2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

വ്രതവും ശാസ്ത്രീയ കണ്ടെത്തലുകളും

മുജീബ് തങ്ങള്‍ കൊന്നാര്

വൈദ്യശാസ്ത്ര രംഗത്ത് ഏറെ ശ്രദ്ധേയനായ അമേരിക്കന്‍ ശാസ്ത്രജ്ഞനാണ് ഡോ. ഹെര്‍ബര്‍ട്ട് ഷെല്‍ട്ടന്‍. വ്രതവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ധാരാളം പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ പെട്ട കൃതിയാണ് ‘ഫാസ്റ്റിങ് സേവ് യുവര്‍ ലൈഫ്’. അമേരിക്കക്കാര്‍ക്കിടയില്‍ പഠനം നടത്തിയ ശേഷം വ്രതം അനുഷ്ടിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യപരമായ മേന്മകളും നേട്ടങ്ങളുമാണ് ഈ കൃതിയില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്. ‘നോമ്പിലൂടെ ആരോഗ്യം നേടുക’ എന്ന് ആഹ്വാനം ചെയ്ത് ജനങ്ങളെ നോമ്പിന്റെ പ്രധാന്യം ഡോ. ഹെര്‍ബര്‍ട്ട് ബോധ്യപ്പെടുത്തി.

അമേരിക്കയില്‍ ശാസ്ത്രീയരംഗത്ത് പ്രവര്‍ത്തിക്കുന്ന നിയോ റോത്ത്, മാര്‍ക്ക് എലൈന്‍, ഡൊണാള്‍ഡ് എന്നീ ശാസ്ത്രജ്ഞന്മാര്‍ ‘സയന്റിഫിക് അമേരിക്ക’ എന്ന ഗവേഷണപ്രബന്ധത്തില്‍ പറയുന്നത് ‘മനുഷ്യ ശരീരത്തിന്റെ ആരോഗ്യപുഷ്ടിക്ക് വ്രതതത്വങ്ങള്‍ പിന്തുടരുക’ എന്നാണ്. ഭക്ഷ്യോര്‍ജ നിയന്ത്രണം വ്രതം അനുഷ്ടിച്ചവര്‍ക്കേ ലഭിക്കൂ എന്നാണ് ഈ മൂവര്‍സംഘത്തിന്റെ ഗവേഷണ പഠനത്തില്‍ പറയുന്നത്.
ഇസ്‌ലാമിലെ വ്രതം മനുഷ്യന് ആരോഗ്യപരമായി അമൂല്യമായ ഗുണങ്ങള്‍ ലഭിക്കാന്‍ പര്യാപ്തമാണ് എന്നാണ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ അംഗമായ ഡോ. ജോള്‍ഡിന്റെ വാക്കുകള്‍. ഭക്ഷണത്തില്‍ മിതത്വം പാലിക്കണമെന്നാണ് ഇസ്‌ലാം ഉള്‍പ്പെടെ എല്ലാം ദര്‍ശനങ്ങളും പറയുന്നത്.

എലികളിലെ പരീക്ഷണം

ഭക്ഷണത്തില്‍ മിതത്വം പാലിക്കുന്നതിന്റെ മേന്മകള്‍ അറിയാന്‍ ബ്രിട്ടിഷ് ശാസ്ത്രകാരന്മാര്‍ എലികളില്‍ പരീക്ഷണം നടത്തുകയുണ്ടായി. വെള്ള എലികള്‍ക്ക് വയറു നിറച്ച് ഭക്ഷണം നല്‍കിയപ്പോള്‍ മറ്റു ചില എലികള്‍ക്ക് മിതമായാണ് ആഹാരം നല്‍കിയത്. വയറുനിറയെ ഭക്ഷണം കഴിച്ച വെള്ള എലികളെക്കാള്‍ മിതമായി ഭക്ഷണം നല്‍കിയ എലികള്‍ക്ക് 40 ശതമാനം ശതമാനം ആയുസ്സ് വര്‍ധിച്ചതായി കണ്ടെത്തി. മിതത്വം പാലിച്ചുള്ള ഭക്ഷണ ക്രമീകരണമാണ് വ്രതത്തിലൂടെ നടക്കുന്നത്. ഈ രീതിയിലുള്ള വ്രതം ആരോഗ്യപുഷ്ടിക്ക് കൂടി പ്രയോജനപ്പെടുന്നു.

