2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സഊദി വിമാന നിയന്ത്രണം  ഇന്ത്യക്ക് തിരിച്ചടിയാകും

അശ്‌റഫ് കൊണ്ടോട്ടി

 
കൊണ്ടോട്ടി: കൊവിഡ് തീവ്രത മുന്‍നിര്‍ത്തി സഊദി അറേബ്യ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം  ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടനത്തിന് തിരിച്ചടിയാകും. ഹജ്ജ് സര്‍വിസ് ആരംഭിക്കാന്‍ ഇനി രണ്ടുമാസം മാത്രമുള്ളപ്പോഴാണ് സഊദി അടുത്തമാസം 17ന് ആരംഭിയ്ക്കുമെന്ന് പ്രഖ്യാപിച്ച വിമാന സര്‍വിസുകള്‍ ഇന്ത്യയിലേക്കില്ലെന്ന് അറിയിച്ചത്. 
  ഇന്ത്യയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വിസുകള്‍ ജൂണ്‍ 26 മുതലാണ് ആരംഭിയ്‌ക്കേണ്ടത്. ജൂലൈ 13ന് ഹജ്ജ് സര്‍വിസുകള്‍ അവസാനിപ്പിയ്ക്കണം. എന്നാല്‍ സഊദിയിലേക്കുള്ള വ്യോമയാന ഗതാഗതം അടുത്തമാസം 17നും പുനരാരംഭിയ്‌ക്കേണ്ടെന്നാണ് തീരുമാനം. 
 
നേരത്തെ മാര്‍ച്ച് 30 വരെയായിരുന്നു സഊദി വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. കൊവിഡ് വര്‍ധിച്ചതോടെ ഇത് മെയ് 17 വരെ ദീര്‍ഘിപ്പിച്ചു. എന്നാല്‍ ഇന്ത്യയിലെ കൊവിഡ് വ്യാപനം മൂലം മെയ് 17ന് ശേഷവും വിമാന സര്‍വിസിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
  കഴിഞ്ഞ ജനുവരി 10 നാണ് ഹജ്ജ് അപേക്ഷ സ്വീകരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്. അപേക്ഷകള്‍ സ്വീകരിച്ച് ഒരാഴ്ചക്കകം ഹജ്ജ് ക്വാട്ട വീതംവച്ച് സംസ്ഥാനങ്ങള്‍ക്ക് നല്‍കാറുണ്ട്. ഇതിനനുസരിച്ചാണ് അപേക്ഷകളില്‍ നറുക്കെടുപ്പ് നടത്തുന്നത്. 
 
എന്നാല്‍ സഊദിയില്‍നിന്ന് ഇതുവരെ ഇന്ത്യയ്ക്കുള്ള ഹജ്ജ് ക്വാട്ട അനുവദിച്ചിട്ടില്ല. ഇതോടെ നറുക്കെടുപ്പ് അടക്കമുള്ള തുടര്‍ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സഊദിയിലേയ്ക്കുള്ള വ്യോമയാന നിയന്ത്രണം കാരണം ഹജ്ജ് വിമാനങ്ങളുടെ ടെന്‍ഡര്‍ നടപടികളും അനിശ്ചിതത്വത്തിലാണ്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.