ദുബായ്: ഓഫ് സീസണിലും ദുബായിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വർധനവ്. കടുത്ത വേനൽ ആയതോടെ ദുബായിയിൽ നിന്നുള്ളവർ വിദേശത്തേക്ക് അവധി ആഘോഷിക്കാൻ പോകുന്ന സമയത്തും ദുബായിലേക്ക് സന്ദർശകർ ഒഴുകി എത്തുകയാണ്. 90 ദിവസത്തേക്കുള്ള വിസ പുനരാരംഭിച്ചതോടെയാണ് യുഎഇയിലേക്കു എത്തുന്നവരുടെ എണ്ണം വർധിച്ചതെന്നാണ് കണക്കുകൂട്ടൽ.
കഴിഞ്ഞ വർഷത്തിന്റെ അവസാനത്തിലാണ് യുഎഇ അപ്രതീക്ഷിതമായി മൂന്ന് മാസത്തേക്കുള്ള വിസ നിർത്തലാക്കിയത്. ഇത് വിസിറ്റിംഗ് വിസയിൽ എത്തുന്നവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് മൂന്ന് മാസ കാലാവധിയുള്ള വിസ വീണ്ടും പുനരാരംഭിച്ചത്. രാജ്യം വിടാതെ തന്നെ തുല്യ കാലയളവിലേക്കു പുതുക്കാമെന്നതാണ് ഈ വിസയുടെ ആകർഷണം.
വിവിധ തരം വിസകളാണ് നിലവിൽ യുഎഇ അനുവദിക്കുന്നത്. ബിസിനസ് ആവശ്യങ്ങൾക്കും മറ്റും വരാവുന്ന 48 മണിക്കൂർ വിസ അല്ലെങ്കിൽ 94 മണിക്കൂർ വിസ, ഒരു മാസം, രണ്ടു മാസം, മൂന്ന് മാസം കാലാവധിയുള്ള വിസകൾ എന്നിവയാണ് അനുവദിക്കുന്നത്. ഇവയ്ക്ക് പുറമെ അഞ്ച് വർഷത്തെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയും ഗോൾഡൻ വിസയും ലഭ്യമാണ്. ജിഡിആർഎഫ് വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ ആമർ സെന്ററിലോ എത്തി വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
തൊഴിൽ അന്വേഷകരാണ് 90 ദിവസത്തെ വിസയിൽ എത്തുന്നവരിൽ കൂടുതലും. ഇതിന് പുറമെ ദുബായിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ ബന്ധുക്കളും ധാരാളമായി എത്തുന്നുണ്ട്. നാട്ടിലേക്കുള്ള വിമാന ചാർജ്ജ് ഭീമമായി ഉയർന്നതിനാൽ പലരും ഭാര്യയെയും മക്കളെയും ദുബായിലേക്ക് കൊണ്ടുവരികയാണ്. നാട്ടിലേക്ക് പോകുന്ന പണം ലാഭിക്കുന്നതോടൊപ്പം കുടുംബത്തിന് യുഎഇ സന്ദർശിക്കാനുള്ള അവസരവുമാകുകയാണ്.
Comments are closed for this post.