2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

”പാകിസ്താന്റെ ജയം ആഘോഷിക്കുന്നത് രാജ്യദ്രോഹമല്ല”

രാഷ്ട്രീയക്കാരും പൊലിസും നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും സുപ്രിംകോടതി മുന്‍ ജഡ്ജി ദീപക് ഗുപ്ത

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിച്ചത് ആഘോഷിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് സുപ്രിംകോടതി മുന്‍ ജഡ്ജി ദീപക് ഗുപ്ത. ഇത്തരം സംഭവങ്ങളില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് പരിഹാസ്യമാണ്. ആളുകള്‍ക്കെതിരേ കോടതിയില്‍ നിലനില്‍ക്കാത്ത കേസുകള്‍ ചുമത്തുന്നത് പണവും സമയവും പാഴാക്കലാണെന്നും ഒരു ടെലിവിഷന്‍ പരിപാടിയില്‍ ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു.

രാജ്യദ്രോഹക്കുറ്റം രാഷ്ട്രീയക്കാരും പൊലിസും വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. 124 എയുടെ ഭരണഘടനാ സാധുത പരിശോധിക്കേണ്ട സമയമാണ്. പാകിസ്ഥാന്റെ വിജയം ആഘോഷിക്കുന്നത് ചിലയാളുകള്‍ പ്രകോപനമായി കണ്ടേക്കാം. എന്നാലത് കുറ്റകൃത്യമല്ല. ഖലിസ്ഥാന്‍ സിന്ദാബാദ് വിളിക്കുന്നത് കുറ്റമല്ലെന്നും അത് അക്രമത്തിനോ ക്രമസമാധാനം തകര്‍ക്കുന്നതിനോ ഉള്ള ആഹ്വാനമല്ലെന്നും ബല്‍വന്ദ് സിങ് കേസില്‍ സുപ്രിംകോടതി വിധിയുള്ള കാര്യവും ജസ്റ്റിസ് ഗുപ്ത ചൂണ്ടിക്കാട്ടി.

പാകിസ്താന്റെ വിജയം ആഘോഷിച്ച ആഗ്രയിലെ കശ്മിരി വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കുമെന്ന യു.പി മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് ജസ്റ്റിസ് ദീപക് ഗുപ്ത ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഇതുമായി ബന്ധപ്പെട്ട കോടതി വിധികള്‍ വായിച്ചിരുന്നെങ്കില്‍ ഇത്തരമൊരു പ്രസ്താവന നടത്തരുതെന്ന് ഉപദേശിക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.