2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ശ്രീലങ്കയില്‍ കന്നുകാലി കശാപ്പ് നിരോധിച്ചു ബീഫ് ഇറക്കുമതി ചെയ്യും

നിരോധനം കാര്‍ഷിക ആവശ്യങ്ങള്‍ക്കു വേണ്ടത്ര കന്നുകാലികളെ ലഭിക്കാത്തതിനാല്‍
കൊളംബോ: രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിക്കാനുള്ള നിര്‍ദേശത്തിന് അംഗീകാരം നല്‍കി ശ്രീലങ്കന്‍ സര്‍ക്കാര്‍. 
അതേസമയം, മാംസം ഭക്ഷിക്കുന്നവര്‍ക്കായി ബീഫ് ഇറക്കുമതി ചെയ്ത് കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. രാജ്യത്ത് കാര്‍ഷിക ആവശ്യത്തിന് വേണ്ടത്ര കന്നുകാലികള്‍ ഇല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 
കന്നുകാലി കശാപ്പ് നിരോധിക്കാനുള്ള പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ നിര്‍ദേശം നേരത്തെ ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുനയുടെ നേതൃയോഗം അംഗീകരിച്ചിരുന്നു.
 നിരോധനം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന് ആവശ്യമായ നിയമഭേദഗതി വരുത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
കശാപ്പു മൂലം പരമ്പരാഗത കാര്‍ഷിക ആവശ്യങ്ങള്‍ക്കു വേണ്ടത്ര കന്നുകാലികളെ ലഭിക്കുന്നില്ലെന്ന് മന്ത്രിസഭ അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. 
ക്ഷീരവ്യവസായത്തിന്റെ മുന്നോട്ടുപോക്കിനും കശാപ്പ് വിഘാതമാവുന്നുണ്ട്. നിരോധനം ഗ്രാമീണ ജനതയ്ക്കു നേട്ടമുണ്ടാക്കും. ക്ഷീര ഉല്‍പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാനും ഇതുവഴി കഴിയുമെന്നാണ് മന്ത്രിസഭ വിലയിരുത്തല്‍. 
മാംസം ഭക്ഷിക്കുന്നവര്‍ക്കായി ബീഫ് ഇറക്കുമതി ചെയ്യും. ഇത് കുറഞ്ഞ വിലയില്‍ ആവശ്യക്കാര്‍ക്കു ലഭ്യമാക്കുമെന്ന് മന്ത്രി കഹേലിയ റാംബുക്‌വെല്ല പറഞ്ഞു. കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കാനാവാത്ത പ്രായമായ കന്നുകാലികള്‍ക്കായി പ്രത്യേക പദ്ധതി തയാറാക്കും. 
2012ലെ സെന്‍സസ് പ്രകാരം ശ്രീലങ്കയിലെ രണ്ടു കോടിയിലധികം വരുന്ന ആകെ ജനസംഖ്യയില്‍ 70.10 ശതമാനം ബുദ്ധമതക്കാരും 12.58 ശതമാനം ഹിന്ദുക്കളും 9.66 ശതമാനം മുസ്‌ലിംകളും 7.62 ശതമാനം ക്രിസ്ത്യാനികളും 0.03 ശതമാനം മറ്റുള്ളവരുമാണ്. 
 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.