കൊളംബൊ: ശ്രീലങ്കയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ 134 പേരെ കണ്ടെത്താനായില്ല. ഇവര്‍ ജീവനോടെയുണ്ടാകാന്‍ സാധ്യതയില്ലെന്ന് സൈന്യം അറിയിച്ചു.
മൂന്നു ഗ്രാമങ്ങളാണ് കഴിഞ്ഞ ദിവസം മധ്യശ്രീലങ്കയിലെ കെഗല്ലെ ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്. ഇവിടെ നിന്ന് 150 പേരെ രക്ഷപ്പെടുത്തിയതായാണ് സൈന്യം പറയുന്നത്. 200 ഓളം കുടുംബങ്ങള്‍ മണ്ണിനടിയില്‍പ്പെട്ടുവെന്നായിരുന്നു നേരത്തെ രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്.
ഇതില്‍ പലരെയും അടുത്തുള്ള ദുരിതാശ്വാസ കേന്ദ്രത്തില്‍ നിന്ന് കണ്ടെത്തി. 134 പേര്‍ ഒലിച്ചുപോയതായാണ് വിവരം. ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഫലം കണ്ടില്ല. അതിനിടെ 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ജില്ലയിലെ മറ്റൊരു സ്ഥലത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച അഞ്ചു പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ മരണസംഖ്യ പത്തായി ഉയര്‍ന്നു.
43 പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിശദീകരണം. മൂന്നര ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
അരനായകെ ജില്ലയില്‍ പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് രക്ഷാ പ്രവര്‍ത്തന ചുമതലയുള്ള മേജര്‍ ജനറല്‍ സുധാന്ത രണസിംഗെ പറഞ്ഞു.
Comments are closed for this post.