ്.പിയായി ആര്‍.ആനന്ദിനേയും കുര്യാക്കോസിനെ ഇടുക്കി എസ്.പിയായും നിയമിച്ചു. കോട്ടയം എസ്.പി ശില്‍പ്പയെ വനിത ബറ്റാലിയനിലേക്ക് മാറ്റി. കൊല്ലം കമ്മീഷണര്‍ നാരായണന്‍ പൊലിസ് ആസ്ഥാനത്തേക്ക് മാറുന്ന ഒഴിവില്‍ മെറിന്‍ ജോസഫിന് ചുമതല നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.