കാസർകോട്
സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ നടത്തുന്ന കൊവിഡ് പരിശോധനയിൽ വിപരീത ഫലം വരുന്നതിനെ തുടർന്ന് നിരവധി പ്രവാസികൾ പെരുവഴിയിലാവുന്നത് തുടർക്കഥയാകുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ കണ്ണൂർ,കോഴിക്കോട് വിമാനത്താവളം വഴി ഗൾഫ് രാജ്യങ്ങളിലേക്ക് യാത്രയാകാൻ പോയ നൂറിലധികം പ്രവാസികളാണ് ടിക്കറ്റിന്റെ പണം ഉൾപ്പെടെ നഷ്ടപ്പെട്ടു വീട്ടിലേക്കു തിരികെ പോയത്. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പായി സ്വകാര്യ,സർക്കാർ ലാബുകളിൽ പരിശോധന നടത്തി ലഭിക്കുന്ന നെഗറ്റിവ് ഫലം ലഭിച്ച ശേഷമാണു യാത്ര പോകുന്നവർ സുവിധ പോർട്ടൽ വഴി രജിസ്‌ട്രേഷൻ നടത്തുന്നത്.
വിമാനത്താവളത്തിലെ പരിശോധനയിൽ പലർക്കും കൊവിഡ് പോസിറ്റിവ് രേഖപ്പെടുത്തി കിട്ടുന്നതോടെ യാത്ര മുടങ്ങി വീടുകളിലേക്ക് തിരികെ പോരേണ്ടി വരുന്നു.
പലർക്കും ജോലിയും,വിസയും ഉൾപ്പെടെ നഷ്ടപ്പെടുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം കാസർകോട്ട് നിന്നും കരിപ്പൂർ വിമാനത്താവളം വഴി വിദേശത്തേക്ക് പോകാനെത്തിയ മൂന്നു യാത്രക്കാരിൽ ഒരാൾക്ക് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ പോസിറ്റിവ് ഫലമാണ് ലഭിച്ചത്.
എന്നാൽ യാത്രക്ക് മുമ്പ് കാസർകോട്ട് നിന്നും നടത്തിയ പരിശോധനയിൽ മൂന്നു പേർക്കും നെഗറ്റിവ് ഫലമാണ് ലഭിച്ചത്.
പരിശോധനയിൽ കൃത്യത വരുത്താൻ സർക്കാരിന്റെ ഭാഗത്തു നിന്നും നടപടി വേണമെന്നാണ് പ്രവാസികളുടെ ആവശ്യം.
Comments are closed for this post.