ആരോഗ്യ മേന്മകള്‍

ശരീരത്തിന് അനിവാര്യമായ ഒരു ഘടകമാണ് കൊഴുപ്പ്. എന്നാലിത് അമിതമാകുന്നത് അനാരോഗ്യമുണ്ടാക്കും. വ്രതം മൂലം രക്തത്തിലെ ടൈഗ്ലിസറൈഡ്‌സ് എന്ന കൊഴുപ്പിന്റെ അളവ് ഗണ്യമായി കുറയുന്നു. എന്നാല്‍ എച്ച്.ഡി.എല്‍ എന്ന നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിക്കുന്നു.
പുരുഷശരീരത്തില്‍ I0 ശതമാനം കൊഴുപ്പേയുള്ളൂ. എന്നാല്‍ സ്ത്രീശരീരത്തില്‍ ഇത് കാല്‍ ഭാഗം വരും. വ്രതാനുഷ്ടാനം സ്ത്രീയിലെയും പുരുഷനിലെയും കൊഴുപ്പിന്റെ അംശത്തെ കുറയ്ക്കുന്നു. ശരീരത്തിലെ ദുര്‍മേദസ് (ഗ്ലൈക്കൊജന്‍, കൊഴുപ്പ്, മാംസ്യം തുടങ്ങിയവ) ഉപയോഗിച്ച് തീര്‍ന്നാല്‍ പിന്നീട് ശരീരം ഉപയോഗശൂന്യമായ കോശത്തിന്മേല്‍ കൈവെക്കും. എന്നാല്‍ നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ ശരീരത്തില്‍ അടിഞ്ഞുകൂടിയ ദുര്‍മേദസ് കുറഞ്ഞ് കുറഞ്ഞ് ഇല്ലാതാവുന്നു. പൊണ്ണത്തടി പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവാറുണ്ട്. പൊണ്ണത്തടി കുറയ്ക്കാന്‍ ഏറ്റവും നല്ല ഉപാധിയാണ് വ്രതം.

വ്രതം മൂലം ശരീരത്തിലെ വെള്ള രക്താണുക്കളുടെ എണ്ണം കുറയുന്നു. തന്മൂലം മജ്ജയ്ക്ക് വിശ്രമം ലഭിക്കുന്നു. ആമാശയ ശുദ്ധീകരണത്തിനും ചുവന്ന അണുക്കളുടെ വര്‍ധനവിനും ശരീരത്തിലെ നാഡീവ്യൂഹത്തിന്റെ കാര്യക്ഷമതയ്ക്കും വ്രതം മികച്ച സംഭാവന നല്‍കുന്നുവെന്നാണ് ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തല്‍.
മസ്തിഷ്‌കത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും റമദാന്‍ ഉതകുന്നുവെന്നാണ് ആധുനിക ശാസ്ത്രജ്ഞന്‍മാരുടെ കണ്ടെത്തല്‍. നോമ്പ് മൂലം തലച്ചോറിലെ മടക്കുകളിലെ കൊഴുപ്പുശേഖരം ഉപയോഗപ്പെടുത്താനും അത് ഒഴിവാക്കാനും സാധിക്കുന്നു. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും.
നോമ്പ് മൂലം രക്തത്തിലെ പൊട്ടാസ്യം, കാത്സ്യം എന്നീ ലവണങ്ങളുടെ അളവ് കൂടും. ഹൃദ്രോഗത്തില്‍ നിന്ന് രക്ഷപ്രാപിക്കാനുള്ള ഏറ്റവും നല്ല ഉപാധിയാണ് വ്രതം. വൃക്കയിലെ നെഫ്രോണുകളും ട്യൂബുകളും കഴുകി വൃത്തിയാക്കാനും വ്രതം മൂലം കഴിയുമെന്ന് ആധുനിക ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

