2023 March 28 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ആംആദ്മിക്ക് തിരിച്ചടി; സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് വീണ്ടും നടത്തുന്നത് തടഞ്ഞ് കോടതി

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള എഎപിയുടെ നീക്കം കോടതി തടഞ്ഞു. തെരഞ്ഞെടുപ്പ് മാറ്റി നടത്താനുള്ള മേയറുടെ തീരുമാനം ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ മേയര്‍ ഷെല്ലി ഒബ്രോയി ഒരു വോട്ട് അസാധുവായി പ്രഖ്യാപിച്ചതോടെ കോര്‍പ്പറേഷന്‍ ഹാളില്‍ എഎപിബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമെന്ന് മേയര്‍ പ്രഖ്യാപിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം പ്രഖ്യാപിക്കാതെ മേയര്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ പുതിയ തീയതി പ്രഖ്യാപിച്ചത് ചട്ടലംഘനമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കാന്‍ മേയര്‍ക്ക് അധികാരമുണ്ടെന്ന് ഒരു ചട്ടത്തിലും പറയുന്നില്ലെന്നും ജസ്റ്റിസ് ഗൗരംഗ് കാന്ത് ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു.

ബാലറ്റ് പേപ്പര്‍, കോര്‍പ്പറേഷന്‍ ഹാളിലെ സിസിടിവി ദൃശ്യങ്ങള്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ എന്നിവയെല്ലാം സംരക്ഷിക്കാനും മേയറോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ മേയര്‍ക്കും ലഫ്. ഗവര്‍ണര്‍ക്കും കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. മേയറുടെ നടപടി ചോദ്യംചെയ്ത് ബിജെപി കൗണ്‍സിലര്‍മാരായ ശിഖ റോയ്, കമല്‍ജീത്ത് ശെഖ്രാവത് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.