തിരുവനന്തപുരം • സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കുന്നതിലെ കാലവിളംബം തീർത്തും ഇല്ലാതാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സേവനങ്ങൾ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണം. ജില്ലാ കലക്ടർമാരുടേയും വകുപ്പു മേധാവികളുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊതുജന പരാതിപരിഹാരത്തിന് ജില്ലാതലങ്ങളിൽ കൃത്യമായ സംവിധാനമുണ്ടാകണം. സേവനങ്ങൾ ലഭിക്കുന്നതിന് പൊതുജനങ്ങൾ ഓഫിസുകൾ കയറിയിറങ്ങി വലയേണ്ട അവസ്ഥയുണ്ടാകരുത്. ഇക്കാര്യം വ്യക്തിപരമായ ചുമതലയായിക്കണ്ട് കലക്ടർമാർ പ്രത്യേക ഇടപെടൽ നടത്തണം. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം രണ്ടു നൂറുദിന പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിൽ പൂർത്തിയാവാത്ത കാര്യങ്ങൾ ജില്ലാ ഭരണകൂടം മുൻഗണനാക്രമത്തിൽ നടപ്പാക്കണം.
വികസന പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള കാലതാമസം ഇല്ലാതാക്കണം. ഭൂ ഉടമകൾക്ക് കൃത്യമായ നഷ്ടപരിഹാരം നൽകണം. ഭൂമി വിട്ടുനൽകിയ ആർക്കും ദുരനുഭവമുണ്ടാകരുത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു പ്രഖ്യാപിച്ച വയനാട് കോഫി പാർക്ക് പദ്ധതി ഇതുവരെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. തടസങ്ങളുണ്ടെങ്കിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പരിഹരിക്കണം. ജില്ലാ ഭരണകൂടങ്ങളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെ നടപ്പാക്കേണ്ട വെള്ളക്കെട്ട് നിവാരണം പോലുള്ളവയും കാര്യക്ഷമമായി നടക്കണം.
സർക്കാർ സേവനങ്ങൾ ജനങ്ങൾക്കുള്ള ഔദാര്യമല്ല, അവരുടെ അവകാശമാണ്. ഇക്കാര്യത്തിൽ കൃത്യമായ ബോധ്യം ഉദ്യോഗസ്ഥർക്കുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments are closed for this post.