വിഷാദവും ദേഷ്യവും

ഇറാനിലെ എഴുത്തുകാരില്‍ ശ്രദ്ധേയനാണ് മസ്ഊദ് മയാഹീന്‍. അദ്ദേഹത്തിന്റെ ‘സൈക്കോ സോഷ്യല്‍ ബിഹേവിയര്‍ ആന്റ് ഹെല്‍ത്ത് ബെനഫിറ്റ്‌സ് ഓഫ് ഇസ്‌ലാമിക് ഫാസ്റ്റിങ് ഡ്യൂറിങ് ദ മന്ത് ഓഫ് റമദാന്‍’ എന്ന ഗവേഷണ പ്രബന്ധം ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒരു പഠനമാണ്. ഈ പഠനത്തില്‍ വ്രതാനുഷ്ഠാനത്തിലൂടെ വിഷാദം, ദേഷ്യം തുടങ്ങിയവ പാടെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. ശാരീരിക ശുദ്ധിയും അല്ലാഹുവിനെ കുറിച്ചുള്ള അവബോധവുമാണ് നോമ്പിന്റെ കാതലെന്നാണ് മസ്ഊദ് തന്റെ പ്രബന്ധത്തില്‍ പറയുന്നത്.

ഗര്‍ഭിണി നോമ്പെടുത്താല്‍

പ്രശസ്ത വൈദ്യശാസ്ത്രജ്ഞന്‍ ജെ.എച്ച് ക്രോസ്, ബി.എച്ച് വര്‍ട്ടണ്‍ എന്നിവര്‍ ബ്രിട്ടനിലെ ബര്‍മിങ്ഹാം ആശുപത്രിയില്‍ നടത്തിയ പഠനം ശാസ്ത്ര രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഗര്‍ഭസമയത്ത് റമദാന്‍ വ്രതം നോല്‍ക്കുന്നത് മൂലം ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥ ശിശുവിനും ഒരു തരത്തിലുള്ള കുഴപ്പവും സംഭവിക്കില്ലത്രെ. കൂടാതെ വ്രതം സുഖപ്രസവത്തിന് വേദിയൊരുക്കാന്‍ പര്യാപ്തമാണെന്നാണ് ഇവരുടെ പഠന റിപ്പോര്‍ട്ട് സമര്‍ഥിക്കുന്നത്. 1965 മുതല്‍ 1984 വരെയുള്ള 19 വര്‍ഷങ്ങളിലെ 13,351 ഏഷ്യന്‍ മുസ്‌ലിം സ്ത്രീകളുടെ നവജാത ശിശുക്കളെ അമുസ്്‌ലിം സ്ത്രീകള്‍ പ്രസവിച്ച നവജാത ശിശുക്കളുമായി താരതമ്യപ്പെടുത്തിയപ്പോള്‍ റമദാന്‍ വ്രതം അനുഷ്ടിച്ച സ്ത്രീകളുടെ കുഞ്ഞുങ്ങള്‍ക്ക് ഒട്ടും ഭാരക്കുറവ് ഉണ്ടായിട്ടില്ലെന്നാണ് ഈ പഠനത്തിലെ മറ്റൊരു പരാമര്‍ശം.
എന്നാല്‍ റമദാന്‍ വ്രതം ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് 4 മുതല്‍ 7 മാസത്തിനിടയില്‍ വരുന്നപക്ഷം പ്രസവസമയത്ത് നവജാത ശിശുവിന്റെ ഭാരം 4.5 ശതമാനം വരെ കുറയുമത്രെ. എന്നാല്‍ ഇങ്ങനെ സംഭവിക്കുന്നത് കൊണ്ട് നവജാത ശിശുവിനുള്ള ഭാരം വൈദ്യശാസ്ത്രം അംഗീകരിച്ച പരിധിക്കു താഴെ വരുന്നില്ലെന്നാണ് ബര്‍മിങ്ഹാം’ പഠനം പറയുന്നത്.

