2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഹിരോഷമയില്‍ ഒബാമ മാപ്പു പറയണമെന്ന് ഇരകളുടെ ബന്ധുക്കള്‍

ടോക്കിയോ: അടുത്തയാഴ്ച ഹിരോഷിമയില്‍ ചരിത്രസന്ദര്‍ശനത്തിനെത്തുന്ന യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ആണവായുധം പ്രയോഗിച്ചതില്‍ മാപ്പുപറയണമെന്ന് ഇരകളുടെ ബന്ധുക്കള്‍. എന്നാല്‍ ആണവായുധ നിര്‍വ്യാപനമെന്ന മുഖ്യ അജന്‍ഡയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ഇവര്‍ വ്യക്തമാക്കി. 1945 ഓഗസ്റ്റ് ആറിന് 1.4 ലക്ഷം പേരെ കൊന്നൊടുക്കിയ യു.എസിന്റെ ആണവായുധ പ്രയോഗത്തിനു ശേഷം ഹിരോഷിമയിലെത്തുന്ന ആദ്യ യു.എസ് പ്രസിഡന്റാണ് ബരാക് ഒബാമ.

ആണവായുധ പ്രയോഗത്തെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. ആണവ വികരണമേറ്റ് വര്‍ഷങ്ങള്‍ക്ക് ശേഷവും ജനിതക വൈകല്യമുള്ള കുട്ടികളാണ് ഹിരോഷിമയില്‍ ജനിച്ചത്. അമേരിക്കയുടെ കൊടുംക്രൂരതയ്ക്കു ശേഷം ഒരു യു.എസ് പ്രസിഡന്റ് ഹിരോഷിമയിലെ സ്്മാരകത്തിലെത്തുന്നുവെന്ന പ്രത്യേകതയും സന്ദര്‍ശനത്തിനുണ്ട്. രണ്ടാം ലോക മഹായുദ്ധകാലത്ത് തെക്കന്‍ ജപ്പാനിലെ നാഗസാക്കിയിലും യു.എസ് അണുബോംബ് വര്‍ഷിച്ചിരുന്നു. ഇവിടെ 74,000 പേരെയാണ് കൊന്നൊടുക്കിയത്.

ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തോടും അവരുടെ കുട്ടികളോടും ഒബാമ മാപ്പു പറയണമെന്ന് നാഗസാക്കി ഇരയായ തെര്‍മി തനാക പറയുന്നു. ഈമാസം 27 നാണ് ഉച്ചകോടിക്ക് ജപ്പാനിലെത്തുന്ന ഒബാമ ഹിരോഷിമ സ്്മാരകത്തില്‍ സന്ദര്‍ശനം നടത്തുക. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയും ഒബാമയ്‌ക്കൊപ്പം സ്മാരകത്തിലെത്തും. 2009 ഏപ്രിലില്‍ പരാഗ്വെയില്‍ നടത്തിയ പ്രസംഗത്തില്‍ ആണവായുധങ്ങള്‍ ഇല്ലാതാക്കണമെന്ന് ഒബാമ അഭിപ്രായപ്പെട്ടിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.