ഇ.പി മുഹമ്മദ്
കോഴിക്കോട്
കേരളത്തെ നടുക്കിയ ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ 11 പ്രതികളിൽ ഒമ്പതു പേരും ക്വട്ടേഷനും ലഹരിക്കച്ചവടവുമായി നാട്ടിൽ വിലസുന്നു. ഭരണതലത്തിലെ സ്വാധീനം ഉപയോഗിച്ച് പരോളിൽ ഇറങ്ങുന്ന പ്രതികളിൽ മിക്കവരും ഇത്തരം പ്രവർത്തനങ്ങളിൽ സജീവമാണ്. കൊടി സുനി ഉൾപ്പെടെയുള്ളവർ ക്വട്ടേഷനും സ്വർണക്കടത്തും നടത്തുന്നുണ്ടെന്ന് അറിയാമെങ്കിലും നടപടിയെടുക്കാൻ പൊലിസ് മടിക്കുകയാണ്. പരോളിനിടയിലാണ് കിർമാണി മനോജ് ലഹരിപ്പാർട്ടി നടത്തിയതിന് കഴിഞ്ഞദിവസം പിടിയിലാകുന്നത്. ടി.പി കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളിൽ കൊടി സുനിയും റഫീക്കും മാത്രമാണ് നിലവിൽ ജയിലിലുള്ളത്. മറ്റുള്ളവരെല്ലാം കൊവിഡ് കാലത്തെ സ്‌പെഷൽ പരോളിലാണ്. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് സി.പി.എം എല്ലാ സഹായവും നൽകുന്നുവെന്ന ആരോപണം നിലനിൽക്കേയാണ് ഇവർ പരോളിൽ ഇറങ്ങി സുഖവാസം നടത്തുന്നത്. ഇവരെ നിരീക്ഷിക്കാൻ പൊലിസിന്റെ ഇന്റലിജന്റ്‌സ് വിഭാഗങ്ങളും ശ്രമിക്കുന്നില്ലെന്ന് ആരോപണമുണ്ട്. പല പ്രതികളുമായും സി.പി.എമ്മിന്റെ പ്രമുഖ നേതാക്കൾ ബന്ധം പുലർത്തുന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.
സി.പി.എം പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പി.കെ കുഞ്ഞനന്തൻ പരോളിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ടി.പി കേസിലെ പ്രതികൾ പരോളിലിറങ്ങി ക്രിമിനൽ കേസുകളിലും ഗൂഢാലോചനയിലും ഉൾപ്പെട്ട സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും മാനദണ്ഡമാക്കാതെ കേസിലെ പ്രതികൾക്കെല്ലാം പരമാവധി പരോൾ നൽകിയിട്ടുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു.
കൊടി സുനിയ്ക്ക് ഒഴികെ മറ്റുള്ളവർക്കെല്ലാം 2020ൽ കൊവിഡിനെ തുടർന്നുള്ള പരോൾ യഥേഷ്ടം ലഭിച്ചു. 2021ലെ കൊവിഡ് പ്രത്യേക അവധിയിൽ തുടരുകയാണ് നിലവിൽ മറ്റുള്ള പ്രതികൾ. കേന്ദ്ര സർക്കാരിന്റെ നിർദേശം അനുസരിച്ചാണ് കൊവിഡ് പ്രത്യേക പരോൾ അനുവദിച്ചത്. ജയിൽ ചട്ടങ്ങൾ അനുസരിച്ച് പതിവു കുറ്റവാളികൾ, ഇന്ത്യൻ ശിക്ഷാ നിയമം 392 മുതൽ 402 വരെയുള്ള വകുപ്പിനു ശിക്ഷിച്ചവർ, ബലാത്സംഗക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടവർ, വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവർ, അപകടകാരികളായ തടവുകാർ, ഗുരുതരമായ ജയിൽ നിയമലംഘനങ്ങളുള്ളവർ, മാനസികപ്രശ്‌നമുള്ളതും പകർച്ചവ്യാധിയുള്ളതുമായ തടവുകാർ, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവർ എന്നിവർക്കൊഴികെ പരോൾ അനുവദിക്കാമെന്നായിരുന്നു നിർദേശം. ഈ ആനുകൂല്യമാണ് ടി.പി കേസ് പ്രതികൾ ദുരുപയോഗിക്കുന്നത്.
Comments are closed for this post.