കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.സി. മൊയ്തീൻ എം.എൽ.എ ഇ.ഡി.ക്ക് മുന്നിൽ ഹാജരായി. നിയമസഭാ സമ്മേളനം ഒഴിവാക്കിയാണ് മൊയ്തീൻ തിങ്കളാഴ്ച രാവിലെ 9.30ന് കൊച്ചി ഓഫിസിൽ എത്തിയത്.
നേരത്തെ രണ്ടുതവണ നോട്ടിസ് നൽകിയിരുന്നെങ്കിലും മൊയ്തീൻ ഹാജരായിരുന്നില്ല. ചോദ്യം ചെയ്യലിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിർണായക നടപടികളിലേക്ക് ഇ.ഡി കടക്കുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് മുമ്പ് ഇ.ഡി മൊയ്തീന്റെ വീട്ടിൽ 22 മണിക്കൂറോളം നീണ്ട പരിശോധന നടത്തിയിരുന്നു.
നേരത്തേ ചോദ്യംചെയ്ത് വിട്ടയച്ച തൃശൂർ കോർപറേഷൻ സി.പി.എം കൗൺസിലർ അനൂപ് ഡേവിസ് കാടയോടും വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ. അരവിന്ദാക്ഷനോടും തിങ്കളാഴ്ച ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ ഒന്നിച്ചിരുത്തി ചോദ്യംചെയ്യുമെന്നാണ് സൂചന.
കേസിൽ കണ്ണൂർ സ്വദേശിയായ സാമ്പത്തിക ഇടപാടുകാരൻ പി. സതീഷ് കുമാർ, കൊടുങ്ങല്ലൂർ സ്വദേശി പി.പി.കിരൺ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സതീഷ് കുമാറുമായി ബന്ധമുള്ള മധു അമ്പലപുരം, ജിജോർ എന്നിവരെ ആദ്യഘട്ടത്തിൽ ചോദ്യംചെയ്തിരുന്നു. തട്ടിപ്പിൽ ഇവർ ഇടനിലക്കാരായി പ്രവർത്തിച്ചെന്നാണ് ഇ.ഡി.ക്ക് ലഭിച്ച വിവരം. അതേസമയം, ആരോപണവിധേയനായ മുൻ എം.പി.യെ തെളിവെടുപ്പിനായി ബുധനാഴ്ച വിളിപ്പിക്കുമെന്നും സൂചനയുണ്ട്.
Comments are closed for this post.