2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

രാഘവന്‍ പറയുന്നു നെല്‍കൃഷി അന്നം മുടക്കിയിട്ടില്ല

മേപ്പാടി: മുക്കംകുന്ന് താഴെമുക്കം രാഘവന് വയസ് 70 കഴിഞ്ഞു. എന്നാലും വയലിലിറങ്ങി പണിയെടുക്കുന്നതിന് പ്രായം തടസ്സമേയല്ല. തൂമ്പയുമെടുത്ത് പാടത്തിറങ്ങിയാല്‍ രാഘവന്‍ തനി പതിനെട്ടുകാരനാകും.
താഴേമുക്കത്തെ ഒരേക്കര്‍ വയലില്‍ രാഘവന്‍ തനിച്ചാണ് നെല്‍കൃഷി ചെയ്യുന്നത്. 40 വര്‍ഷത്തിലധികമായി ഇദ്ദേഹം മുടങ്ങാതെ നെല്‍കൃഷി ചെയ്യുന്നുണ്ട്. നെല്ല് വില്‍ക്കാതെ സ്വന്തം ആവശ്യങ്ങള്‍ക്ക് പത്തായത്തില്‍ നിറച്ച് വക്കും. അച്ഛന്‍ കാണിച്ച പാതയാണിതെന്ന് രാഘവന്‍ അഭിമാനത്തോടെ പറയുന്നു. നിലവിലെ സാഹചര്യങ്ങളില്‍ നെല്‍കൃഷി നഷ്ടമാണെങ്കിലും നെല്‍കൃഷി ഇന്നേവരെ തന്റെയും കുടുംബത്തിന്റെയും അന്നം മുടക്കിയിട്ടില്ല. പ്രായക്കൂടുതല്‍ ശരീരത്തെ തളര്‍ത്തി തുടങ്ങിയിട്ടുണ്ട്. കണ്ണിന് കാഴ്ച കുറഞ്ഞു. ഇതൊന്നും വകവെക്കാതെയാണ് രാഘവന്‍ പാടത്തിറങ്ങുന്നത്. പുതു തലമുറ നെല്‍കൃഷിയില്‍ നിന്ന് അകലുന്നതില്‍ ദുഖിതനാണ് കൃഷിക്ക് പാരമ്പര്യ രീതികള്‍ പിന്തുടരുന്ന ഈ കര്‍ഷകന്‍.
പുതുതലമുറ പാടത്തേക്ക് തന്നെ തിരിച്ചു വരണമെന്ന് രാഘവന്‍ പറയുന്നു. നെല്‍കൃഷിക്കായി അത്യാധുനിക യന്ത്രങ്ങള്‍ ലഭ്യമാണെങ്കിലും പാരമ്പര്യ രീതിയിലാണ് രാഘവന്റെ കൃഷി. അഞ്ചു വര്‍ഷം മുമ്പ് മീനങ്ങാടിക്കടുത്ത് കാര്യമ്പാടിയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന സമയത്ത് മാത്രമാണ് കൃഷിയില്‍ നിന്ന് മാറി നിന്നെതെന്നും രാഘവന്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.