
പ്രവാസികൾക്ക് വൻതോതിൽ തൊഴിൽ നഷ്ടമാകും
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്
സഊദിയിൽ ആറു മേഖലകളിൽ സ്വദേശിവൽകരണം ശക്തിപ്പെടുത്താൻ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി ആറു തീരുമാനങ്ങൾ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് സുലൈമാൻ അൽ റാജ്ഹി പ്രഖ്യാപിച്ചു. ഗതാഗതം, ലോജിസ്റ്റിക്, ആരോഗ്യം, വാഹന പരിശോധന എന്നിവയുൾപ്പെടെ വിവിധ മേഖലകളിലാണ് സ്വദേശിവൽകരണം നടപ്പിൽ വരുന്നത്. ഇതോടൊപ്പം സെയിൽസ് ഔട്ട്ലെറ്റുകളിലെ ജോലികളും സഊദിവൽകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. തീരുമാനം വലിയ തോതിൽ ഇന്ത്യക്കാരെ ദോഷകരമായി ബാധിക്കും.
സെയിൽസ് ഔട്ട്ലെറ്റുകളിലും കസ്റ്റമർ സർവിസ് കേന്ദ്രങ്ങളിലുമാണ് ഏറ്റവും കൂടുതൽ തൊഴിൽനഷ്ടം ഇന്ത്യക്കാർക്ക് ഉണ്ടാവുക. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി എക്യുപ്മെന്റ്, എലവേറ്ററുകൾ, കൃത്രിമ ടർഫ്, നീന്തൽക്കുളങ്ങൾ, ജലശുദ്ധീകരണ ഉപകരണങ്ങളുടെയും നാവിഗേഷൻ ഉപകരണങ്ങളുടെയും വിൽപന, കാറ്ററിങ് ഉപകരണങ്ങളുടെയും വൈദ്യുത വാഹനങ്ങളുടെയും വിൽപന, വേട്ടയാടൽ, യാത്രാ സാമഗ്രികൾ, പാക്കേജിങ് ഉപകരണങ്ങൾ വിൽക്കുന്ന കേന്ദ്രങ്ങൾ എന്നിവയാണ് ഔട്ട്ലെറ്റുകളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.