പ്രമുഖര്‍ പറയുന്നു

മുഹമ്മദ് നബി (സ) പറഞ്ഞു: നിങ്ങള്‍ നോമ്പ് അനുഷ്ഠിക്കുക. നിങ്ങള്‍ക്ക് ആരോഗ്യ സമ്പന്നത നേടാം.

വിഖ്യാത ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞു: മനുഷ്യന് പൂര്‍ണ ആരോഗ്യമുണ്ടാവണമെങ്കില്‍ ഇടയ്ക്കിടെ വ്രതം അനുഷ്ഠിക്കണം.

വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് ചികിത്സക്കായി തന്നെ സമീപിച്ച രോഗികളോട് വ്രതമനുഷ്ടിച്ച് രോഗമുക്തി നേടാന്‍ ഉപദേശിച്ചിരുന്നു.

തൊലിയില്‍ ഉണ്ടാകുന്ന രോഗങ്ങള്‍, ആമാശയ വ്രണം, കരള്‍വീക്കം, ഞരമ്പുവീക്കം, ദഹനക്കേട് തുടങ്ങിയ രോഗങ്ങള്‍ക്ക് വ്രതം ഒരു ചികിത്സയായി സ്വീകരിച്ച വൈദ്യശാസ്ത്രജ്ഞനായിരുന്നു കാലിഫോര്‍ണിയയിലെ ഡോ. എസ് വേഗ.

യോശിനോറിയുടെ പഠനം

2016ല്‍ ഫിസിയോളജിയില്‍ നൊബേല്‍ സമ്മാനം നേടിയ ജപ്പാനീസ് കോശ ജീവശാസ്ത്രജ്ഞനാണ് യോശിനോറി ഓഹ്‌സുമി. ‘ഫാസ്റ്റിങ് ആന്റ് ഓട്ടോഫാഗി എന്ന അദ്ദേഹത്തിന്റെ പഠനം പ്രശസ്തമാണ്.
കോശത്തിലെ പ്രവര്‍ത്തനശൂന്യമായ ഭാഗങ്ങളെ നീക്കംചെയ്യുകയും പുതിയവയെ നിര്‍മിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഓട്ടോഫാഗി (Autophagy). ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നോമ്പുസമയത്ത് കുറയുന്നു. അത് വര്‍ധിപ്പിക്കാന്‍ പാന്‍ക്രിയാസ് പുറപ്പെടുവിക്കുന്ന ഹോര്‍മോണായ ഗ്ലൂക്കഗോണ്‍ സഹായിക്കുന്നു. ഈ ഗ്ലൂക്കഗോണ്‍ ഓട്ടോഫാഗി പ്രക്രിയയെ ഉത്തേജിപ്പിക്കുന്നു എന്നാണ് യോശിനോറിയുടെ കണ്ടത്തല്‍.
ശരീരത്തിലെ കാന്‍സര്‍ കോശങ്ങള്‍, അള്‍ഷിമേഴ്‌സ് കോശങ്ങള്‍ തുടങ്ങിയവ വ്രതം അനുഷ്ഠിക്കുന്നതിലൂടെ നശിക്കുമെന്നും ഹൗ റ്റു റെന്യൂ യുവര്‍ ബോഡി: ഫാസ്റ്റിങ് ആന്റ് ഓട്ടോഫാഗി എന്ന പഠനത്തില്‍ യോശിനോറി പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.