കോഴിക്കോട്: ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ അപകടമെന്ന സി.പി.എം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവനക്കെതിരേ വ്യാപക പ്രതിഷേധം. പ്രസ്താവന വിവാദമായതോടെ തിരുത്തുമായി വിജയരാഘവനും വാക്കുകളെ വളച്ചൊടിച്ചുവെന്ന് സി.പി.എം നേതൃത്വവും പറയുന്നുണ്ടെങ്കിലും പ്രതിഷേധം കനക്കുകയാണ്.
വിജയരാഘവന്‍ സംസാരിക്കുന്നത് ആര്‍.എസ്.എസിന്റെ ഭാഷയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചപ്പോള്‍ വിജയരാഘവന്റേത് കുറുക്കന്റെ കൗശലമാണെന്നായിരുന്നു ബി.ജെ.പി പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പ്രതികരണം.
വിജയരാഘന്റേത് വെറും നാക്കുപിഴയല്ലെന്നും രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നും സംഘ് പരിവാറിന്റേതായി കേട്ട സ്വരമാണിതെന്നും മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിജയരാഘവന്റെ പ്രസ്താവന സി.പി.എമ്മിന്റെ നയവ്യതിയാനമാണെന്ന് കെ.പി.എ മജീദ് വ്യക്തമാക്കി. സി.പി.എമ്മിന്റെ വര്‍ഗീയ അജണ്ടയാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമായതെന്നും മജീദ് ചൂണ്ടിക്കാട്ടി.
മുക്കത്ത് വികസന മുന്നേറ്റ യാത്രയ്ക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു വിജയരാഘവന്റെ വിവാദ പരാമര്‍ശം. ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രമായ വര്‍ഗീയത എന്നായിരുന്നു വിജയരാഘവന്‍ പറഞ്ഞത്.
ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കാന്‍ ന്യൂനപക്ഷ വര്‍ഗീയതയെ കൂട്ടുപിടിക്കാന്‍ സാധിക്കില്ല. രണ്ടിനെയും എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ വിജയരാഘവന്‍ പറഞ്ഞതു വിഴുങ്ങി. കുറ്റം മുഴുവന്‍ മാധ്യമങ്ങള്‍ക്കായി.
അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്നും പ്രസംഗത്തെ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും വിശദീകരിച്ചു. വോട്ടിന് വേണ്ടി നിലാപട് മാറ്റുന്നവരല്ല തങ്ങള്‍. ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ ചിലപ്പോള്‍ വോട്ട് നഷ്ടമായെന്ന് വരുമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
Comments are closed for this post.