ശ്രീനഗർ
സംസ്ഥാന പദവിയും 370ാം വകുപ്പും തിരിച്ചുകിട്ടാൻ കശ്മിർ ജനത കർഷകരെപ്പോലെ ത്യാഗത്തിന് തയാറാകണമെന്ന് ജമ്മുകശ്മിർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് പ്രസിഡന്റുമായ ഫാറൂഖ് അബ്ദുല്ല. പാർട്ടി സ്ഥാപകനും പിതാവുമായ ശൈഖ് മുഹമ്മദ് അബ്ദുല്ലയുടെ 116ാം ജന്മദിനത്തിൽ നാഷണൽ കോൺഫറൻസ് സംഘടിപ്പിച്ച കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമത്തെ താനോ തന്റെ പാർട്ടിയോ പിന്തുണയ്ക്കുന്നില്ലെന്നും ശൈഖ് അബ്ദുല്ലയുടെ ഖബറിടം സ്ഥിതിചെയ്യുന്ന ശ്രീനഗറിലെ നസീംബാഗിലെ മുസോളിയത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഒരുവർഷത്തോലം കർഷകർ നടത്തിയ ഐതിഹാസികമായ സമരത്തിന് ഒടുവിലാണ് നരേന്ദ്ര മോദി സാർക്കാരിന് വിവാദമായ മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കേണ്ടിവന്നത്.
നിയമം പിൻവലിക്കാനുള്ള ബിൽ പാർലമെന്റിൻ്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ പാസാക്കിയതും സമരത്തിന്റെ ശക്തിയാണ് ബോധ്യപ്പെടുത്തുന്നത്. എഴുന്നൂറിലധികം കർഷകർക്കാണ് സമരകാലഘട്ടത്തിൽ ജീവൻ നഷ്ടമായത്. ആ ബലിദാനങ്ങളാണ് സമരത്തെ സമാനതകളില്ലാത്ത വിജയത്തിലേക്ക് എത്തിച്ചത്.
നമ്മളും അത്തരം ആത്മത്യാഗത്തിലേക്കു എത്തേണ്ടതുണ്ട്. സംസ്ഥാന പദവിയും ആർട്ടിക്കിൾ 370, 35 എ വകുപ്പുകൾ പ്രകാരമുള്ള പ്രത്യേക അധികാരങ്ങളും നമുക്ക് തിരിച്ചുതരുമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
2019 ഓഗസ്റ്റ് അഞ്ചിനാണ് സംസ്ഥാനപദവിയും 370ാം വകുപ്പും എടുത്തുകളഞ്ഞത്. നമ്മുടെ പാർട്ടി സാഹോദര്യത്തിന് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.